കൊല്ലം: കൊല്ലം പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റീഫില്ലിംഗ് പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. ബോണസ് പ്രശ്നം പരിഹരിക്കാന്‍ ട്രക്ക് ഉടമകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സമരം. സമരം ആരംഭിച്ചതോടെ കേരളത്തിലെ അഞ്ചു ജില്ലകളിലെ പാചകവാതക വിതരണം പൂര്‍ണമായും നിലയ്ക്കും.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്. എന്നിവയടക്കം പത്ത് തൊഴിലാളി യൂണിയനുകളില്‍പെട്ട 160 തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പ്രതിദിനം 36000 സിലിണ്ടറുകളാണ് പാരിപ്പള്ളി പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യുന്നത്. കൊല്ലത്തിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തമിഴ്നാട്ടിലെ തിരുനെല്‍വേലി, മധുര ജില്ലകളിലാണ് ഇവിടെ നിന്ന് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം ലേബര്‍ കമ്മിഷണറുടെ ഓഫിസില്‍ ട്രക്ക് കരാറുകാരും യൂണിയന് നേതാക്കളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതാണ് സമരം ആരംഭിക്കാന്‍ കാരണം. പ്ലാന്റിലെ ട്രക്ക് തൊഴിലാളികളുടെ ഓണം ബോണസ്, അഡ്വാന്‍സ് എന്നിവ സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നത്. ഒരു വിഭാഗം കരാറുകാര്‍ ബോണസും അഡ്വാന്‍സും കൂട്ടിനല്‍കാന്‍ തയാറല്ലായെന്നും 3,500 രൂപ മാത്രമെ നല്‍കുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
ശമ്പളം മുന്‍കൂര്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം തൊഴിലാളികള്‍ ആരംഭിച്ച സമരം നേരത്തെ ഒത്തു തീര്‍പ്പാക്കിയിരുന്നു. നാലു ദിവസം പിന്നിട്ട ശേഷമാണ് അന്ന് സമരം ഒത്തുതീര്‍ത്തത്. ലേബര്‍ കമ്മീഷണര്‍ അനില്‍കുമാര്‍ 22ന് വീണ്ടും ചര്‍ച്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: