കൊച്ചി: ലൗകിക ജീവിതത്തില്‍ സങ്കല്‍പ്പങ്ങളും ആഗ്രഹങ്ങളുമൊക്കെ തന്നെയാണ് നമ്മെ മുന്നോട്ടുനയിക്കുന്നതെന്ന് സ്വാമി ചിദാനന്ദപുരി. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ് വിചാരയജ്ഞം നാലാംദിവസം ഈശാവാസ്യ ഉപനിഷത്തിലെ രണ്ടാം മന്ത്രത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്വ്വസങ്കല്പ്പങ്ങളും കെട്ടടങ്ങിയ മുക്തപുരുഷന്മാരുടെ സ്ഥിതി സംസാരഗതിക്ക് ഉപരിയാണ്. അവരുടെ സ്വരൂപ സ്ഥിതിയാണ് വേദാന്തത്തിന്റെ പരമ താത്പര്യമെങ്കിലും സാധാരണ ലൗകികതലത്തില്‍ അത് പറഞ്ഞതുകൊണ്ടായില്ല. അവിടെ സങ്കല്‍പ്പങ്ങളും കാമനകളും ഉണ്ട്. ഈ തലത്തില്‍ യഥാര്‍ഥ ബോധമുള്‍ക്കൊണ്ട് പരമാവധി സങ്കല്‍പ്പിക്കാനും കാമിക്കാനുമാണ് വേദം ഉപദേശിക്കുന്നത്. മനുഷ്യായുസ്സ് നൂറ് വര്‍ഷമാണെന്ന് ശ്രുതി പറയുന്നു. അത്രയും കാലം ജീവിക്കാന്‍ ആഗ്രഹിക്കണം. ജീവിക്കുന്ന അത്രയും കാലം അവനവന്റെ കര്‍മമണ്ഡലത്തില്‍ കുശലതയോടെ വ്യാപരിക്കാനും ഇച്ഛിക്കണം. ഒരിക്കല്‍ പോലും അലസരും മടിയരുമായി നാം കഴിയരുത്.
കര്‍മത്തിന്റെ മാര്‍ഗം അതീവഗഹനമാണ്. കര്‍മം ചെയ്യാനേ നമുക്ക് അധികാരമുള്ളൂ. കര്‍മഫലം സ്വാഭാവികമായി വന്നുചേരുന്നതാകുന്നു. കര്മാചരണത്തിലൂടെ മാത്രമേ ഫലത്തെ സ്വാധീനിക്കാന്‍ കഴിയൂ. ഇതറിഞ്ഞ് നാം കുശലതയോടെ കര്‍മം ചെയ്യേണ്ടതുണ്ട്. ധര്‍മശാസ്ത്രമനുസരിച്ച് ചെയ്യേണ്ടതും ചെയ്യരുതാത്തതും വേര്‍തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. അങ്ങനെ വരുമ്പോഴേ വ്യക്തിയുടെയും സമാജത്തിന്റെയും പരസ്പരപൂരകമായ ജീവിതം സാധ്യമാകൂ.
കൊച്ചുകുട്ടികളാകുമ്പോള്‍ തന്നെ ഈ തിരിച്ചറിവ് ആര്‍ജിക്കേണ്ടതുണ്ട്. സമൂഹത്തിലെ സകലപ്രശ്നങ്ങളുടെയും കാരണം ധര്‍മബോധത്തിന്റെ അഭാവമാണ്. ധര്‍മശാസ്ത്രങ്ങള്‍ നല്കുന്ന ജീവിതവീക്ഷണത്തെ പരമാവധി സമൂഹത്തില്‍ പ്രസരിപ്പിക്കുകയാണ് നാം അവശ്യം ചെയ്യേണ്ടതെന്നും സ്വാമി ചിദാനന്ദപുരി ഉദ്ബോധിപ്പിച്ചു.
ടിഡിഎം ഹാളില്‍ എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 8 വരെയാണ് പ്രഭാഷണം. ഡിസംബര്‍ 10 ന് യജ്ഞം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: