തിരുവനന്തപുരം: വിദ്യാഭ്യാസവായ്പകള്‍ക്ക് പലിശ ഇളവ് നല്‍കുന്നത് സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം ജില്ലാ തലത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. ഇന്നലെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പുതല മേധാവിമാരുടെയും വാഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസവായ്പ പ്രശ്നം ഒരു കാലത്ത് കാര്‍ഷിക വായ്പ പ്രശ്നം സൃഷ്ടിച്ചതുപോലുള്ള സമൂഹിക വിപത്തിലേക്ക് നീങ്ങുകയാണ്. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് പുറമെ മൂന്ന് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധിയില്‍ വരുന്ന എപിഎല്‍ വിഭാഗത്തെയും സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പ പലിശ ഇളവ് പദ്ധതിയുടെ ഭാഗമാക്കിട്ടുണ്ട്. ജില്ലാ തലത്തില്‍ നിയോഗിക്കപ്പെടുന്ന പ്രത്യേക ഉദ്യോഗസ്ഥര്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തി എത്രയും വേഗം വായ്പകള്‍ സംബന്ധിച്ച കാര്യത്തില്‍ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ രാജ്യത്തെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ലകളായി മാറിയത് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വെ പദ്ധതികള്‍ക്കായി സ്ഥലം കണ്ടെത്താനോ അടിസ്ഥാനസൗകര്യം ഒരുക്കാനോ സംസ്ഥാനസര്‍ക്കാരിന് സാധിക്കുന്നില്ല. പാത ഇരട്ടിപ്പിക്കുന്നതിന് റെയില്‍വെ കഴിഞ്ഞ വര്‍ഷം അനുവദിച്ച തുക പൂര്‍ണമായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ മണ്ണും മെറ്റലും എത്തിക്കാന്‍ സാധിക്കാതിരുന്നതാണ് ഇതിന് കാരണം. പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുമ്പോള്‍ തന്നെ വികസനവും നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി കണ്ടെത്തുന്ന കാര്യം എത്രയും വേഗം പൂര്‍ത്തിയാക്കി ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറണം. കോഴിക്കോട് വിമാനത്താവളത്തിലെ സ്ഥല പരിമിതി മൂലം വിമാനം ഇറക്കുന്നതിലുള്ള വിഷമം നിരവധി പെയിലറ്റുമാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, അടൂര്‍ പ്രകാശ്, ആര്യാടന് മുഹമ്മദ്, കെ.സി. ജോസഫ്, അബ്ദുറബ്, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്, സംസ്ഥാന ആസൂത്രകണ ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം. ചന്ദ്രശേഖര്‍, ജില്ലാ കളക്ടര്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: