കോട്ടയം: മത്സരപരീക്ഷകള്‍ക്ക് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പരിശീലനവും മുസ്ലിം കുത്തകവല്‍ക്കരിക്കുന്നു.
ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്കായുള്ള പ്രൊമോട്ടര്‍മാരായി മുസ്ലിംമത വിഭാഗത്തില്‍പ്പെട്ടവരെ മാത്രം നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് പരീക്ഷാ പരിശീലനവും മുസ്ലിംവല്ക്കരിക്കുന്നത്. പിഎസ്സി അടക്കമുള്ള മത്സരപരീക്ഷകളില്‍ പ്രത്യേകം സംവരണമുള്ളതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചെലവില്‍ ന്യൂനപക്ഷ ക്ഷേമ മെന്നപേരില്‍ മുസ്ലിങ്ങള്‍ക്കായി വീണ്ടും പ്രത്യേക പരിശീലനം നടത്തുന്നത്.
യുപിഎസ്സി, പിഎസ്സി, ആര്‍ആര്‍ബി, ബാങ്കിംഗ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ ഉദ്യോഗതലങ്ങളില്‍ ജോലി ലഭിക്കുന്നതിന് ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് പ്രഖ്യാപനം. എന്നാല്‍ മുസ്ലിംവിഭാഗത്തില്പെട്ടവര്ക്ക് മാത്രമായി പദ്ധതി നടത്തിപ്പ് ചുരുങ്ങുകയാണെന്നാണ് ആക്ഷേപം.
ക്രൈസ്തവര്‍, സിക്കുകാര്‍, ജൈനര്‍, പാഴ്സികള്‍ തുടങ്ങിയവരും പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ അര്‍ഹരാണെങ്കിലും ഇത് നടക്കുന്നില്ല.
‘കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്’ എന്ന ഏജന്‍സിക്കാണ് പരീക്ഷാ പരിശീലനത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. ഈ ഏജന്‍സിക്ക് സര്‍ക്കാര്‍ ഫണ്ട് നല്കി പരീക്ഷാപരിശീലനം നല്‍കാനുള്ള യോഗ്യത എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരിചയസമ്പന്നതയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നിലവില്‍ ഉള്ളപ്പോഴാണ് ഭരണകക്ഷിയുടെ താല്പര്യങ്ങള്ക്ക് വഴങ്ങി സ്വകാര്യ ഏജന്‍സിക്ക് ചുമതല നല്‍കിയതെന്നും പരിശീലന പരിപാടി പൂര്‍ണ്ണമായി മുസ്ലീംവല്ക്കരിക്കുന്നതിന്റെ തെളിവാണിതെന്നും ആരോപണമുയരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലിംപ്രീണനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്. ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയില്‍ തന്നെ ഒന്നാംസ്ഥാനത്ത് കേരളമാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ പട്ടികജാതിവര്‍ഗ്ഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ല. അട്ടപ്പാടി അടക്കമുള്ള പ്രദേശങ്ങളില്‍ ആദിവാസികളെ വംശഹത്യയിലേക്കു നയിക്കുകയും മറുഭാഗത്ത് ന്യൂനപക്ഷക്ഷേമമെന്ന പേരില്‍ മുസ്ലിങ്ങള്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധമുയരുകയാണ്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: