സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെയാണ് ഇടയാര്‍ എന്ന തീരദേശ ഗ്രാമം. പാര്വ്വതീപുത്തനാര് കടലില്‍ ലയിക്കേണ്ട ഭാഗം മണ്ണുനിറഞ്ഞ് കര രൂപപ്പെട്ടില്ലെങ്കില്‍ ഒരു ദ്വീപ് പ്രദേശം. മണ്ണുനീക്കാനുള്ള ശ്രമങ്ങള്‍ പലകുറി തടസ്സപ്പെടുത്തിയതിനാല്‍ പാര്‍വ്വതീപുത്തനാറിന്റെ ഗതി മാറി.
ഇടയാറിലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് ഗതികേടുമായി. കരയിലൂടെ നടന്നെത്തുന്നവര്‍ക്ക് വിവിതോദ്ദേശ്യം. അവര്‍ക്ക് രാഷ്ട്രീയ-മത പിന്‍ബലം ഏറുമ്പോള്‍ ഇടയാറുകാര്ക്ക് നെഞ്ചിടിപ്പാണ്. സംഘടിച്ച് ശക്തരാകണമെന്ന ശ്രീനാരായണഗുരുദേവന്റെ സന്ദേശം മാറോടണയ്ക്കുന്നവരാണെങ്കിലും പണത്തിനും പ്രലോഭനങ്ങള്‍ക്കുമിടയില്‍ പിടിച്ചുനില്‍ക്കാന്‍തന്നെ ഏറെ പണിപ്പെടേണ്ടിവന്നു.
ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ചെന്നാല്‍ പണം കിട്ടും. മൊഞ്ചുള്ള വീടും വാഗ്ദാനമുണ്ട്. അവിടെയും ഗുരുദേവസന്ദേശം തന്നെ അവര്‍ക്ക് കരുത്തേകുന്നു. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയല്ലോ. അതുകൊണ്ട് പുതിയ മതം സ്വീകരിക്കലല്ല പരിഹാരം. പിറന്നുവീണ മണ്ണും മതവും വിടാതെ അവര്‍ സ്വയം നന്നാകാന്‍ തീരുമാനിച്ചു. ഗുരുദേവന്റെ പ്രതിമ സ്ഥാപിച്ചു. മദ്യത്തോടും മയക്കുമരുന്നിനോടും അകലം പുലര്‍ത്തി. ഇത് സഹിക്കാന്‍ പറ്റാത്തവരാണ് കയ്യെത്തും ദൂരത്തുള്ളത്. കൂട്ടത്തില്‍ നിന്ന് അടര്‍ത്തിമാറ്റി മാമോദീസ മുക്കിയ മൂന്നാല് കുടുംബക്കാരെ കൂട്ടുപിടിച്ച് കൂടുതല്‍ പേരെ മാര്ഗ്ഗംകൂട്ടാന് നോക്കി. ഫലിക്കാത്തപ്പോഴാണ് ആയുധമേന്തിയത്. അഞ്ചെട്ടുവര്‍ഷം മുമ്പ് നല്ലൊരു കടന്നുകയറ്റുമുണ്ടായി. അതിനെ ചെറുത്തു. വീണ്ടും ഇപ്പോള്‍.
ഈഴവരും പട്ടികജാതി വിഭാഗക്കാരുമാണ് മഹാഭൂരിപക്ഷം. എട്ട് പട്ടികജാതിക്കാരെയും മാര്ഗ്ഗംകൂട്ടിയിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട ഒരു സാമൂഹ്യവിരുദ്ധന് അടികിട്ടി. അത് ഇടയാറിലുള്ളവരില് നിന്നാണെന്ന് പ്രചാരണമായി. പള്ളിയില്‍ ഒത്തുകൂടിയവരാണ് പിന്നെ നേരെ ഇടയാറിലേക്ക് നീങ്ങിയത്. സംഘര്ഷസാദ്ധ്യതയുണ്ടെന്നറിഞ്ഞെത്തിയ വിരലിലെണ്ണാവുന്ന പോലീസുകാരെ അടിച്ചുവീഴ്ത്തിയും വിരട്ടി ഓടിച്ചുകൊണ്ടുമാണ് സംഹാരതാണ്ഡവം. പൂന്തുറ എസ്ഐ അശോകന് മര്‍ദ്ദനവുമേറ്റു. അവിടെ അങ്ങനെയാണ്. പോലീസ് അവര്‍ക്ക് പുല്ലാണ്. പോലീസിനാണെങ്കില്‍ ഭയവും.
അക്രമം നടന്നുകൊണ്ടിരിക്കെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പിന്നീടൊന്നുമുണ്ടായില്ല. തിങ്കളാഴ്ച 12 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പള്ളിവികാരിയുടെ നേതൃത്വത്തില്‍ സ്റ്റേഷനിലെത്തി 12 പേരെയും മോചിപ്പിച്ചുകൊണ്ടുപോയി. നടപടി ഉറപ്പെന്ന് വാഗ്ദാനം നല്കിപ്പോയ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. സ്വത്തുവകകള്‍ നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കാനോ അവരെ ആശ്വസിപ്പിക്കാനോ ആരും ചെന്നില്ല. എന്താണോ മാറാട് സംഭവിച്ചത് അതുതന്നെയാണ് ഇടയാറിലും നടക്കുന്നത്. സര്‍ക്കാര്‍ സംവിധാനവും പോലീസും ഇരയോടൊപ്പമില്ല. വേട്ടക്കാര്‍ക്ക് വേണ്ടിയാണവര്‍ നിലകൊള്ളുന്നത്. മതസൗഹാര്ദ്ദക്കാരും ഇടയാറിലെത്തിയില്ല. ആശ്വാസവാക്കുകളില്ല. അക്രമികള്‍ക്ക് താക്കീതുമില്ല. നിലനില്‍പ്പിനായി വിലപിക്കുന്നത് കേള്‍ക്കാനാരുമില്ല. സംഭവങ്ങള്‍ക്ക് ശേഷം വിവിധ ഹിന്ദുസംഘടനകളും ബിജെപിയും മാത്രമാണ് ആശ്വാസവാക്കുകളുമായി അവിടെ എത്തിയത്. ഇടയാറില്‍ പരമ്പരാഗതമായി ജീവിക്കുന്നവരുടെ ആചാരങ്ങളോടും സംസ്കാരത്തോടും ആരാധനാ രീതിയോടുമാണ് പള്ളിക്കും അല്മായക്കാര്ക്കം വെറുപ്പ്. അത് മാറ്റാനുള്ള സംഘടിത നീക്കത്തിന് സര്‍ക്കാരും കൂട്ട്.
ഇടയാര്‍ ഇനിയും സാധാരണനിലയിലെത്തിയിട്ടില്ല. അക്രമികളെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തതിനെത്തുടര്‍ന്ന് ജനങ്ങളാകെ ഭീതിയിലാണ്. അക്രമം നടത്തിക്കൊണ്ടിരിക്കെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതല്ലാതെ തുടര്‍നടപടികളൊന്നും ഉണ്ടാകാത്തതില്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണ അമര്‍ഷമുണ്ട്. അതിനെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച റോഡ് ഉപരോധമടക്കം നടത്തുകയും ചെയ്തു. കളക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും അത് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ആശങ്കയാണ് പരക്കെ. മന്ത്രിമാരടക്കം പങ്കെടുത്ത സര്‍വ്വകക്ഷി സമാധാന കമ്മിറ്റിയിലെ നിലപാടുപോലും ആശങ്ക ബലപ്പെടുത്തുംവിധമാണ്.
താലൂക്ക് ഓഫീസില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ അക്രമത്തിന് പിന്തുണയും പ്രേരണയും നല്കി പള്ളിവികാരിയെ ഇരുത്തുന്നതില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയതില്‍ പ്രതിഷേധിച്ച് വികാരിയും മറ്റും ഇറങ്ങിപ്പോയി. അവര്‍ക്ക് പിറകെ ചെന്ന് കേന്ദ്രമന്ത്രി ശശിതരൂരും മന്ത്രി ശിവകുമാറും സിപിഎം നേതാക്കളായ ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും അനുനയിപ്പിച്ച് കൊണ്ടിരുത്തി. ബിഷപ്പടക്കം പങ്കെടുക്കുമെന്ന് പറഞ്ഞ യോഗത്തില്‍ അക്രമത്തിന് നേരിട്ടിടപെട്ട വ്യക്തിയുടെ സാന്നിധ്യം അംഗീകരിക്കാനാവില്ലെന്ന് പ്രസ്താവിച്ച് ബിജെപി, ഹിന്ദു ഐക്യവേദി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. സമാധാന സമ്മേളനം പ്രഹസനമാക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ആരോപിച്ചു.
ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, മുന്‍ പ്രസിഡന്റ് കരമനജയന്‍, വി.വി. രാജേഷ്, കൗണ്‍സിലര്‍ എം.ആര്. ഗോപന് തുടങ്ങി നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ വിവിധ ഹിന്ദുസംഘടനാ നേതാക്കളും ഇടയാറിലെത്തി ഇടറുന്ന മനസ്സുകള്‍ക്ക് ആശ്വാസം പകര്‍ന്നു. അക്രമിക്കപ്പെട്ട വീടുകളും സ്ഥാപനങ്ങളും നേരില്‍ കണ്ടു. ഏകപക്ഷീയവും സംഘടിതവുമായ അക്രമത്തിന് പിന്നില്‍ ഗൂഡോദ്ദേശമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു. പോലീസിന്റെ നിഷ്കക്രിയത്വം തുടര്‍ന്നാല്‍ ഇടയാറില്‍ എന്തും സംഭവിച്ചേക്കാമെന്ന ഭീതിയിലാണ് ഇപ്പോഴും ജനങ്ങളുള്ളത്.
വീണ്ടും ഒരാക്രമണം ഉണ്ടാകുമെന്നുള്ള ഭയപ്പാടിലാണ് ഇവിടുത്തെ ജനങ്ങള്‍. അക്രമികള്‍ തീവച്ച പൊഴിക്കരയ്ക്ക് സമീപം കുഞ്ചുവിളാകം വിജയന്റെ വള്ളം കത്തിയമര്‍ന്നു. അന്‍പതോളം കുടുംബങ്ങളുടെ ആശ്രയമാണ് ഇതോടെ നഷ്ടപ്പെട്ടത്. അക്രമികളില്‍ നിന്നും തലയ്ക്കടിയേറ്റ ലീല തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ്. തിരുവല്ലം, മൂന്നാറ്റുമുക്ക് പാലത്തിലും പൊഴിക്കരയിലും ഏര്‍പ്പെടുത്തിയ പോലീസ് കാവല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുകയില്ലയെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞെത്തിയ പോലീസുകാരെ പിന്മാറിയ അക്രമിസംഘം തിരിച്ചുവന്ന് ആക്രമിച്ചിട്ടുപോലും പ്രതികളെ അറസ്റ്റുചെയ്യാതെ പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ് ചെയ്തത്. തിരുവല്ലത്തും പരിസര പ്രദേശങ്ങളിലും പിന്നെ അക്രമികള്‍ സംഘം ചേര്‍ന്ന് ഇടയാറിനെ വീണ്ടും ആക്രമിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: