തിരുവനന്തപുരം : മൂന്നാറ്റ് മുക്കിലും പൊഴിക്കരയിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ സുരക്ഷയ്ക്ക് ഉറപ്പില്ലാത്ത സ്ഥിതിയിലാണ് ഇവിടുത്തെ ജനങ്ങള്‍. ഇരുപതോളം കുടുംബങ്ങള്‍ക്കാണ് ഗുണ്ടാ വിളയാട്ടത്തില്‍ ഒരായുസ്സിന്റെ പകുതിയിലേറെ ചെലവഴിച്ചുണ്ടാക്കിയ സ്വത്തുവകകള്‍ നഷ്ടപ്പെട്ടത്. വീടും വീട്ടുപകരണങ്ങളും തകര്‍ക്കപ്പെട്ടു. പണവും ആഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടു. സമാധാന പ്രിയരെന്ന് സ്വയം കൊട്ടിലഘോഷിച്ചവര് തന്നെ ഇടയാറിലെ സമാധാനാന്തരീക്ഷം തകര്‍ത്തു. പാര്‍വ്വതി പുത്തനാര്‍ തിരുവല്ലത്തിനടുത്താണ് കടലിനോട് ചേരുന്ന പൊഴിക്കര ചുറ്റപ്പെട്ടുള്ള പ്രദേശമാണ് ഇടയാര്‍.
പൊഴിമുറിക്കുന്നതോടുകൂടി ഇടയാര്‍ ദ്വീപായി മാറുകയാണ് ചെയ്യുന്നത്. ഇവിടേയ്ക്കുള്ള ഏക യാത്രാ മാര്‍ഗ്ഗമാണ് ആറിന് കുറുകെയുള്ള മുന്നാറ്റുമുക്ക് പാലം. ഒക്ടോബര്‍ 11ന് വൈകുന്നേരം 5മണിയോടെ അഞ്ഞുറോളം പേര് മാരാകായുധങ്ങളുമായി യാതൊരു പ്രകോപനവുമില്ലാതെ മുന്നാറ്റുമുക്ക് പാലം, ആര്‍ത്തി, കുന്നുമണ്ണ് എന്നീ പ്രദേശങ്ങളില്‍കൂടി ഇടയാറിലേയ്ക്ക് പ്രവേശിച്ച് കണ്ണില്‍കണ്ട വീടുകളെല്ലാം അടിച്ചുനശിപ്പിച്ചു. സ്ത്രീകളുടെ അടിവയറ്റില്‍ ചവുട്ടി നിലത്തിട്ടുകൊണ്ട് സംഹാര താണ്ഡവമാടി. ആണുങ്ങളെ കയ്യില്‍ കിട്ടിയാല്‍ രണ്ടായി വെട്ടിക്കീറി സ്രാവിന് ഇട്ടുകൊടുക്കുമെന്ന ഭീഷണി മുഴക്കിക്കൊണ്ടാണ് ആക്രമി സംഘം മുന്നേറിയത്. 72 കാരനായ വിജേന്ദ്രിന്റെ ഉടുമുണ്ട് കുത്തിപ്പിടിച്ച് ചുവരിനോട് ചേര്‍ത്ത് വെച്ച് മര്‍ദ്ദിച്ചശേഷം വീടിനുള്ളില്‍ അതിക്രമിച്ചു കയറി വീട്ടുപകരണങ്ങള്‍ അടിച്ചു നശിപ്പിക്കുകയായിരുന്നു. ലതിക, മനോജ്, രാജേഷ്, വിജയകുമാരി, അമ്പിളി എന്നിവരുടെ വീടുകളിലെ ജനല്‍ചില്ലുകള്‍ പൂര്‍ണ്ണമായി അടിച്ചുതകര്‍ക്കുകയും കതക് ചവുട്ടിത്തുറന്ന് വീടിനുള്ളില്‍ അതിക്രമിച്ചു കയറി ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തുടങ്ങി അടുക്കളയില്‍ പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍വരെ അടിച്ചു നശിപ്പിച്ചു. അജയന്റെ കെഎല്‍-01-എവൈ-8213 ഹീറോഹോണ്ട ബൈക്കും മിത്രന്റെ കെഎല്‍-01-ബി 795 ഓട്ടോറിക്ഷയും ആക്രമണത്തില്‍ തകര്‍ത്തിരിക്കുന്നു. അജയന്റെ സഹോദരന് വികലാംഗനായ അജി വീല്‍ചെയറില്‍ വീടിനുള്ളില്‍ ഒളിച്ചിരുന്നതുകൊണ്ട് അക്രമകാരികളില്നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലൈലയുടെ വീട്ടില്‍ കയറി വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതിന് പുറമെ മകളുടെ വിവാഹ ദിവസം കുറിക്കുന്ന ചടങ്ങിലേയ്ക്കായി നീക്കിവച്ചിരുന്ന പണവും കവര്‍ന്നു. സിനില്‍ ജിത്തിന്റെ വീടും കടയും അടിച്ചു തകര്‍ത്ത് കടയിലുണ്ടായിരുന്ന പണവും സാധനങ്ങളും വാരിയെടുക്കുന്നതിന് പുറമെ ഭാര്യ ലീലയെ തലയ്ക്കടിച്ചു വീഴ്ത്തി മൂന്നുപവന്റെ മാലയും കവര്‍ന്നെടുത്തു. സമുദായ സൗഹാര്‍ദ്ദവും സാഹോദര്യവും നിലനിര്‍ത്തിപോന്ന മലയാളിയുടെ സംസ്കാരം ദഹിക്കാത്ത തമിഴ്നാട്ടുകാരനായ പള്ളി വികാരിയുടെ തലതിരിഞ്ഞ നിര്‍ദ്ദേശമാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങളില്‍ ആക്രമണം ഭീതി വിട്ടുമാറിയിട്ടില്ല.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തിലുള്ള ഒരാക്രമണം പള്ളിവികാരിയുടെ നേതൃത്വത്തില്‍ നടന്നപ്പോള്‍ അന്ന് വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷി ചര്‍ച്ചയില്‍ ഇനി ആക്രമണമുണ്ടാകില്ലായെന്ന് വികാരി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധിക നാളുകള്‍ കഴിയുംമുമ്പേ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തി ജനജീവിതത്തെ സ്തംഭിപ്പിച്ചുകൊണ്ടിരുന്നു. ഇടയാറിലെ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ രേഖാമൂലം പരാതികള്‍ പോലീസ് മേധാവികളുടെയടുത്ത് അറിയിച്ചെങ്കിലും നാളിതുവരെ യാതാരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഏതെല്ലാം തരത്തില്‍ അക്രമി സംഘങ്ങളെ സംരക്ഷിക്കാന്‍ കഴിയുമോ അത്തരത്തിലെല്ലാം പോലീസിന്റെ ഭാഗത്തുനിന്നും രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നും പൂര്‍ണ സംരക്ഷണമാണ് വികാരിയുടെ നിയന്ത്രണത്തിലുള്ള വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് ലഭിക്കുന്നത്. ഇടയാറില്‍ താമസിക്കുന്ന മുന്നൂറോളം ഹിന്ദുകുടുംബങ്ങള്‍ ഇവിടം വിട്ട് ഒഴിഞ്ഞ്പോകണം. ഇതാണ് വികാരിയുടെ ലക്ഷ്യം.
കാലാകാലങ്ങളായി അര്‍ത്തി പൊഴിക്കര കേന്ദ്രികരിച്ച് തീരദേശത്ത് താമസിക്കുന്ന സാമൂഹിക വിരുദ്ധര്‍ കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, ഇഞ്ചക്ഷന് മയക്കുമരുന്നുകളുടെ വില്‍പ്പനയും അനധികൃത ചാരായവാറ്റും നടത്തിയിരുന്നു. ഇതിനെ ഇടയാറിലെ ജനങ്ങള്‍ എതിര്‍ത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അക്രമികളുടെ സ്വൈര വിഹാര കേന്ദ്രമായ പൊഴിക്കര നഷ്ടപ്പെടുമെന്നുറപ്പായതോടെ പള്ളിവികാരി കച്ചകെട്ടി രംഗത്തേയ്ക്കിറങ്ങി ഗുണ്ടാ സംഘങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.
ഇതിനെ ചൊല്ലി പൂന്തുറ പൊഴി മുറിക്കാന്‍പോലും ഇവര്‍ അനുവദിച്ചിരുന്നില്ല. മണ്ണ് മൂടികിടക്കുന്നു. പൊഴിക്കരയില്‍ കേറ്റിയിട്ടിരിക്കുന്ന ഇവരുടെ വള്ളങ്ങള്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിന് തടസ്സമായി നിന്ന കുഞ്ചുവിളാകം വിജയന്റെ വള്ളം കത്തിച്ചുകളഞ്ഞിരിക്കുകയാണ്. ഇടയാറില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവനിലും സ്വത്തിലും ഭീഷണി പരത്തികൊണ്ട് നിരന്തരമായി ആക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന പള്ളിവികാരിയേയും ഗുണ്ടാസംഘങ്ങളേയും അറസ്റ്റ് ചെയ്യാതെ ഇവര്‍ക്ക് വേണ്ട സംരക്ഷണം ഒരുക്കിക്കൊടുത്തുകൊണ്ടിരിക്കുന്ന ഭരണനേതാക്കളുടെ നടപടിയില്‍ ഇവിടുത്തെ ജനങ്ങള്‍ ആശങ്കാകുലരാണ്.
രാജേഷ് പേട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: