കാസര്‍കോട്: ഏതാനും ചില വാഹനങ്ങള്‍ പൂജിക്കാനെത്തി എന്നതൊഴിച്ചാല്‍ ഹൊസങ്കടിയിലെ ജൈനക്ഷേത്രങ്ങള്‍ക്ക് ഈ നവരാത്രിയിലും മറ്റ് പ്രത്യേകതകള്‍ ഒന്നുമുണ്ടായിരുന്നില്ല. ജൈന ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവമായ നവരാത്രി ആഘോഷമില്ലാതെ കടന്നുപോകുന്നത് ജൈന സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് മങ്ങലേറ്റതുകൊണ്ടല്ല. നിത്യവൃത്തിക്കു പോലും വകയില്ലാതാകുമ്പോള്‍ ആഘോഷങ്ങള്‍ അപ്രസക്തമാകുന്നതു കൊണ്ടാണ്.
കേരളത്തിന്റെ വടക്കനതിര്‍ത്തിയായ കാസര്‍കോട് ഹൊസങ്കടിയിലെ രണ്ട് ജൈന ക്ഷേത്രങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചുവെന്ന് കരുതപ്പെടുന്ന ക്ഷേത്രങ്ങള്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നത് പ്രതാപകാലത്തെ ഓര്‍മ്മകളുടെ പിന്‍ബലത്തില്‍ മാത്രം.
ആറ് കുടുംബങ്ങളിലായി 25 പേര് – കാസര്‍കോട്ടെ ജൈന സമൂഹത്തിന്റെ ആകെ തുകയാണിത്. എണ്ണത്തിലെ കുറവാണ് ഇവര്‍ നേരിടുന്ന വെല്ലുവിളി. പൗരാണികളായ ക്ഷേത്രത്തിന്റെ പ്രൗഢി നിലനിര്‍ത്തണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ സാധാരണക്കാരായ കുടുംബാംഗങ്ങള്‍ക്ക് ചെലവ് താങ്ങാനാവുന്നതല്ല. അതിര്‍ത്തിയില്‍ അവഗണിക്കപ്പെടുന്ന ഇവരോട് കേരള സര്‍ക്കാരും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.
കുന്നിന് പുറത്തെ കുറ്റിക്കാടുകള്‍ക്ക് നടുവിലാണ് ചന്ദ്രനാഥ സ്വാമി ചതുര്മുഖ ജൈന ക്ഷേത്രം. ശ്രീകോവിലിന് നാലു മുഖങ്ങള്‍. തീര്ത്ഥങ്കരന്മാരായ ആദിനാഥ, ചന്ദ്രനാഥ, ശാന്തനാഥ, വര്‍ദ്ധമാന മഹാവീരന് എന്നിവര്‍ പ്രതിഷ്ഠ. ക്ഷേത്രത്തോളം പഴക്കമുള്ള കിണറും സമീപത്തുണ്ട്. നവമിനാളിലും രാവിലെ ക്ഷേത്രം അടഞ്ഞുകിടന്നു. പൂജാരി കര്‍ണ്ണാടക ഉള്ളാളിലെ ക്ഷേത്രത്തില്‍ നിന്നും തിരികെയെത്തി വെകീട്ടാണ് നടതുറന്നത്. മലയാളനാട്ടിലെ അപൂര്‍വ്വതയാണ് ഈ ക്ഷേത്രമെങ്കിലും അവഗണിക്കപ്പെട്ടു കിടക്കുന്നതിനാല്‍ സന്ദര്‍ശകരും കുറവ്. ഇതിന് ഏതാനും മീറ്ററുകള്ക്കലെയാണ് പാര്‍ശ്വനാഥ സ്വാമി ക്ഷേത്രം.
ക്ഷേത്രത്തിന്റെ ദയനീയസ്ഥിതി ഒറ്റനോട്ടത്തില്‍ തന്നെ വായിച്ചെടുക്കാനാകും. കാലപ്പഴക്കവും ദാരിദ്രവും വിളിച്ചോതുന്ന ചുറ്റുപാട്. അടുത്തിടെ ഉത്തരേന്ത്യയില്‍ നിന്നെത്തിയ മാര്‍വാഡികള്‍ നല്കിയ പണം കുറച്ച് ആശ്വാസമായി. വരുമാനമില്ലാത്ത ക്ഷേത്രത്തിന് സമിതി പോലുമില്ല.
ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെയാണ് ജൈനസമൂഹം ഹൊസങ്കടിയില്‍ ശക്തമായുണ്ടായിരുന്നത്. തൊട്ടടുത്ത കര്‍ണ്ണാടകയിലെ കാര്‍ക്കള, ഉഡുപ്പി, ബല്‍ത്തങ്ങാടി എന്നിവിടങ്ങളില്‍ നാലായിരത്തോളം ജൈനമതക്കാരുണ്ട്. അവര്‍ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുമാണ്. തങ്ങളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ സര്ക്കാന് തയ്യാറാകുമെന്ന പ്രതീക്ഷ ഇവര്‍ക്കില്ല. എങ്കിലും കേരളത്തില്‍ തന്നെ ജീവിക്കണമെന്ന ആഗ്രഹമാണ് ഇവിടെയുള്ളവര്‍ പങ്കുവയ്ക്കുന്നത്. നാനൂറ് വര്‍ഷം പഴക്കമുള്ള ജൈനരുടെ ശ്മശാന ഭൂമി സര്‍ക്കാര്‍ റോഡ് നിര്‍മ്മിക്കുന്നതിന് കയ്യേറി. ഇത് തടയണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറെ സമീപിച്ചിരിക്കുകയാണ് ഇവര്‍.
കെ. സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: