തിരുവനന്തപുരം: കാഴ്ച വൈകല്യമുള്ളവര്‍ക്കായി തിരുവനന്തപുരം കണ്ണാശുപത്രിയില്‍ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങ് അപൂര്‍വ കാഴ്ചയായി. കാഴ്ച വൈകല്യമുള്ളവര്‍ക്ക് ബ്രെയിന്‍ ലിപിയിലും കമ്പ്യൂട്ടറിലും ഹരിശ്രീ കുറിക്കാന്‍ ചക്ഷുമതി എന്നസംഘടനയാണ് അവസരമൊരുക്കിയത്. സിവില്‍ സര്‍വ്വീസസ് റാങ്ക് ജേതാവായ ലിപിന്‍ രാജ് മുതല്‍ മണ്ണന്തല ഗവ. സ്കൂളിലെ അപര്ണയ്ക്ക് വരെ വിദ്യാരംഭം പുതു അനുഭവമായി മാറി. അമ്പത് ശതമാനം കാഴ്ച വൈകല്യമുള്ള ലിപിന്‍ രാജിന് ബ്രെയിന്‍ ലിപി വശമില്ലായിരുന്നു. ലിപിന്‍ രാജിനൊപ്പം ചങ്ങനാശ്ശേരി എസ്.ബി. കോളേജ് വിഭാഗം മേധാവി പ്രൊഫ. എല്‍. ഉണ്ണികൃഷ്ണനും ബ്രെയിന്‍ ലിപിയി ല്‍ വിദ്യാരംഭം കുറിച്ചു. ആദ്യാക്ഷരം കുറിക്കാനെത്തിയവരില് കുരുന്ന് ഏഴുവയസ്സുകാരി അപര്‍ണയായിരുന്നു. ഉള്ളൂരിലെ സ്കൂളില്‍ നിന്നും പഠനത്തില്‍ മറ്റുള്ളവര്ക്കൊപ്പമെത്താനാകില്ലെന്ന് പറഞ്ഞ് തിരസ്കരിക്കപ്പെട്ട അപര്ണയ്ക്ക് വിദ്യാരംഭം ഭാവിയിലേക്കുള്ള വെല്ലുവിളി കൂടിയാണ്.
അസിസ്റ്റ് യു കംപ്യൂട്ടര്‍ പ്രോഗ്രാമിലൂടെയാണ് കാഴ്ച വൈകല്യമുള്ളവര്‍ക്കായി കംപ്യൂട്ടറില്‍ വിദ്യാരംഭം കുറിച്ചത്. കംപ്യൂട്ടറില്‍ വരുന്നത് വായിച്ചു കൊടുക്കുന്ന സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് തങ്ങള്‍ ടൈപ്പ് ചെയ്യുന്ന വാക്കുകള്‍ സ്പഷ്ടമായി ഇതിലൂടെ മനസ്സിലാക്കാനാകും. ബ്രിട്ടീഷ് നിര്‍മിത ബഹുഭാഷാ സോഫ്റ്റ്വെയറായ ഈ സ്പീക്കിനെ മലയാളിവത്കരിച്ചാണ് ഹരിശ്രീ ഗണപതയെ നമഃ കുറിക്കാന്‍ അവസരമൊരുക്കിയത്. പതിനൊന്ന് പേരാണ് ബ്രെയിന്‍ ലിപിയിലും കംപ്യൂട്ടറിലും ആദ്യക്ഷരം കുറിക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: