കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പി.സി. ജോര്‍ജ്ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളെപ്പറ്റി വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനോ സര്‍ക്കാരിനോ എതിരായി ഒരു പരാമര്‍ശവും പി.സി. ജോര്‍ജ്ജ് നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. പി.സി.യുടെ പ്രസ്താവനകള്‍ വിമര്‍ശനപരമാണ് ആര്‍ക്കും എതിരായിട്ടുള്ളതല്ല. ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ എടുത്ത് പോസ്റ്റ്മാര്‍ട്ടം നടത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്സിന്റെ ശക്തിക്കനുസൃതമായി നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ ലഭിച്ചിട്ടില്ല. ആസന്നമായ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്നകാര്യം യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അവര്‍ അതിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭരണഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതണം. സംസ്ഥാനങ്ങള്‍ക്ക് വിപുലമായ ചുമതലകളും ശുഷ്ക്കമായ വരുമാനവും എന്ന നിലമാറണം. ഭാരമേറിയ ചുമതലകള്‍ നടപ്പാക്കാനുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ ഉറപ്പുവരുത്തിയിട്ടില്ല. ഭരണഘടന ഭേദഗതിയിലൂടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വരുമാന മാര്‍ഗ്ഗങ്ങളും അധികാരവും ഉറപ്പുവരുത്തണം. കസ്തുരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം എന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളായ ജോയി ഏബ്രഹാം, ജോസഫ് എം. പുതുശ്ശേരി, ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: