തൊടുപുഴ: സി.എസ്.ഐ സഭക്കെതിരെ പുസ്തകമെഴുതിയ മുന്‍ സഭാ നേതാവിന്റെ ശവസംസ്ക്കാരം ബിഷപ്പിന്റെ വിലക്കു മൂലം അനിശ്ചിതത്വത്തില്‍.
സി.എസ്.ഐ.ഈസ്റ്റ് കേരള മഹായിവടക രൂപീകരണ കമ്മിറ്റി കണ്‍വീനറും പ്രഥമ അത്മായ സെക്രട്ടറിയും രജിസ്ട്രാറുമായിരുന്ന പ്രൊഫ. സി.സി ജേക്കബിന്റെ സംസ്ക്കാരമാണ് സഭ വിലക്കിയത്. ജേക്കബിന്റെ ഇടവകയായ മുട്ടം എളളുമ്പ്രം ചര്‍ച്ചിലെ കുടുംബക്കല്ലറക്ക് പകരം തെമ്മാടിക്കുഴിയില്‍ അടക്കാനേ അനുവദിക്കൂ എന്നാണ് ബിഷപ്പിന്റെ നിലപാട്. നിര്‍വാഹമില്ലാതെ വീട്ടുമുറ്റത്ത് സംസ്ക്കാരത്തിനൊരുങ്ങുകയാണ് കുടുംബം. വിലക്കിനെതിരെ വൈദികരും സഭാവിശ്വാസികളും അടക്കം ഒരു വിഭാഗം രംഗത്തെത്തി.
ഇന്നലെ പുലര്‍ച്ചെയാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും മുട്ടം ഗ്രാമപഞ്ചായത്ത മുന്് വൈസ് പ്രസിഡന്റുമായിരുന്ന ചുവന്നപ്ലാക്കല്‍ സി.സി ജേക്കബ് (64)രോഗബാധയെ തുടര്‍ന്ന് അന്തരിച്ചത്. മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് ചരിത്ര വിഭാഗം മേധാവിയായിരുന്ന ജേക്കബ് രചിച്ച ജലസ്നാനം എന്ന പുസ്തകമാണ് സഭാമേധാവികളെ ചൊടിപ്പിച്ചത്. ജനിച്ച് 56ാം ദിവസം ശിശുക്കളെ സ്നാനം നടത്തി സഭയിലുള്‍പ്പെടുത്തുന്നത് ഉചിതമല്ലെന്നും മുതിര്‍ന്ന് സ്വയം തീരുമാനമെടുക്കാറാകുമ്പോള് മാത്രമേ സ്നാനം ചെയ്യിക്കാവൂ എന്നതുമാണ് പുസ്തകത്തിന്റെ പ്രമേയം. ഇതിന്റെ പേരില്‍ നാലു വര്‍ഷം മുമ്പ് ജേക്കബിനെ ബിഷപ്പ് ഡോ.കെ.ജി ദാനിയേല്‍ സഭയില്‍ നിന്നും പുറത്താക്കി. ഇതിനെതിരെ ജേക്കബ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചെങ്കിലും ബിഷപ്പ് വഴങ്ങിയില്ല. ജില്ലാ കോടതിയില്‍ നല്കിയ അപ്പീലില്‍ വിധി വരാനിരിക്കെയാണ് ജേക്കബിന്റെ മരണം.
ചുവന്നപ്ലാക്കല്‍ ചാക്കോയുടെയും ഏലിയാമ്മയുടെയും ഇളയമകനായ ജേക്കബ് സി.എസ്.ഐ. മധ്യകേരള മഹായിടവകയുടെയും ഈസ്റ്റ് കേരള മഹായിടവകയുടെയും കൗണ്‍സില്‍ അംഗമായും സിനഡ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായും സിനഡ് അംഗമായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റുമായിരുന്നു. ഭാര്യ മേലുകാവ് പള്ളിപ്പുറത്ത് പി.വി.മേരി( റിസര്‍വ് ബാങ്ക് എറണാകുളം). മക്കള്‍: സുമ, സന്തോഷ്. മരുമക്കള്‍: സിജോ ജയിംസ് കളരിക്കല്‍, ബിജിമോള്‍ ബേബി കോഴിക്കുന്നേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: