കൊച്ചി: മുസ്ലിം മതചടങ്ങുകളില്‍ മതപ്രചാരണം നടത്താന്‍ മുസ്ലിം മന്ത്രി 3000 മുസ്ലിം യുവാക്കളുടെ മതസേനയെ നിയോഗിക്കുന്നു. പൊതുഖജനാവിലെ പണം വിനിയോഗിച്ച് മത പ്രവര്‍ത്തനത്തിനു യുവാക്കളെ നിയോഗിക്കുന്ന ഈ പരിപാടിയുടെ ഉദ്ദേശ്യം സര്‍ക്കാര്‍ നേട്ടങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ എത്തിക്കുക എന്നതാണെന്ന് മന്ത്രി ന്യായം പറയുന്നു. എന്നാല്‍ യുവജനങ്ങളുടെ മത സേനയുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്ലിം ലീഗു മന്ത്രിയുടെ ഈ നീക്കത്തിനെ എതിര്‍ത്തവരെ അവഗണിച്ച് തീരുമാനം മന്ത്രിസഭാ യോഗ അജണ്ടയായിക്കഴിഞ്ഞു.
ജാതി-മത-വര്ഗ്ഗാടിസ്ഥാനത്തില് ഒരു ഭേദഭാവവും കാണിക്കാതെ പ്രവര്‍ത്തിക്കുമെന്ന മന്ത്രിയുടെ സത്യപ്രതിജ്ഞയെയും ഭരണ ഘടനയുടെ അടിസ്ഥാന പ്രമാണത്തേയും ലംഘിക്കുന്നതാണ് ഈ നീക്കമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന മന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രിയായ മഞ്ഞളാം കുഴി അലി ന്യൂനപക്ഷ ക്ഷേമത്തിനു സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവരില്‍ എത്തിക്കുന്നതിനുള്ള പദ്ധതിയായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യ ഘട്ടമായി 1000 പേരെ നിയമിക്കും. പിന്നാലെ 2000 പേരെയും. ഒരാള്‍ക്ക് 4000 രൂപയാണ് ശമ്പളം. പൊതുഖജനാവിന്റെ വന്‍ തുക മുടക്കി നടത്തുന്ന ഈ അഴിമതി നിയമനം ഭാവിയില്‍ സര്‍ക്കാര്‍ ജോലിയായി മാറ്റാമെന്നാണ് വാഗ്ദാനം. എന്നാല്‍ ഈ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചപ്പോളാണ് മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും പോലും അറിയുന്നത്.
എന്നാല്‍ മന്ത്രിസഭയില്‍ ഇതു രണ്ടാം തവണയാണ് ഈ പദ്ധതി അംഗീകാരം നേടാന്‍ സമര്‍പ്പിക്കപ്പെടുന്നത്. നേരത്തേ യുഡിഎഫിലെ ചിലഎ നേതാക്കള്‍ ഈ പദ്ധതിയെ എതിര്‍ത്തിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനല്ല, മോശമാക്കാനേ ഈ സംവിധാനം സഹായിക്കൂ എന്നാണ് അവര്‍ വിലയിരുത്തുന്നത്.
അതേസമയം ഈ പ്രചാരണ സേനയുടെ നിയമനം മുസ്ലിം ലീഗിന്റെ അഭിമാന അജണ്ടയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇതു തള്ളിക്കളയാന്‍ പറ്റാത്ത തരത്തിലാണ് അവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കിടയില്‍ എത്തിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് മന്ത്രിയുടെ ഓഫീസിലെ ചില സഹായികള്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ട്, അതിനു സമാനമാണ് ഈ യുവസേന എന്നാണ് വിശദീകരിക്കുന്നത്.
മന്ത്രി പദ്ധതിക്ക് അംഗീകാരം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ്. മുസ്ലിം ലീഗിന്റെ വരുതിയില്‍ നില്ക്കുന്ന മുഖ്യമന്ത്രിയും പദ്ധതിയോട് അനുഭാവത്തിലാണ്. അതിനാല്‍ പദ്ധതി നടപ്പാകുമെന്ന കാര്യം തീര്പ്പാണെന്നു പറയുന്ന മറ്റു ഘടകകക്ഷി മന്ത്രിമാര്‍ അവരുടെ വകുപ്പിന്റെ കീഴില്‍ സ്വന്തം മതസേനയെ നിയോഗിക്കാനുള്ള പഴുതു കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അതിനിടെ മുന്നാക്ക ക്ഷേമ കമ്മീഷന്റെ കീഴില്‍ ഇങ്ങനെയൊരു സേനയെ നിയോഗിച്ചാല്‍ എതിര്‍പ്പുകള്‍ ബാലന്‍സുചെയ്യാന്‍ കഴിയുമെന്നും പ്രശ്നപരിഹാരമാകുമെന്നും വാദിക്കുകയാണ് മന്ത്രി അലിയുടെ പാര്‍ട്ടിനേതാക്കളും ഓഫീസ് പ്രവര്‍ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: