കൊല്ലം: ഇഷ്ടദേവിയായ മഹാഭദ്രകാളിയെ സാക്ഷിയാക്കി അനാജി സര്‍ക്കാര്‍ സഹപ്രവര്‍ത്തക അപ്സരയെ കേരളീയ ശൈലിയില്‍ താലിചാര്‍ത്തിയപ്പോള്‍ അഞ്ചുവര്‍ഷം നീണ്ട തമ്പിലെ പ്രണയത്തിന് സാഫല്യമാകുകയായിരുന്നു. അപ്സരക്ക് നാലടിയും അനാജിക്ക് മൂന്നടിയുമാണ് ഉയരം.
ആശ്രാമത്ത് കഴിഞ്ഞ മാസം ആരംഭിച്ച ജംബോസര്ക്കസിലെ കോമാളി കലാകാരന് പശ്ചിമബംഗാള്‍ സ്വദേശി അനാജി സര്‍ക്കാര്‍ (29), സര്‍ക്കസ് കൂടാരത്തില്‍ വച്ച് സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായ നേപ്പാള്‍ സ്വദേശിനി അപ്സരയെ (21) ജീവിതസഖിയാക്കുന്ന മംഗളനിമിഷത്തിന് സര്‍ക്കസില്‍ നിന്നുള്ള 75 കലാകാരന്മാരും ജീവനക്കാരുമടക്കം നൂറോളം പേര് സാക്ഷികളായി. അമ്മന്‍നട ശ്രീഭദ്രകാളിക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 11.30നും 12നുമിടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.
വിവാഹം നടത്തികൊടുക്കുന്നതിനായി പശ്ചിമബംഗാളില്‍ നിന്നും അനാജിയുടെ പിതാവ് സുശാന്തോ സര്‍ക്കാരും സഹോദരന് സുധായി സര്‍ക്കാരും അഞ്ചുദിവസം മുമ്പ് തന്നെ കൊല്ലത്ത് എത്തിച്ചേര്‍ന്നിരുന്നു. ഏകസഹോദരനും സര്‍ക്കസിലെ ട്രപ്പീസ് കലാകാരനുമായ രാജ് കുമാറായിരുന്നു അപ്സരയെ നവവരന് കൈപിടിച്ചേല്പ്പിച്ചത്.
ജംബോസര്ക്കസില് ബോണ്ലസ് ഇനമാണ് നേപ്പാളുകാരിയായ അപ്സര അവതരിപ്പിക്കുന്നത്. മൂന്നുവര്‍ഷമായി ജംബോസര്ക്കസില് ശ്രദ്ധിക്കപ്പെടുന്ന താരമാണ് അപ്സര. ജംബോ സര്‍ക്കസ് ഉടമയുടെ കീഴിലുള്ള ജെമിനി, ഗ്രേറ്റ് റോയല്‍, ഓള്‍ഡ് ജംപോ എന്നീ മൂന്നു സര്‍ക്കസുകളിലും ഇരുവരും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ഏറ്റവുമടുത്ത സുഹൃത്തുകള്‍ക്കാണ് വിവരമറിയാമായിരുന്നത്. കൊല്ലത്ത് സര്‍ക്കസ് ആരംഭിച്ചപ്പോള്‍ വിവാഹിതരാകാന്‍ താല്‍പ്പര്യമുണ്ടെന്ന് ഇരുവരും സര്‍ക്കസ് ഉടമയെ അറിയിക്കുകയും അവര്‍ ബന്ധുക്കളുമായി കൂടിയാലോചിച്ച് അതിന് സമ്മതം നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ക്കസുകാരുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ സര്‍ക്കസ് കമ്പനി ഉടമയെത്തിയില്ല. പുതിയ സര്‍ക്കസ് ക്യാമ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മൈസൂരിലായതിനാലാണ് ഉടമയായ അജയശങ്കറിന് ചടങ്ങില്‍ പങ്കെടുക്കാനാകാതെ പോയത്. എന്നാല്‍ രാവിലെ തന്നെ അനാജിയെ ഫോണില്‍ വിളിച്ച് അദ്ദേഹം വിവാഹമംഗളാശംസകള്‍ നേര്‍ന്നു. സര്‍ക്കസിന്റെ ജന്മനാടായ കണ്ണൂരിലെ തലശേരി സ്വദേശി കൂടിയായ ഡയറക്ടര്‍ വത്സന്, മാനേജര്‍ പി.ടി.രഞ്ജിത്, ടാന്‍സാനിയയില്‍ നിന്നെത്തിയ ആഫ്രിക്കന്‍ സര്‍ക്കസ് കലാകാരന്മാര്, മറ്റ് സഹപ്രവര്‍ത്തകര്‍, തൊഴിലാളികള്‍ എന്നിവരെല്ലാം പങ്കെടുത്ത വിവാഹം ലളിതമായാണ് നടന്നത്. വിവാഹത്തിന് ശേഷം കൂടാരത്തിലെത്തിയ നവദമ്പതികള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയത്. പ്രവേശനകവാടത്തില്‍ വച്ച് ഇരുവരെയും എടുത്തുയര്‍ത്തി ‘തങ്ങള്‍ക്കൊപ്പം’ നിര്‍ത്തിയായിരുന്നു ഫോട്ടോസെഷന്. തുടര്‍ന്ന് പായസവിതരണവും.
ഇന്ന് രാവിലെ പത്തിന് സര്‍ക്കസ് കൂടാരത്തില്‍ ഇരുവരുടെയും വിവാഹസല്‍ക്കാരം നടക്കും. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം പത്തനംതിട്ടയിലെ ക്യാമ്പില്‍ വിവാഹിതരായ ബീഹാര്‍ സ്വദേശി സഞ്ജയും കേരളത്തിന്റെ പ്രിയയും ഇന്നത്തെ സല്‍ക്കാരത്തില്‍ എത്തിച്ചേര്‍ന്നേക്കും. ജംബോ സര്‍ക്കസിലെ ആര്‍ട്ടിസ്റ്റുകളായ ഇവരും പ്രണയിച്ച് വിവാഹിതരായതാണ്. വിവാഹത്തിന് ശേഷവും ജംബോസര്ക്കസില് തുടരാനാണ് അനാജിയുടെയും അപ്സരയുടെയും തീരുമാനം. 14ന് കൊല്ലത്ത് സര്‍ക്കസ് അവസാനിക്കും. ഇതിന് ശേഷം മാത്രമെ ഇരുവരും ബന്ധുക്കളുടെ അനുഗ്രഹം തേടി നാട്ടിലേക്ക് പോകുകയുള്ളു.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: