കാസര്‍കോട്: സംസ്ഥാനത്തെ വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ്. ഇന്നലെ മുതല്‍ വേഗപ്പൂട്ട് പരിശോധന കര്‍ശനമാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നു.
രണ്ടാം തീയതി വരെയാണ് വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ സമയം നല്‍കിയത്. നിയമപരമായി സമയപരിധി നീട്ടി നല്കാന് കഴിയില്ല. സംസ്ഥാന വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് പരിശോധന ഉടന്‍ തുടങ്ങുമെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എന്നാല്‍ സമയപരിധി നീട്ടിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബസുടമകള്‍ അറിയിച്ചിരുന്നു. തൃശ്ശൂരില്‍ നടന്ന ഗതാഗത വകുപ്പിന്റെ അദാലത്തിലാണ് വേഗപ്പൂട്ട് സ്ഥാപിക്കാനുള്ള സമയം നീട്ടണമെന്ന ആവശ്യവുമായി ബസുടമകള്‍ രംഗത്തെത്തിയത്. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഋഷിരാജ് സിംഗ് വ്യക്തമാക്കിയത്. വ്യാജ വേഗപ്പൂട്ടുകള്ക്കെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: