കൊച്ചി: ജമ്മു-കാശ്മീരില്‍ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം 2008 സെപ്തംബറില്‍ കേരളാപോലീസിന് വിവരം നല്‍കുന്നതോടെയാണ് നാടിനെ പിടിച്ചുകുലുക്കിയ കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിന് തുടക്കമാകുന്നത്. തുടര്‍ന്ന് ആദ്യം കേരള പോലീസും പിന്നീട് എന്‍ഐഎയും അന്വേഷിച്ച കേസിലാണ് ലഷ്കറെ ത്വയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്ററായ തടിയന്റവിട നസീറുള്‍പ്പെടെയുള്ള പ്രതികള്വലയിലാകുന്നത്.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഫയാസ്, ഫയീസ്, മലപ്പുറം ജില്ലക്കാരനായ അബ്ദുറഹീം,എറണാകുളം ജില്ലക്കാരനായ മുഹമ്മദ് യാസിന് എന്നിവരാണ് കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.തടിയന്റവിട നസീറിന്റയും കൂട്ടാളികളുടെയും നേതൃത്വത്തില്‍ 2008 ഓഗസ്ത് 31 നാണ് നാലംഗ സംഘത്തെ കാശ്മീരിലേക്ക് ട്രെയിനില്‍ യാത്രയാക്കുന്നത്.ആദ്യം ഹൈദരാബാദിലെ ജാമിയ നൂറിയ എന്ന സ്ഥാപനത്തിലേക്കാണ് നസീറിന്റെ നേതൃത്തവത്തില്‍ ഇവരെ എത്തിച്ചത്. തുടര്‍ന്ന് ഇവിടെ നിന്നാണ് കാശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് ഇവര്‍ നിയോഗിക്കപ്പെടുന്നത്.
കളമശ്ശേരി പുതിയ റോഡിലുള്ള ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കെട്ടിടത്തിലും മുടിക്കല്‍ കണിയാപുരം അബ്ദുള്‍ റസാഖ് വലിയുല്ലാഹി മഖാം പ്രാര്‍ത്ഥനാലയത്തിലും ത്വരീഖത്തിന്റെ മറവില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ മുസ്ലീം യുവാക്കളെ സംഘടിപ്പിക്കുകയും ലഷ്കറെ ത്വയ്ബയില്‍ ചേര്‍ന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.കണ്ണൂര്‍ ജില്ലയിലെ നീര്ച്ചാല് എന്ന സ്ഥലത്തും സമാനമായ രീതിയില്‍ യുവാക്കളെ സംഘടിപ്പിച്ച് പാകിസ്ഥാനില്‍ പരിശീലനത്തിന് അയക്കുന്നതിനും ശ്രമിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
കാശ്മീരില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ തൈക്കണ്ടി ഫയാസ് ജമ്മു കാശ്മീരിലും പാകിസ്ഥാനിലും ലഷ്കറിന്റെ സായുധ പരിശീലനം നേടിയിരുന്നു.കണ്ണൂര്‍ ജില്ലയിലെ നീര്ച്ചാല്, കാഞ്ഞങ്ങാട് മുസ്ലീം പള്ളി, പൂതപ്പാറ എന്നിവിങ്ങളിലും നസീറിന്റെ നേതൃത്വത്തില്‍ രഹസ്യ യോഗവും ഗൂഢാലോചനയും നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ജമ്മു കാശ്മീരില്‍ ലഷ്കറെ ത്വയ്ബ ഭീകരര്‍ ഉപയോഗിക്കുന്ന നമ്പറായ 9469402387 എന്ന നമ്പറില്‍ നിന്നും പ്രതികളുടെ 9745002528 എന്ന നമ്പറിലേക്ക് വന്ന ഫോണ്‍ വിളികളുടെ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണ്ണായകമായ തെളിവുകളായി.
മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുള്‍പ്പെടെയുള്ള നിരവധി കേസുകളിലും തടിയന്റവിട നസീര്‍ പ്രതിയാണ്.നസീര്‍ ലഷ്കറെ ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി സംഘടിപ്പിച്ച ത്വരീഖത്ത് ക്ലാസുകളില്‍ പിഡിപി നേതാവായ അബ്ദുള്‍ നാസര്‍ മദനി പങ്കെടുത്തു പ്രസംഗിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നുവെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ മദനിയെ രാഷ്ട്രീയ കാരണങ്ങളാല്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുകയായിരുന്നു.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: