തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം ഇന്നവസാനിക്കും. മലപ്പുറം ബസപകടങ്ങളുടെ പശ്ചാത്തലത്തിലാണ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയ നിയമം സംസ്ഥാനത്ത് വീണ്ടും കര്‍ശനമാക്കിയത്. നാളെ മുതല്‍ വേഗപ്പൂട്ടില്ലാതെ റോഡിലിറങ്ങുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് മോട്ടോര്‍വാഹന വകുപ്പിനും പോലീസിനും നല്‍കിയിട്ടുള്ള നിര്‍ദേശം. വേഗപ്പൂട്ടില്ലാത്ത വാഹനങ്ങളുടെ പെര്‍മിറ്റും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
അതേസമയം സംസ്ഥാനത്തെ പകുതിയിലധികം സ്വകാര്യ ബസുകളിലും ഘടിപ്പിച്ചിട്ടുള്ള വേഗപ്പൂട്ടുകള്‍ പ്രവര്ത്തിക്കാത്തവയാണെന്ന് ആക്ഷേപമുണ്ട്. വേഗപ്പൂട്ടു നിയമത്തിനെതിരെ ശകതമായി രംഗത്തുള്ള പ്രൈവറ്റ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകള്‍ ഇതിനെയും ന്യായീകരിക്കുന്നു. വേഗപ്പൂട്ടുകള്‍ റിപ്പയര്‍ചെയ്യാനുള്ള സൗകര്യമില്ലാത്തതും സ്പെയര്‍പാര്‍ട്സ് ലഭ്യമല്ലാത്തുമാണ് കാരണമായി സംഘടനകള്‍ പറയുന്നത്. വേഗപ്പൂട്ട് സര്‍വീസ് സെന്ററുകളുടെ ലിസ്റ്റ് മോട്ടോര്‍ വാഹനവകുപ്പുതന്നെ ബസുടമകള്‍ക്കു കൈമാറിയിട്ടുണ്ട്. എന്നാല്‍ വകുപ്പ് തന്നത് ഇലക്ട്രീഷ്യന്മാരുടെ ലിസ്റ്റാണെന്നും ലിസ്റ്റിലുള്ള പല കേന്ദ്രങ്ങളിലും വേഗപ്പൂട്ട് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നുമാണ് ബസുടമകള്‍ പറയുന്നത്.
വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയ നിയമം കൂടുതല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ രജിസ്ട്രേഷന് വ്യാപകമായി അന്യസംസ്ഥാനങ്ങളിലേക്കു മാറ്റുന്നുണ്ട്. തമിഴ്നാടും കര്‍ണാടകയുമടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ വേഗപ്പൂട്ട് കര്‍ശനമല്ല എന്നതിനാലാണ് ദീര്‍ഘദൂര അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ രജിസ്ട്രേഷന് മാറ്റുക എന്ന പോംവഴി കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ പരിധിയില്‍പ്പെടുന്നില്ല എന്നതിനാലാണിത്.
16,000 ത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ഇതില്‍ 10,000 ത്തിലധികം ബസുകളും വേഗപ്പൂട്ടില്ലാത്തതോ പ്രവര്‍ത്തിക്കാത്തതോ ആണെന്നാണ് മോട്ടോര്‍വാഹന വകുപ്പ് വെളിപ്പെടുത്തുന്നത്. വേഗപ്പൂട്ട് ഘടിപ്പിച്ച ബസുകളില്‍ പൂട്ട് സീല്‍ ചെയ്ത് നല്കുന്നതില് ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുന്നതായി പരാതിയുണ്ട്. വൈദ്യുതി മോഷണം തടയാന്‍ മീറ്ററുകള്‍ സീല്‍ ചെയ്യുന്നതുപോലെ വേഗത്തില്‍ കൃത്രിമം കാണിക്കാതിരിക്കാനാണു വേഗപ്പൂട്ട് സീല്‍ ചെയ്യുന്നത്. വേഗപ്പൂട്ട് ഘടിപ്പിച്ച ശേഷവും അറ്റകുറ്റപ്പണിക്കു ശേഷവും അതാതു ജില്ലകളിലെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു സീല്‍ചെയ്തു നല്‍കേണ്ടതാണ്. ഇതിലാണ് ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുന്നത്. പാലക്കാട്, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ചെറിയ തോതിലെങ്കിലും സീലിങ്ങ് നടക്കുന്നുണ്ടെങ്കില്‍ തലസ്ഥാന ജില്ലയിലടക്കം ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നതായാണു പരാതി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: