കൊച്ചി: ഷഡ്ദര്ശനങ്ങള് പഠിക്കാന്‍ മുതിരുന്ന ഒരാളെ അതല് നിന്ന് അകറ്റുന്ന ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് ദാര്‍ശനികനായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് ചൂണ്ടിക്കാട്ടി. സംവദിക്കുന്നതിനേക്കാള്‍ വിസംവദിക്കുന്ന ആ മഹദ് ഗ്രന്ഥങ്ങള്‍ അറിയണമെങ്കില്‍ അതില്‍ ആമഗ്നരാകണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചുള്ള ആറു ദിവസത്തെ പ്രഭാഷണ പരമ്പരയുടെ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാഷയുടെ അപര്യാപ്തത ഷഡ് ദര്‍ശന പാരായണത്തിനു ജിജ്ഞാസുവായ ഒരാള്‍ നേരിടേണ്ടിവരും. ദര്‍ശനങ്ങളിലെ രൂപക ഭാഷ അത്രവേഗം വായനക്കാരനു വഴങ്ങില്ല. സാമാന്യ മനന ധൈഷണികത അത്തരം ഘട്ടങ്ങളില്‍ ആ ഗ്രന്ഥത്തോടു വിടപറയാന്‍ വായനക്കാരനെ പ്രേരിപ്പിക്കും. സാമാന്യ അര്‍ത്ഥത്തില്‍നിന്ന് ഋഷിപ്രോക്തമായ അര്‍ത്ഥത്തെ അദ്ധ്യാരോപിച്ച് ചിന്തകളുടെ സങ്കേതമാക്കുമ്പോഴേ ഒരു ജിജ്ഞാസുവിന് ദാര്‍ശനിക ഗ്രന്ഥം വഴങ്ങുകയുള്ളു. വേദങ്ങള്‍ ഫോക്ലോറുകളാണെന്നും മറ്റും പറഞ്ഞവരെ കുറ്റപ്പെടുത്തേണ്ടതില്ല, അവര്‍ക്ക് അത്രയേ കാര്യങ്ങള്‍ മനസിലായുള്ളുവെന്നാണ് അതിനര്‍ത്ഥം, പ്രൊഫ. തുറവൂര്‍ പറഞ്ഞു.
ഗ്രീക്കു ദര്‍ശനത്തിലും ഇത്തരത്തിലുള്ള ഭാഷാപരമായ രൂപക ഘടന ഉണ്ട്. യേശുക്രിസ്തുവിന്റെ ഭാഷയും ഇത്തരത്തില്‍ ആലങ്കാരികമായിരുന്നു, അതുകൊണ്ടാണ് ശിഷ്യന്മാര്ക്ക് അതു മനസിലാകാതെ പോയത്. ഋഷികള്‍ പറയാനുള്ളതു പരമാവധി ചുരുക്കി പറയുകയായിരുന്നു. ഈ രൂപക ഭാഷ ഓരോ വേദത്തിലും ഒരേ വാക്കിനു വ്യത്യസ്ത അര്‍ത്ഥങ്ങളാണ് ധരിച്ചിരുന്നത്. സാംഖ്യവേദത്തില്‍ പരാമര്‍ശിക്കുന്ന ഒരു വാക്കിന്റെ അര്‍ത്ഥത്തെ വൈശേഷികത്തില്‍ ആ അര്‍ത്ഥത്തിലല്ല ഉദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ദര്‍ശനങ്ങളുടെ വ്യാഖ്യാനത്തില്‍ ഇത്രയേറെ തര്‍ക്കവും വിതര്‍ക്കങ്ങളും ഉണ്ടാകുന്നത്, അദ്ദേഹം പറഞ്ഞു.
ദര്‍ശനങ്ങളെ മനസിലാക്കുന്നതില്‍ കാലഗണനയാണ് മറ്റൊരു തടസം. പാശ്ചാത്യരാണ് ഇക്കാര്യത്തില്‍ ചില നിഗമനങ്ങള്‍?ഉണ്ടാക്കിയത്. അവര്‍ അതിനു വേണ്ടി ഏറെ പഠിക്കുകയും പരിശ്രമിക്കുകയും ചെയ്തെങ്കിലും ക്രിസ്തുവിനു മുമ്പും പിന്‍പും എന്ന തരത്തിലുള്ള അവരുടെ കാലഗണന നമ്മുടെ ഋഷി ശാസ്ത്രങ്ങളെ കാലഗണനം ചെയ്യാന്‍ പര്യാപ്തമല്ല. അവ അബദ്ധ സങ്കീര്‍ണ്ണങ്ങളാണ്. ഋഷിമാര്‍ നടത്തിയിരിക്കുന്നത് 864 കോടി വര്‍ഷത്തെ പ്രാപഞ്ചിക മാത്തമാറ്റിക്സ് ആണ്. അത് ‘ഖഹ്ലവിദ്യ’ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ ഋഷികള്‍ കാലം എന്നത് ഒരു മിഥ്യയാണെന്നാണ് കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ അവര്‍ കാലത്തെ പരിഗണിച്ചില്ല. പകരം തത്വങ്ങളെ സൂത്രങ്ങളിലാക്കി വെക്കുന്നതിലായിരുന്നു അവര്‍ക്കു വ്യഗ്രത. അതിനാല്‍ ഋഷി പാരമ്പര്യത്തെക്കുറിച്ച് അവര്‍ ജീവചരിത്രമോ ആത്മകഥയോ എഴുതിയില്ല. എന്നാല്‍ പില്ക്കാലത്ത് കര്‍ണാടകക്കാരനായ വെങ്കിട മാധവന് ഋഷിനമാവലി എഴുതി. അതില്‍ ഓരോ ഋഷിമാരുടെയും പേരുകളും അതുണ്ടായതെങ്ങനെയെന്നും വ്യാഖ്യാനിക്കുന്നു. അതത് കാലത്തെ ജനങ്ങളാണ് ഋഷിമാര്‍ക്ക് പേരുകള്‍ നല്‍കിയത്. ശാസ്ത്രജ്ഞര്‍ അവരുടെ ജീവിതം ഒരു കണ്ടുപിടിത്തത്തിനു കൊടുക്കുന്നു, അതുപോലെ ദര്‍ശനങ്ങള്‍ പഠിക്കുന്നവര്‍ അതിനായി സ്വജീവതം കൊടുക്കാന്‍ തയ്യാറാകണമെന്ന് പ്രൊഫസര്‍ പറഞ്ഞു.
ഗ്രന്ഥങ്ങളുടെ ആധിക്യം ദര്‍ശനങ്ങള്‍ പഠിക്കാന്‍ താസമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാംഖ്യശാസ്ത്രത്തെക്കുറിച്ചു മാത്രം 80 ആധികാരിക വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാശ്ചാത്യ ശാസ്ത്രമായ ലോജിക്കിന് വെറും അഞ്ചോ ആറോ വ്യാഖ്യാനങ്ങളേ ഉണ്ടായിട്ടുള്ളു. ഇത്രയധികം വ്യാഖ്യാനങ്ങള്‍ പഠതാവിന് സങ്കീര്‍ണതയുണ്ടാക്കും.
ഇതിനു പുറമേയാണ് ഗ്രന്ഥകാരന്റെ വിവക്ഷയില്‍നിന്നു വ്യത്യസ്തമായി ഗ്രന്ഥ താല്പര്യങ്ങള് അവതരിപ്പിക്കുന്നതിന്റെ പ്രശ്നം. പാശ്ചാത്യ വ്യാഖ്യാതാക്കള്‍ക്ക് ഈ പിഴവു പറ്റി. ഒരു പരിധിവരെ ഇന്‍ഡ്യന്‍ ഇന്‍ഡോളജിസ്റ്റുകളായ തികലകനും എസ്.രാധാകൃഷ്ണനും മറ്റും പോലും ഈ പിഴവു പിന്തുടരേണ്ടിവന്നു. അവരുടേതും നമ്മുടേതും രണ്ടു സംസ്കാരങ്ങളാണ്. അതുകൊണ്ടുതന്നെ മാക്സ്മുള്ളര്‍ വരെ പറഞ്ഞുവെച്ചത് ശരിയായ ഗ്രന്ഥ താല്പര്യങ്ങളല്ല.
വായന ഒരു തപസ്യയായി സ്വീകരിച്ച് അതില്‍ നിമഗ്നമായി മറ്റു വ്യാഖ്യാനങ്ങളുടെ സ്വാധീനമില്ലാതെ തനിയേ അതിന്റെ രഹസ്യത്തല്‍ എത്തിച്ചേരുമ്പോഴാണ് ദര്‍ശനങ്ങളുടെ പഠനം സാധ്യമാകുന്നത്, പ്രൊഫസര്‍ തുറവൂര്‍ പറഞ്ഞു.
നേരത്തേ പ്രഭാഷണ പരമ്പര പ്രശസ്ത നിരൂപക ഡോ. എം.ലീലാവതി ഉദ്ഘാടനം ചെയ്തു. നമ്മുടെ ദര്‍ശനങ്ങള്‍ മാതൃഭാഷയില്‍ മനസ്സിലാക്കാന്‍ കഴിയാതെ വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ലീലാവതി ചൂണ്ടിക്കാട്ടി. ബാലചന്ദ്രന് ചുള്ളിക്കാട് സ്വാഗതം പറഞ്ഞു. പ്രൊഫ. എം. അച്യുതന് അദ്ധ്യക്ഷത വഹിച്ചു. ഫാ.പോള്‍ തേലക്കാട് ആശംസയര്‍പ്പിച്ചു. എം.വി.ബെന്നി സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: