കടുത്തുരുത്തി: സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ ഡ്യൂട്ടിക്കിടെ തമ്മില്‍തല്ലി. അറുനൂറ്റിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ ഒണാഘോഷ പരിപാടി നടത്തുന്നതിനെ കുറിച്ചു ആലോചിക്കുന്നതിനായി ഡോക്ടര്‍ വിളിച്ചു ചേര്‍ത്ത ജീവനക്കാരുടെ യോഗത്തില്‍ വച്ചായിരുന്നു മദ്യപിച്ചെത്തിയ ജീവനക്കാര്‍ ഏറ്റുമുട്ടിയത്. വനിതാ ജീവനക്കാര്‍ ഉള്‍പെടയുള്ളവരുടെ മുന്നില്‍ വച്ചായിരുന്നു ചീത്ത വിളിയും തമ്മിലടിയും നടന്നത്. ഡോക്ടര്‍ ഇടപെട്ടിട്ടും അടി നിര്‍ത്താന്‍ ജീവനക്കാര്‍ തയാറായില്ലന്നും ആക്ഷേപമുണ്ട്.
ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പോലീസിനെ വിളിക്കുമെന്നറിയിച്ചതോടെ മദ്യപിച്ചെത്തിയ ജീവനക്കാര്‍ ഓടി രക്ഷപെടുകയായിരുന്നു. യോഗം ആരംഭിച്ച ശേഷം എത്തിയ മൂന്ന് പേരാണ് തന്നെ തല്ലിയതെന്നു ആശുപത്രിയിലെ ഡ്രൈവറായ രഘു പറഞ്ഞു. മുമ്പ് പലപ്പോഴും ഇവരുടെ നേതൃത്വത്തില്‍ തനിക്കെതിരെ കൈയ്യാങ്കളിയും ചീത്ത വിളിയും നടന്നിട്ടുണ്ടെന്നും രഘു പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ വച്ചു ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നും തങ്ങള്‍ ദൃക്സാക്ഷികളാണെന്നും നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു.
ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ വിവരമറിഞ്ഞ് അസോസിയേഷന് ഭാരവാഹിയും ആശുപത്രിയിലെത്തിയിരുന്നു. മര്‍ദനമേറ്റ ജീവനക്കാരന് തലയോലപ്പറമ്പിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: