ചങ്ങനാശേരി: ചിങ്ങമാസത്തിലെ തിരുവോണപിറ്റേന്ന് അവിട്ടം നാളില്‍ നടക്കേണ്ട ചങ്ങനാശേരി അവിട്ടം വള്ളംകളിയുടെ പേര് മാറ്റാന്‍ ശ്രമം. അവിട്ടംവള്ളംകളി ഇപ്പോള്‍ ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് നടത്തുന്നത്. അവിട്ടം നാളില്‍ നടത്തേണ്ട ജലോത്സവം വെറും ചങ്ങനാശേരി ജലോത്സവമായി മാറുന്നു. കാല് നൂറ്റാണ്ടിലധികമായി ചങ്ങനാശേരി മനയ്ക്കച്ചിറ പുത്തനാറ്റില്‍ ജലോത്സവം നടന്നുവരുന്നു. മനയ്ക്കച്ചിറ പുത്തനാറ്റിന്റെ ഇരുകരകളിലുമുള്ളവര്‍ ആഹ്ലാദത്തോടും ആര്‍പ്പുവിളികളോടും കൂടിയാണ് അവിട്ടം വള്ളംകളിയെ എതിരേല്ക്കുന്നത്. ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ ചങ്ങനാശേരിക്കാര്‍ക്കു നഷ്ടമാകുന്നത് അവിട്ടം വള്ളംകളിയാണ്. അത് പിന്നീട് ഏതെങ്കിലും മാസത്തില്‍ നടത്തുന്നതുകൊണ്ട് അവിട്ടം വള്ളംകളിയുടെ പ്രാധാന്യവും കുറയുന്നു. ഈ വര്‍ഷം ജലോത്സവം നടക്കുന്നത് ഒക്ടോബര്‍ രണ്ടാം വാരമാണെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ ഇത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് കടക്കുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സാമ്പത്തികബുദ്ധിമുട്ടാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ചങ്ങനാശേരി നഗരസഭയും കെടിഡിസിയും ചേര്‍ന്നൊരുക്കുന്ന ചങ്ങനാശേരി ജലോത്സവം തിരുവോണപ്പിറ്റേന്ന് അവിട്ടം നാളില്‍തന്നെ നടത്തണമെന്നാണ് ജനാഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: