ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളവും തമിഴ്നാടും പ്രധാനവാദങ്ങള്‍ രണ്ടുദിവസത്തിനകം സുപ്രീംകോടതി ഭരണഘടനാബഞ്ചിനു മുന്നില്‍ സമര്‍പ്പിക്കും. പ്രധാനവാദങ്ങള്‍ കോടതിക്ക് എഴുതി നല്‍കണമെന്ന് വാദം പൂര്‍ത്തിയായ ആഗസ്ത് 21ന് കോടതി വ്യക്തമാക്കിയിരുന്നതാണ്. ഇതനുസരിച്ച് ഇതുവരെ കോടതിയില്‍ ഉന്നയിച്ച വാദങ്ങളോടൊപ്പം കൂടുതല്‍ രേഖകളും വാദങ്ങളും കേരളം കോടതിക്കു സമര്‍പ്പിക്കും. സുര്‍ക്കി മിശ്രിതം വന്‍തോതില്‍ നഷ്ടപ്പെട്ടെന്ന പഠന റിപ്പോര്‍ട്ടുകള്‍, തമിഴ്നാടിന് അനുകൂലമായി നടന്ന ചില പഠനറിപ്പോര്‍ട്ടുകളുടെ പൊള്ളത്തരങ്ങള്‍ എന്നിവ കേരളം കോടതിക്കു കൈമാറും. കേസില്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ കൂടുതല്‍ വാദങ്ങള്‍ കോടതിയില്‍ എഴുതി നല്‍കണമെന്ന നിര്‍ദ്ദേശമനുസരിച്ച് കേരളത്തിനു വേണ്ടി ഹരീഷ് സാല്‍വേ തന്നെയാണ് വാദങ്ങള്‍ സമര്‍പ്പിക്കുന്നത്.
ജസ്റ്റിസ് ആര്.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ജൂലൈ 23 മുതല്‍ ആഗസ്ത് 21 വരെയായിരുന്നു മുല്ലപ്പെരിയാര്‍ കേസിലെ അന്തിമ വാദം കേട്ടത്. ജസ്റ്റിസുമാരായ ആര്.എം. ലോധ, എച്ച്.എല്‍. ദത്തു, സി.കെ. പ്രസാദ്, മദന്‍ ബി. ലോക്കുര്‍, എം.വൈ. ഇക്ബാല്‍ എന്നിവരായിരുന്നു ഭരണഘടനാബെഞ്ചിലെ ജഡ്ജിമാര്‍. വാദം തുടങ്ങി ആദ്യദിനം തന്നെ 999 വര്‍ഷത്തെ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന പരാമര്‍ശവും മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പ്രഥമ ദൃഷ്ട്യാതന്നെ അംഗീകരിക്കാനാകില്ലെന്ന കോടതി നിരീക്ഷണം തമിഴ്നാടിന് തിരിച്ചടിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: