കോട്ടയം: ദീര്‍ഘദൂര ഓട്ടക്കാരന് എസ്.എസ്.ഷിനുവിന്റെ ജീവന്‍രക്ഷാ മാരത്തോണ്‍ നാളെ രാവിലെ 10ന് ഗാന്ധിസ്ക്വയറില്‍ നിന്നും ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിപാടി ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര ജീവന്‍രക്ഷാ മാരത്തോണ്‍ ഫൗണ്ടേഷന്, നാഷണല്‍ അസോസ്സിയേഷന് ഓഫ് മലയാളം ആര്‍ട്ടിസ്റ്റ് എന്നീ സംഘടനകള്‍ സംയുക്തമായാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 17ന് പാലക്കാട് ആരംഭിച്ച മാരത്തോണ്‍ ഓട്ടം സെപ്തംബര്‍ 25ന് തിരുവനന്തപുരത്ത് സമാപിക്കും.
മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും സമാഹരിക്കുന്ന തുക നിര്‍ധനരായ രോഗികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും സമാഹരിച്ച പതിനേഴ്ലക്ഷം രൂപ നിര്‍ധനരായ രോഗികള്‍ക്ക് കൈമാറി. ക്യാന്‍സര്‍, കിഡ്നി, ഹൃദ്രോഗികള്‍ എന്നിവരുടെ ചികിത്സയ്ക്കാണ് പണം നല്‍കിയത്. പ്രതിദിനം 50 മുതല്‍ 80 കിലോമീറ്റര്‍ ദൂരം വരെ ഷിനു ഓടും. ആറുവര്‍ഷമായി ജീവന്‍രക്ഷാ മാരത്തോണ്‍ ഓടുന്ന ഷിനുവിന്റെ വല്യമ്മയും സഹോദരിയും അമ്മാവനും കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞതാണ്. ഇതാണ് ഇത്തരമൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കാരണം. പത്താംക്ലാസ് വരെ പഠിച്ച ഷിനു ബാക്കി സമയങ്ങളില്‍ സുഹൃത്തിന്റെ കടയില്‍ ജോലിചെയ്യുന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ശ്രീനിവാസന്റെയും ശുഭാദേവിയുടെയും രണ്ടാമത്തെ മകനാണ് ഷിനു.
പത്രസമ്മേളനത്തില്‍ പ്രൊഫ.എന്‍.രഘുദേവ്, രവീന്ദ്രന് എരുമേലി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: