രാമപുരം: രാമപുരം പഞ്ചായത്തിലെ മരങ്ങാട് വാര്‍ഡിലെ ആനക്കല്ല് കോളനിക്ക് സമീപം പാറമടക്ക് അനുമതി നല്‍കേണ്ടതില്ലെന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന് എതിരെ പാറമട ഉടമകള്‍ നല്കിയ പരാതിയില്‍ പാറമടക്ക് രണ്ടുമാസത്തേക്ക് അനുമതി നല്കാന് ഹൈക്കോടതി ഉത്തരവായി. ഇതനുസരിച്ച് ഉടമകള്‍ ഇന്നലെ പാറപൊട്ടിക്കാനെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ഇതു സംബന്ധിച്ച് കോടതി ഉത്തരവിന്റെ പകര്‍പ്പ് തനിക്ക് ലഭിച്ചതായി രാമപുരം എസ്ഐ കെ.ബി.മോഹനന് നായര്‍ പറഞ്ഞു.
നാട്ടുകാരുടെയും പഞ്ചായത്ത് കമ്മറ്റിയുടെയും എതിര്‍പ്പിനെതിരെ പാറമട ഉടമകള്‍ ലൈസന്‍സ് സമ്പാദിച്ച് പാറപൊട്ടിക്കാന്‍ എത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിതരായി രംഗത്തെത്തി ഇന്നലെ നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ പരാതി നല്കി. എങ്കിലും കോടതി ഉത്തരവിന്റെ കോപ്പി പഞ്ചായത്തില്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് തുടര്‍നടപടികള്‍ ഒന്നുമായില്ല. വരും ദിവസങ്ങളില്‍ പാറ പൊട്ടിക്കാനെത്തിയാല് എതിര്‍പ്പുമായി രംഗത്ത് എത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പിഴക് ആനക്കല്ല് കോളനിയില്‍ അമ്പതിലേറെ പാവപ്പെട്ട കുടുംബങ്ങളാണ് വര്‍ഷങ്ങളായി കഴിയുന്നത്. ഏതാനും മാസം മുമ്പ് ഈ പാറമടയില്‍ പാറപൊട്ടിച്ചപ്പോള്‍ പല വീടുകളുടെയും ഭിത്തികള്‍ വിണ്ടുകീറുകയും തകരാറുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ സമരവും എതിര്‍പ്പുമായി രംഗത്ത് വന്നത്. ഇതുസംബന്ധിച്ച് രാമപുരം പഞ്ചായത്തിലെ മുന്‍ സെക്രട്ടറി നാട്ടുകാര്‍ക്ക് അനുകൂലമല്ലാത്ത റിപ്പോര്‍ട്ട് നല്കുകകയും പാറമട ലോബിയെ സഹായിക്കാന്‍ ശ്രമം നടത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശിയുടെ പേരിലാണ് പാറമടക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് പാറപൊട്ടിക്കാന്‍ ശ്രമം നടത്തിയാല്‍ തടയുമെന്ന് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: