രാഷ്‌ട്രീയമെന്നാല്‍ ചതി, വഞ്ചന, അഴിമതി, കുതികാല്‍ വെട്ട്, കൊലപാതകം, അധികാര ദുര്‍വാഴ്ച, സ്വജനപക്ഷപാതം, ഭീഷണി, അധാര്‍മികത തുടങ്ങി സാമൂഹ്യദ്രോഹപരമായ ഒട്ടനവധി അര്‍ത്ഥങ്ങളാണിന്ന് ലഭിച്ചിരിക്കുന്നത്. ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. നീതിബോധം, സത്യസന്ധത, സേവന മനോഭാവം, ദീര്‍ഘവീക്ഷണം, ദേശസ്നേഹം, അര്‍പ്പണ മനോഭാവം, എളിമ, ജനനന്മ, ഇച്ഛാശക്തി, ഉത്സാഹശീലം തുടങ്ങിയ പഴയനേതാക്കളുടെ സ്വഭാവഗുണങ്ങളുള്ള നേതാക്കളെ ഇന്ന് ഒരു പാര്‍ട്ടിയിലും കാണാനാവാത്ത സ്ഥിതിയിലായിരിക്കുന്നു. നേതാക്കന്മാരുടെ ജീവിതത്തിലെ മൂല്യശോഷണം അണികളിലൂടെ സമൂഹത്തിലെത്തി നാട് നശിപ്പിക്കുന്നതിന് ഒരു കുറ്റബോധവും ഉണ്ടാകാത്ത നിലയിലേയ്‌ക്ക് ഒരു സംസ്ഥാനം അധഃപതിച്ചിരിക്കുന്നു. അതിന് ഏറ്റവും വലിയ തെളിവാണ് കേരളത്തിലെ പുഴ മലിനീകരണവും പുഴനാശവും. സംസ്ഥാനത്തെ പുഴകള്‍ നേരിടുന്ന മുഖ്യ പ്രശ്നങ്ങളിലൊന്ന് ജല മലിനീകരണമാണ്. പുഴയോര കൈയേറ്റം, വൃഷ്ടിപ്രദേശ കുടിയേറ്റം, പുഴകളിലെ അനധികൃത മണല്‍ വാരല്‍, പുഴയിലെ കൃഷി, പുഴയോരത്തെ ഇഷ്ടികകളങ്ങള്‍ തുടങ്ങി എണ്ണമറ്റ പ്രശ്നങ്ങള്‍ വേറെയുമുണ്ട്. വ്യവസായ മലിനീകരണവും ഖരമാലിന്യ നിക്ഷേപവും മൂലം നമ്മുടെ നദികള്‍ അഴുക്കു ചാലുകളായി മാറിക്കൊണ്ടിരിക്കയാണ്. ഈ രണ്ടു പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍ രാഷ്‌ട്രീയ നേതാക്കളും ജനപ്രതിനിധികളുമാണ്. മേറ്റ്ന്തിനൊക്കെ പകരം വയ്‌ക്കാനായാലും കുടിവെള്ളത്തിന് പകരക്കാരനാകാന്‍ ഈ ഭൂമുഖത്ത് ഒന്നുമില്ലെന്നതിനാലാണ് ജലമലിനീകരണത്തെ ആശങ്കയോടെ ജനം കാണുന്നത്.
ജലസ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുന്നതിന് പ്രധാന ഉത്തരവാദികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യവസായശാലകളുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിതമായതിന്റെ പ്രധാന ആവശ്യം മനുഷ്യമാലിന്യങ്ങള്‍ നീക്കംചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്. കുറെയേറെക്കാലം സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചു. ജനോപകാരപ്രദമായ സേവനമേഖലയില്‍നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അഴിമതിയിലേക്ക് കൂപ്പുകുത്തിയ അന്ന് മുതല്‍ മാലിന്യനീക്കം നിലച്ചു. സംസ്ഥാനം മാലിന്യകൂമ്പാരമായി മാറി. മാലിന്യം സംസ്ക്കരണ പ്രക്രിയയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിട്ടുനിന്നതോടെ ജനങ്ങള്‍ മാലിന്യ നിക്ഷേപം പുഴകളിലും ജലസ്രോതസ്സുകളിലുമാക്കി. പാലങ്ങളുടെ മുകളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുശാലാ മാലിന്യങ്ങളും ഹോട്ടല്‍ റസ്റ്റോറന്റുകളും എന്തിനേറെ ബാര്‍ബര്‍ ഷാപ്പില്‍നിന്നും വെട്ടിയ മുടി വരെ നിക്ഷേപിക്കുവാന്‍ പുഴകളെ ജനങ്ങള്‍ തെരഞ്ഞെടുത്തു. ചത്തതെന്തും പുഴകളിലേയ്‌ക്ക് എന്നതായി നമ്മുടെ ജനങ്ങളുടെ സംസ്ക്കാരം. നിയമങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്‌ട്രീയ നേതാക്കളും അഴിമതി രംഗത്ത് കൈകോര്‍ത്തതോടെ മാലിന്യനീക്കം കുത്തഴിഞ്ഞു. മാലിന്യ സംസ്ക്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ അധിബാധ്യതയായി കണക്കാക്കി.
ജനങ്ങളെ പഴിപറയുവാന്‍ നേതാക്കള്‍ കൂടുതല്‍ സമയം കണ്ടെത്തി. കൃത്യമായി മാലിന്യ സംസ്ക്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയായി സുപ്രീംകോടതി വിധിച്ചപ്പോള്‍ പട്ടപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ മാലിന്യ നിക്ഷേപത്തിന് സ്ഥലം കണ്ടെത്തി. അങ്ങനെ തിരുവനന്തപുരം നഗരസഭ വിളപ്പില്‍ ശാലയിലും കൊച്ചി നഗരസഭ ബ്രഹ്മപുരത്തും തൃശ്ശൂര്‍ നഗരസഭ താലൂക്കും കോഴിക്കോട് നഗരസഭ ഞെളിയന്‍ പറമ്പിലും മാലിന്യം കൊണ്ടു ചെന്നിടുവാന്‍ സ്ഥലം കണ്ടെത്തി.
കേരളത്തിലെ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും പഞ്ചായത്ത് പ്രദേശങ്ങള്‍ മാലിന്യം തള്ളുന്നതിനായി കണ്ടെത്തി. നാടെങ്ങും ചീഞ്ഞുനാറുന്ന അവസ്ഥ. തിരുവനന്തപുരം നഗരമാലിന്യം വിളപ്പില്‍ശാലാ പഞ്ചായത്തില്‍ തള്ളാതെ വീര്‍പ്പുമുട്ടി നടന്ന നഗരസഭ ഉപരോധ സമരം തീര്‍ന്ന ഉടനെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് തങ്ങള്‍ക്ക് 24 മണിക്കൂര്‍ കൊണ്ട് നഗരമാലിന്യ നീക്കം സാധിക്കും എന്ന് തെളിയിച്ചിരിക്കയാണ്. സംസ്ഥാനത്ത് ഖരമാലിന്യ നീക്കവും സംസ്ക്കരണവും സാധ്യമായ ഒന്നാണ്. എന്നാല്‍ ഈ രംഗത്ത് രാഷ്‌ട്രീയനേതാക്കളും ജനപ്രതിനിധികളും കരാറുകാരും മാലിന്യ പ്രശ്നം പ്രശ്നമായി തന്നെ എക്കാലവും നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു എന്നതാണ് വാസ്തവം. മാലിന്യം നീക്കം ചെയ്യാന്‍ വേണ്ടിവരുന്ന ജോലിക്കാരുടെ എണ്ണം പെരുപ്പിച്ച് എഴുതല്‍, മാലിന്യ നീക്കത്തിനുള്ള വണ്ടികളുടെ എണ്ണം കൂട്ടയെഴുതല്‍, മാലിന്യം സംസ്ക്കരിച്ച് എന്ന തെറ്റിദ്ധരിപ്പിക്കല്‍, മാലിന്യത്തിന്റെ അളവിലെ കൃത്രിമം, ചെയ്യാത്ത പണികളുടെ നീണ്ട പട്ടിക നിരത്തല്‍ തുടങ്ങി ഈ രംഗത്ത് പണം തട്ടിയെടുക്കുവാന്‍ പണികള്‍ വളരെയേറെയാണ്. കുഴിയെടുത്തില്ലെങ്കിലും കുഴിയെടുത്തതായി കാണിക്കല്‍, സംസ്കരണത്തിനുള്ള ബാക്ടീരിയല്‍ സ്പെറെയുടെ പേരിലുള്ള കള്ളക്കണക്ക് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള തട്ടിപ്പ് എന്നിവയെല്ലാം മാലിന്യവുമായി ബന്ധപ്പെട്ട അഴിമതിയുടെ നാള്‍ വഴികളാണ്. ഈ എല്ലാ അഴിമതി പ്രവര്‍ത്തനങ്ങള്‍ക്കും കക്ഷി രാഷ്‌ട്രീയത്തിന് അതീതമായ ഒരു ഒരു കൂട്ടുകെട്ട് ഉദ്യോഗസ്ഥരുടെ ഇടയിലും നമ്മുടെ നാടിന്റെ തീരാശാപമായി മാറിയിരിക്കുന്നത്.
മാലിന്യ സംസ്ക്കരണ രംഗത്തെ കാപട്യങ്ങളെല്ലാം നേതാക്കളുടെ മൂല്യരഹിത പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഉണ്ടാകുന്നത്. കേരളത്തിലെ ഭൂഗര്‍ഭജലവും കുളങ്ങളും കിണറുകളും നശിച്ചില്ലാതാകുന്നതില്‍ ഖരമാലിന്യ സംസ്ക്കരണ രംഗത്തെ അഴിമതി കഥകളാണ് ഉത്തരവാദികളാകുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത് പ്രതിനിധികളാക്കുന്നത് സ്വന്തം പാര്‍ട്ടിക്കും തനിക്കും തന്റെ ആളുകള്‍ക്കുമായി ഖജനാവിലെ ജനങ്ങളുടെ പണം തട്ടിയെടുക്കാനുള്ള അവസരമായി കാണുന്ന ഒട്ടനേകം ജനപ്രതിനിധികളുടെ നാടാണിത്. നീ ജനപ്രതിനിധിയായിട്ട് പാര്‍ട്ടിക്കെന്ത് ഗുണമെന്ന് പാര്‍ട്ടിക്കാരും വീടിനും ബന്ധുക്കള്‍ക്കും എന്ത് നേട്ടമെന്ന് വീട്ടുകാരും ചോദിക്കുന്ന കാലമാണിത്. ഖജനാവിലെ പണം തട്ടിയെടുത്തില്ലെങ്കില്‍ ജനപ്രതിനിധിയായത് വൃഥാവിലായെന്ന് വിശ്വസിക്കുന്ന രാഷ്‌ട്രീയ നേതാക്കളും, ജനപ്രതിനിധികളും നമ്മുടെ നാട്ടിലുണ്ട്. ഒരര്‍ത്ഥത്തില്‍ സമൂഹം തന്നെ ജനപ്രതിനിധികളെ കൊണ്ട് അഴിമതി നടത്തുവാന്‍ പ്രോത്സാഹിപ്പിക്കുന്നതായി തോന്നി പോകും. മാലിന്യം ശരിയായി സംസ്കരിച്ചില്ലെങ്കില്‍ മാനവരാശിയുടെ കുടിവെള്ളമാണ് മലിനീകരിക്കുവാന്‍ പോകുന്നതെന്ന കാര്യം ജനപ്രതിനിധികള്‍ക്ക് അറിയാഞ്ഞിട്ടല്ല. എന്നാല്‍ അഴിമതിയുടെ തേന്‍ കുടത്തില്‍ കൈയിട്ടാല്‍ നക്കാതിരിക്കുന്നതെങ്ങനെ എന്ന മനോഭാവത്തിലാണ് പലരും. പുഴകളിലെ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളുടെ അടുത്ത് മാലിന്യം തള്ളുന്നതുവരെ കണ്ടില്ലെന്ന് നടിക്കുകയാണ് രാഷ്‌ട്രീയ ജന നേതാക്കള്‍. ഇതെല്ലാം തടയേണ്ടത് ഉദ്യോഗസ്ഥരാണെന്ന മനോഭാവത്തിലാണ് പലരും. ജനാധിപത്യത്തില്‍ ഉദ്യോഗസ്ഥരെ ജോലി ചെയ്യിക്കാന്‍ പ്രാപ്തരാക്കേണ്ട ജനപ്രതിനിധികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞു മാറുകയാണ്. ഇവിടെ ജനപ്രതിനിധികളും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും ഉറക്കം നടിക്കുന്നതാണ് പുഴ മലിനീകരണത്തിന്റെ പ്രധാന കാരണം.
വ്യവസായശാലകളുടെ മലിനീകരണമാണ് മറ്റൊരു അഴിമതി രംഗം. ഇവിടെയും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ കൂട്ടുകെട്ടും വ്യവസായികളും ട്രേഡ് യൂണിയന്‍ നേതാക്കളും ജലം മലിനീകരിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ്. ട്രേഡ് യൂണിയന്‍ നേതാക്കളും വ്യവസായികളും സംസാരിക്കുന്നത് ഒരേ ഭാഷയാണ്. വന്‍ അഴിമതിയ്‌ക്ക് കൂട്ടുനില്‍ക്കുന്നതും മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കുന്നതിനും വ്യവസായികളെ നിര്‍ബന്ധിക്കാന്‍ വിമുഖത കാണിക്കുവാന്‍ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതും ഈ ബന്ധങ്ങളാണ്. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്നവരാണ് ഇന്ന് ജനപ്രതിനിധികളുടെ ഏറ്റവും വലിയ ശത്രുക്കള്‍. പുഴകള്‍ നിറം മാറി ഒഴുകിയാലും മാലിന്യം കലര്‍ത്തുന്നത് വ്യവസായശാലകള്‍ പതിവാക്കിയാലും മലിനീകരണത്തിന്റെ തിക്താനുഭവങ്ങള്‍ അനുഭവിക്കേണ്ടി വന്നാലും ജനം മിണ്ടരുത്. വ്യവസായം നിലനിര്‍ത്തിയില്ലെങ്കില്‍ തൊഴിലാളികളുടെ തൊഴില്‍ പോകും. രാജ്യത്തിന്റെ വികസനം മുരടിയ്‌ക്കും.
വികസനം പുറകോട്ടടിയ്‌ക്കും എന്നൊക്കെയുള്ള ആക്രോശമാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് നിരത്താനുള്ളത്. എന്നാല്‍ മലിനീകരണം വ്യവസായ മലിനീകരണം മൂലം തടയണമെന്ന് ജീവിതം ദുസ്സഹമായ ആളുകകള്‍ പരാതി പറയുമ്പോള്‍ പോലും വ്യവസായം അടച്ചുപൂട്ടുവാന്‍ അവര്‍ പറയാറില്ല. എന്നാല്‍ വ്യവസായികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ മലിനീകരണത്തിനെതിരെ പരാതി പറയുന്നവരെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി പരാതിക്കാരെ നിര്‍ജീവമാക്കുന്ന നിശ്ശബ്ദരാക്കുന്ന പ്രവണത ഏറിവരികയാണ്. ഒരാള്‍ക്ക് വ്യവസായം നടത്തി ലാഭമുണ്ടാക്കുവാനും ഒരാള്‍ക്ക് തൊഴിലെടുത്ത് ഉപജീവനം നടത്താനും മറ്റൊരാള്‍ക്കും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തി ജീവിക്കുവാനും അവകാശമുള്ളതുപോലെ സാധാരണക്കാരായ മറ്റു മനുഷ്യര്‍ക്ക് മാലിന്യമില്ലാത്ത പരിസ്ഥിതിയില്‍ ജീവിക്കാനുമുള്ള അവകാശമുണ്ടെന്നത് വ്യവസായികളും തൊഴിലാളികളും തൊഴിലാളി നേതാക്കളും നിരാകരിക്കുകയാണ്. പുഴയിലെ മത്സ്യങ്ങള്‍ വ്യവസായ മലിനീകരണം മൂലം ചത്തു പൊങ്ങിയാലും ഇനി അത് ആവര്‍ത്തിക്കാതിരിക്കുവാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം മത്സ്യം ചത്തുപൊങ്ങിയിരിക്കുന്നത് വ്യവസായ മലിനീകരണം മൂലം എന്നു പറയുന്നവരെ പോലീസിനെ കൊണ്ട് അടിച്ചൊതുക്കുന്ന നിലപാടാണ് ഈ അടുത്തകാലത്ത് കാതിക്കുടത്ത് സര്‍ക്കാര്‍ നടത്തിയത്. ഇതിനായി ചില ട്രേഡ് യൂണിയന്‍ നേതാക്കളും വ്യവസായ സ്ഥാപനത്തിന്റെ ആളുകളും ജനപ്രതിനിധികളും കൂട്ടുനിന്നു.
ചില ജനപ്രതിനിധികള്‍ക്ക് കമ്പനി നിയമപരമായ ബാധ്യതയുടെ പേരില്‍ നടത്തിയ കോടികളുടെ മലിനീകരണ നിയന്ത്രണ ഉപാധികളെക്കുറിച്ചാണ് അഭിമാനം. എന്നിട്ടും ജനങ്ങള്‍ കമ്പനിയുടെ പേരില്‍ ആരോപണം ഉയര്‍ത്തുന്നതിലാണ് അവര്‍ക്ക് സങ്കടം. എത്ര രൂപ ചെലവാക്കിയാലും നാടിനെ മലിനീകരിച്ച് നടത്തുന്ന, നടത്തിക്കൊണ്ടുപോകുന്ന കമ്പനിയുടെ നിലപാടിനെ കുറിച്ച് ഇവര്‍ക്കൊന്നും ഒരു പരാതിയുമില്ലെന്നത് ആദര്‍ശ രാഷ്‌ട്രീയത്തിന്റെ മൂല്യശോഷണമെന്നല്ലാതെ എന്ത് പറയാന്‍. കളങ്കിതരായ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലുള്ള സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിട്ട് നാളേറെയായി. എന്നിട്ടും ജനപ്രതിനിധികളും രാഷ്‌ട്രീയ നേതാക്കളും ഭരണകൂടവും ജനങ്ങളേക്കാളും വിശ്വാസം കല്‍പ്പിക്കുന്നത് ഈ അഴിമതി സ്ഥാപനത്തിനെയാണ്. എല്ലാ നിയമങ്ങളും വളച്ചൊടിക്കുന്നതിനും ജന വഞ്ചന നടത്തുന്നതിനും ഒരു മടിയുമില്ലാത്ത ഇത്തരം സ്ഥാപനങ്ങളുടെ ഉത്തരവുകളുടെ കൂടെ നില്‍ക്കുന്ന ജനപ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും അഴിമതിക്കാരായി മാത്രമേ കാണാനാകൂ. ജനങ്ങളെ മലിനീകരണത്തില്‍നിന്നും എങ്ങനെ രക്ഷിക്കാനാകുമെന്നും നിയമം പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കുവാനും മലിനീകരണ നിയന്ത്രണ ഉപാധികള്‍ കാര്യക്ഷമമായി നടപ്പാക്കുവാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ജനപ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും സാമൂഹ്യ വിരുദ്ധരായി മാത്രമേ കണക്കാക്കാനാകൂ. ഭരണവും ഭരണ സംവിധാനങ്ങളും ജനപ്രതിനിധികളും ജനങ്ങളുടെ ഭാഗത്ത് നില്‍ക്കേണ്ടവരാണ്. പുഴകളും ജലസ്രോതസ്സുകളും മലിനീകരിക്കുന്നതിന് കൂട്ടുനില്‍ക്കുന്നവരാകരുത്. നേതാക്കളുടെ ആദര്‍ശ ശുദ്ധിയില്ലായ്മ മൂലമുള്ള പുഴ മലിനീകരണത്തിലൂടെ ജനങ്ങലുടെ കുടിവെള്ളം മുട്ടിക്കുന്ന അവസ്ഥ സൃഷ്ടിക്കരുത്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: