മഹാത്മാക്കളെയും അവരുടെ പ്രവൃത്തികളെയും നമ്മള് വിലയിരുത്തുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ വേഷവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ ഏറ്റവും അടുത്തു പെരുമാറുന്നവര്ക്കുകൂടി കഴിയുകയില്ല. പുറമെ കാട്ടുന്ന ഭാവത്തിന് പിന്നിലുള്ള അവരുടെ സത്യസ്വരൂപമറിയാന് സൂക്ഷ്മദൃഷ്ടി ആവശ്യമാണ്. ശ്രീകൃഷ്ണന്റെ സന്തത സഹചാരി ആയിരുന്നിട്ടും അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ അര്ജ്ജുനന് കഴിഞ്ഞില്ല.
അര്ജ്ജുനന് പാര്‍ത്ഥസാരഥിയുടെ വിവിധ വേഷങ്ങള്‍ മാത്രമേ കണ്ടുള്ളൂ. അവിടുന്ന് ദിവ്യദൃഷ്ടി നല്കി അനുഗ്രഹിക്കുന്നതുവരെ അര്ജ്ജുനന് ഭഗവാന്റെ സ്വരൂപത്തെപ്പറ്റി ഒരറിവും ഇല്ലായിരുന്നു. ലക്ഷ്മണന് ശ്രീരാമചന്ദ്രന്റെ നിഴല്‍പോലെ ആജീവനാന്തം കഴിഞ്ഞ ആളാണ്. എന്നിട്ടും അവിടുത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ സഹോദരനായ ലക്ഷ്മണന് കഴിഞ്ഞില്ല. മനുഷ്യവേഷത്തില്‍ ഈശ്വരനോടടുക്കാന്‍ എത്ര കണ്ട് എളുപ്പമുണ്ടോ അതിലേറെ പ്രയാസമാണ് ഒപ്പം ജീവിക്കുന്ന ഈശ്വരത്വം ദര്‍ശിക്കാന്‍. അതിന് മനുഷ്യനിലെ ദിവ്യത ദര്‍ശിക്കാന്‍ കഴിയുന്ന അന്തര്‍ദൃഷ്ടി വികസിപ്പിച്ചാല്‍ മാത്രമേ കഴിയൂ. ലോകം കാണുന്ന ബാഹ്യവ്യക്തിത്വം മഹാത്മാക്കളുടെ നിഴല്‍ മാത്രമാണ്. അവര്‍ ഇന്ദ്രിയങ്ങളോ മനസ്സോ കൊണ്ടറിയാന്‍ പറ്റുന്ന വ്യക്തിത്വങ്ങളല്ല. അവരെ കാണുക എന്നതിലുപരി അനുഭവിക്കുക എന്നാണ് പറയേണ്ടത്. മഹാത്മാവിന്റെ സാന്നിധ്യം അവാച്യമായ അനുഭവമാണ്. പ്രേമവും ഭക്തിയും സമര്‍പ്പണവും കൊണ്ട് ആ അനുഭവവുമായി ഒന്നായലിഞ്ഞ് അവരുടെ അന്തരംഗത്തില്‍ കടക്കുകയാണ് അവരെ അറിയാനുള്ള ഏക വഴി. അങ്ങനെ ആ ആന്തരസത്തയുമായി ഏകീഭാവം പ്രാപിക്കുമ്പോള്‍ മാത്രമേ അവര്‍ ലോകത്തോട് എങ്ങനെ പ്രതികരിക്കുക മാത്രം ചെയ്യുന്നു എന്ന് നമുക്ക് അറിയാന്‍ കഴിയുകയുള്ളൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: