പൂര്ണത്വമാണ് ആനന്ദം; ആനന്ദമാണ് ശാന്തി, ഈശ്വരന് പ്രകൃത്യാ പൂര്ണാനന്ദശാന്തിരൂപനാണ്. മതാനുശാസിതമായ സത്യാന്വേഷണമാര്ഗ്ഗത്തില് സദാ ചരിക്കുകയും ജീവിതസംബന്ധിയായ സങ്കല്പ്പ ജടിലത്വത്തിനെല്ലാം ആധാരഭൂതമായ ‘നിത്യസത്യ’ ത്തെ തേടിപ്പിടിക്കാന്‍ നിരന്തരം യത്നിക്കുകയും ചെയ്യുന്ന സാധകന്മാര്ക്കേ ഈശ്വരത്വം ലഭിക്കാന്‍ പോകുന്നുള്ളൂ.
കയറിനെ കണ്ടുപിടിക്കുക; എന്നാല്‍ ഇല്ലാത്ത ‘സര്‍പ്പ’ത്തിന്റെ വിഷദംശനമേറ്റ നീറ്റലും പുകച്ചിലും വേദനയുമില്ലാതെ രക്ഷപ്പെടാം. സര്‍പ്പം മനസ്സില്‍ മാത്രമാണ്ഉള്ളത്. ബാഹ്യലോകത്തിന്റെ യാഥാര്‍ത്ഥ്യവും, ആകര്‍ഷണമോ, വികര്‍ഷണമോ ആയ ഭോജ്യവസ്തുക്കളുടെ വശ്യശക്തിയും, നമ്മെ അമ്പരിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്ന “ഞാന്‍ – നീ – അവന് – അത് – ഇത് ” ഇത്യാദി നാനാത്വബുദ്ധിയും, ബാഹ്യപരിതസ്ഥിതികള് മമത്വബുദ്ധിയുടെയും അഹംബുദ്ധിയുടെയും മേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളാല്‍ മനുഷ്യഹൃദയത്തില്‍ സംജാതമാകുന്ന വിഷബാധയുടെ ആപത്തും മറ്റും മറ്റുമായ സാധാരണ മനുഷ്യന്റെ ദൈനംദിന യാതനാശതങ്ങള്ക്ക് ആ ‘സര്‍പ്പ’ത്തില്ക്കവിഞ്ഞ യാതൊരു യാഥാര്‍ത്ഥ്യവുമില്ല; കാരണം, അവയും കേവലം മാനസസൃഷ്ടികള് മാത്രമാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: