ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവയ്പ് കേസിലെ കുറ്റപത്രം സാകേതിലെ പ്രത്യേക കോടതി സ്വീകരിച്ചു. ശ്രീശാന്ത് ഉള്‍പ്പടെയുള്ള പ്രതികള്‍ ഓഗസ്റ്റ് 21ന് മുമ്പ് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദല്‍ഹി പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
അധോലോക നായകന് ദാവൂദ് ഇബ്രാഹിം അടക്കം 39 പേരെ പ്രതികളാക്കി ദല്‍ഹി കോടതി കഴിഞ്ഞദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ശ്രീശാന്ത് പതിനൊന്നാം പ്രതിയും ജിജു ജനാര്ദനന് പന്ത്രണ്ടാം പ്രതിയുമാണ്. വാതുവെയ്പ്പുകാരന്‍ അശ്വനി അഗര്‍വാളാണ് ഒന്നാംപ്രതി. രാജ്സഥാന് റോയല്‍സ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്,ഛോട്ടാ ഷക്കീല്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
ഇടനിലക്കാരെ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണെന്നാണ് ദല്‍ഹി പൊലീസ് പറയുന്നത്. തെളിവായി ഫോണ്‍ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളവരുടെ ജാമ്യാപേക്ഷ അടുത്ത മാസം ഏഴിന് പരിഗണിക്കും.
കഴിഞ്ഞ മേയിലാണ് രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്തും, അങ്കിത് ചവാനും, അജിത് ചാന്ദിലയും അറസ്റ്റിലായത്. ഐ.പി.എല്‍ ഒത്തുകളി അന്വേഷിച്ച ബി.സി.സി.ഐ കമ്മീഷന് ഭരണഘടനവിരുദ്ധമാണെന്നു ബോംബെ ഹൈക്കോടതി വിലയിരുത്തി. അന്വേഷണത്തിന് പുതിയ പാനല്‍ രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: