കേരളം കുട്ടികളോടുള്ള ക്രൂരതയുടെ പര്യായമാണ് എന്നതിന്റെ തെളിവാണല്ലോ ഇവിടെ വര്‍ധിച്ചുവരുന്ന ഭ്രൂണഹത്യയും ബാല-ബാലികാ പീഡനങ്ങളും. ഇപ്പോള്‍ ഒരു കുഞ്ഞിന് സ്വന്തം കുടുംബം പോലും നരകമായി മാറുന്നതിന്റെ തെളിവാണ് നാലര വയസുകാരന് ഷെഫീക്കിന്റെ മേല്‍ അരങ്ങേറിയ മാതാപിതാക്കളുടെ ക്രൂരപീഡനം.
കേരളത്തില്‍ ഇത് പുതുമയല്ലെന്ന് തെളിയിക്കുന്നതാണ് രണ്ടാനമ്മയും പിതാവും ചേര്‍ന്ന് അദിതി നമ്പൂതിരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഒരു പിഞ്ചുബാലനെ പട്ടിക്കൂട്ടില്‍ നായയോടൊപ്പം കെട്ടിയിരുന്നതും വാര്‍ത്തയായിരുന്നു. സ്വന്തം ചോരയോട് പോലും കൂറില്ലെന്ന് തെളിയിച്ചാണ് പിതാവ് രണ്ടാനമ്മയുടെ പ്രീതിക്കായി അവര്‍ക്കൊപ്പം പിഞ്ചുബാലനെ പീഡിപ്പിച്ചത്.
ആഗോള വികസനമാതൃകയായ സമ്പൂര്‍ണ സാക്ഷരത നേടിയ കേരളത്തില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. കുട്ടികള്‍ക്കെതിരായ കേസുകളുടെ എണ്ണം മൂന്ന് വര്‍ഷത്തിനിടെ മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. 2008 ല്‍ 549 കേസുകള്‍ ആയിരുന്നെങ്കില്‍ 2012 ല്‍ അത് 1324 ആയി. 2013 മാര്‍ച്ച് വരെ മാത്രം 480 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇന്ത്യയില്‍തന്നെ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ കേരളം പത്താംസ്ഥാനത്താണ്. കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നതില്‍ കേരളം ആറാംസ്ഥാനത്താണ്.
കുട്ടികള്‍ക്ക് സുരക്ഷിതത്വം എവിടെ? സ്വന്തം വീട്ടില്‍ പോലും താലോലിക്കേണ്ട അച്ഛനമ്മമാരില്നിന്നുപോലും കുട്ടികള്‍ക്ക് പീഡനമേല്‍ക്കുന്നു. കുട്ടികള്‍ ഇന്ന് അച്ഛനമ്മമാരുടെ ക്രൂരവിനോദത്തിനുള്ള ഉപകരണമാണ്- മനം കുളിര്‍പ്പിക്കുന്ന നിഷ്കളങ്കതയുടെ പ്രതീകങ്ങളല്ല. ഈ പീഡനം വര്‍ധിക്കുന്നത് കുടുംബബന്ധങ്ങള്‍ ശിഥിലമായ വീടുകളിലാണ്. രണ്ടാനമ്മ അവതരിച്ചാല്‍ അച്ഛന് പോലും മകന്റെ/മകളുടെ ശത്രുവാകുന്ന രീതി സാംസ്കാരിക കേരളത്തിന് ചിന്തിക്കാവുന്നതിനുമപ്പുറത്താണ്. തന്റെ ലൈംഗികസംതൃപ്തിയാണ് സ്വന്തം കുട്ടിയുടെ സുരക്ഷിതത്വമല്ല ഒരു പിതാവിന് മുഖ്യ പരിഗണന എന്ന് കേരളം ലോകത്തെ ബോധ്യപ്പെടുത്തുകയാണ്.
ആദ്യ വിവാഹബന്ധത്തിലെ കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുന്ന അച്ഛനമ്മമാര്‍ വിരളമാണ്. രണ്ടാനച്ഛന് മകളെ ബലാല്‍സംഗം ചെയ്യുന്നു, രണ്ടാനമ്മ കുട്ടിയെ കൊല്ലാക്കൊല ചെയ്യുന്നു. ഇത് ഇന്ന് സാര്വ്വത്രികമാകുമ്പോഴും സമൂഹം നിസ്സംഗത പാലിക്കുന്നു. അയല്പക്കം നന്നായാല്‍ ജീവിതം ധന്യം എന്ന ധാരണ തിരുത്തിക്കുറിച്ച് ഇന്ന് അയല്പക്കത്ത് നടക്കുന്ന ക്രൂരപീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന പരിസരവാസികളാണ് അധികവും.
സ്ത്രീകള്‍ ക്രൂരതയില്‍ അഭിരമിക്കുന്ന വാസനാ വൈകൃതം ഉള്ളവരാണെന്നതിനുള്ള തെളിവുകളാണ് ഇപ്പോള്‍ നാലര വയസുള്ള ഷെഫീക്കിന്റെ ക്രൂരപീഡനം തെളിയിക്കുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ കണ്ടാല്‍ ലാളിക്കാന്‍ വെമ്പുന്ന സ്ത്രീഹൃദയം എന്നേ അന്യമായി. ഇവിടെ അച്ഛന് ഇരുമ്പുകുഴല്‍ കൊണ്ട് മകന്റെ കാല് തല്ലിയൊടിച്ചപ്പോള്‍ കരഞ്ഞതിന് നെഞ്ചില്‍ തൊഴിക്കുകയാണ് ചെയ്തതെന്ന് പോലീസിനോട് പിതാവ് സമ്മതിക്കുന്നു. തിളച്ച വെള്ളം ഉപയോഗിച്ച് കുട്ടിയെ പൊള്ളിക്കാന്‍ ഉപയോഗിച്ച പാത്രവും ഒരു ഭാവപ്പകര്ച്ചപോലുമില്ലാതെ ഷെരീഫ് പോലീസിന് കാണിച്ചുകൊടുക്കുന്നു. ശരീരം മുഴുവന്‍ പീഡനമേറ്റ് മൃതപ്രായനായ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നാലും തലച്ചോറിനേറ്റ ക്ഷതം അവനെ സ്വയംപര്യാപ്തമാക്കാന്‍ തടസമാകുമെന്നാണ് ഡോക്ടര്‍മാന്‍ പറയുന്നത്.
സ്വന്തം സ്വകാര്യതയും ജീവിതാസ്വാദനവും തടസപ്പെടുത്തുന്ന കുട്ടികളെ ക്രൂരവിനോദത്തിന്റെ ഉപാധിയാക്കി മാറ്റുന്നത് മഹാക്രൂരതയാണ്. ഇന്ന് അമ്മയും അച്ഛനും ഗുരുവും ഒന്നും ദൈവങ്ങളല്ല എന്നതിന് വര്‍ധിച്ചുവരുന്ന ശിശു-ബാലികാപീഡനങ്ങള്‍ തെളിവാണ്. മകളെ പെണ്വാണിഭത്തിലെത്തിക്കുന്നത് സ്വന്തം മാതാവും മകളെ ലൈംഗികമായി ഉപയോഗിച്ചശേഷം വരുമാനമാര്‍ഗമാക്കുന്നത് പിതാവുമാണ്. സ്കൂളുകളിലും കുട്ടികള്‍ പീഡിതരാകുന്നുണ്ട്.
ഷെഫീക്കിനോട് കാണിച്ച ക്രൂരത കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിലേക്ക് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഇന്ന് അണുകുടുംബങ്ങളാണ്. റെസിഡന്റ്സ് അസോസിയേഷനും മറ്റും ഇല്ലാത്ത സ്ഥലങ്ങളില്‍ കുടുംബങ്ങള്‍ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. അയല്വീട്ടില്നിന്നുയരുന്ന അസാധാരണ കരച്ചിലോ ബഹളമോ ശ്രദ്ധിക്കാന്‍ ആളുകള്‍ക്ക് സമയമില്ല. ആഗോളീകൃത കാലഘട്ടത്തില്‍ സമൂഹത്തിന്റെ മനോഭാവം പോലും മാറിമറിഞ്ഞിരിക്കുന്നു. മദ്യപാനം കുടുംബശാപമായി മാറിയപ്പോള്‍ കുടുംബപ്രശ്നങ്ങള്‍ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന ഇക്കാലത്ത് ഈ തകര്‍ച്ച ഏറ്റവും ബാധിക്കുന്നത് കുട്ടികളെയാണ്. മദ്യപാനശീലവും ഗാര്‍ഹികപീഡനവുമാണ് ഇന്ന് വിവാഹമോചനങ്ങളിലേക്ക് നയിക്കുന്നത്.
ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത് കുട്ടികളാണ്. സ്ത്രീ സ്നേഹത്തിന്റെയും ദയയയുടെയും പ്രതീകമായിരുന്ന കാലം എന്നോ പോയ് മറഞ്ഞു. രണ്ടാംഭാര്യ ആദ്യവിവാഹത്തിലെ കുട്ടികളെ കൊടുംക്രൂരതക്കിരയാക്കുന്നത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. വിവാഹമോചനത്തിന് അപേക്ഷിക്കുമ്പോള്‍ കുട്ടികളുടെ കസ്റ്റഡിക്ക് വേണ്ടിയുള്ള യുദ്ധം പ്രധാന ഘടകമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അമ്മക്കൊപ്പം വിട്ടാലും രണ്ടാം വിവാഹത്തിലെ കുട്ടിക്ക് കിട്ടുന്ന പരിഗണന ആദ്യവിവാഹത്തിലെ കുട്ടിക്ക് ലഭിച്ചെന്ന് വരികയില്ല.
ഒരു വലിയ സാമൂഹികപ്രശ്നമായി ഇത് ഉയര്‍ന്നിട്ടുണ്ടെങ്കിലും സാമൂഹികശ്രദ്ധ പിടിച്ചുപറ്റുന്നത് ഒരു അദിതി നമ്പൂതിരിയുടെ കൊലപാകമോ ഒരു ഷെഫീക്കിന്റെ ക്രൂരപീഡനമോ വരുമ്പോള്‍ മാത്രമാണ്. പക്ഷെ ഇന്ന് ശിഥില കുടുംബങ്ങളില്‍ ഇത് സര്‍വ്വസാധാരണമാണെന്ന് കുടുംബകോടതിയിലെ കേസുകള്‍തന്നെ തെളിയിക്കുന്നു. കുട്ടിയെ കസ്റ്റഡിയില്‍ കിട്ടുന്നത് ഒരു വിജയമായി ആഘോഷിക്കുന്ന അച്ഛനോ അമ്മയോ ആ കുട്ടിക്ക് വേണ്ട സ്നേഹപരിലാളനകള്‍ കൊടുക്കാന്‍ പരാജയപ്പെടുന്നതായാണ് കാണുന്നത്. ഉര്‍വ്വശിയുടെയും മനോജ് കെ. ജയന്റെയും ‘കുഞ്ഞാറ്റ’ക്ക് വേണ്ടിയുള്ള നിയമയുദ്ധം സമൂഹത്തിന് വിനോദോപാധി മാത്രമായിരുന്നു.
ശിഥില കുടുംബങ്ങളിലെ കുട്ടികള്‍ അനാഥരാകുന്നു എന്നും പലപ്പോഴും പീഡനവിധേയരാകുന്നു എന്നും ജനം തിരിച്ചറിയുന്നത് ഒരു ഷെഫീക്ക് ക്രൂരപീഡനങ്ങളാല്‍ മൃതപ്രായനാകുമ്പോഴാണ്. ഈ സാമൂഹിക യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞ് അവരെ സുരക്ഷിതരാക്കാന്‍ നടപടികള്‍ എടുക്കേണ്ടതാണ്. പക്ഷെ സര്‍ക്കാര്‍ സംവിധാനമല്ല മനുഷ്യരുടെ മാനസികാവസ്ഥയും മാനുഷികമൂല്യങ്ങളുമാണ് ഉണരേണ്ടത്. ഒരു കുട്ടി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ചില സ്കൂളുകളില്‍ തിരിച്ചറിയുന്നത് കൗണ്‍സലിംഗ് മുഖേനയാണ്. കൗണ്‍സലിംഗ് സംവിധാനം എല്ലാ സ്കൂളുകളിലും നിലവിലില്ല. കൗണ്‍സലിംഗ് സ്കൂളുകളില്‍ ഒഴിവാക്കാനാകാത്ത ഏര്‍പ്പാടായി മാറിയില്ലെങ്കില്‍ ഒരുപാട് പിഞ്ചുഹൃദയങ്ങള്‍ മനംതുറക്കാനാകാതെ സ്വഭാവ വൈകൃതങ്ങള്ക്കടിമയായേക്കാം.
മദ്യപാനമാണ് ഗാര്‍ഹിക-ബാലപീഡനത്തിന് പ്രധാന കാരണമെന്ന് വ്യക്തമായിട്ടുള്ളതാണ്. കേരളം മദ്യോപയോഗത്തില്‍ ഇന്ത്യയില്‍തന്നെ മുന്നിലാണ്. ഇവിടെ പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്ററാണത്രെ. ഈ അമിത മദ്യോപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതിനുപരി കുട്ടികളോടുള്ള സമീപനവും ക്രൂരമാക്കുന്നു. കുടുംബബന്ധം ശിഥിലമാകുമ്പോള്‍ കുട്ടികളോടുള്ള മാതൃസമീപനം പോലും മാറുന്ന കാഴ്ചയാണിന്ന്.
മാറുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും സമ്മര്ദ്ദത്തിനിരയാകുന്നത് കുട്ടികളാണെന്നാണ് ഷെഫീക്കും അദിതിയും തെളിയിക്കുന്നത്. പോലീസ് കസ്റ്റഡിയിലായവരെ തെളിവെടുക്കാന്‍ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ പ്രക്ഷുബ്ധരായ അയല്‍ക്കാര്‍ ചൂലും ചൂരലുമായി അവരെ സമീപിച്ച കാഴ്ച ദൃശ്യമാധ്യമങ്ങളില്‍ കണ്ടു. പക്ഷെ ഷെഫീക്കിന്റെ ദീനരോദനം കേള്‍ക്കാന്‍ ഏതെങ്കിലും അയല്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ അവന് ഇന്ന് ഈ അര്ധമരണാവസ്ഥയില് കഴിയേണ്ടിവരുമായിരുന്നില്ല. അവനവന്റെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പോലും ഇന്ന് ജനം അറിയുന്നത് മാധ്യമങ്ങളില്കൂടെയാണെന്ന വസ്തുത തെളിയിക്കുന്നത് സമൂഹത്തിന്റെ നിസ്സംഗതയാണ്.
ഇന്ന് കേരളത്തില്‍ വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നത് കൂടുമ്പോള്‍ അരക്ഷിതാവസ്ഥയിലാകുന്ന കുഞ്ഞുങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും സാമൂഹ്യപ്രവര്‍ത്തകരുടെയും അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു. ജുവനെയില്‍ കോടതികളോ ഷോര്‍ട്ട് സ്റ്റേ ഹോമുകളോ അന്തിമ പരിഹാരമല്ല. സാമൂഹ്യക്ഷേമ പ്രവര്‍ത്തകരുടെ റോളാണ് താരതമ്യേന മെച്ചം എന്ന് പറയേണ്ടിയിരിക്കുന്നു. സാമൂഹ്യക്ഷേമവകുപ്പ് ഈ വിഷയം അടിയന്തരമായി ശ്രദ്ധിച്ച് പരിഹാരം കാണേണ്ടതാണ്. മന്ത്രിയുടെ സന്ദര്‍ശനം ഒരു പ്രശ്നത്തിനും പരിഹാരമല്ല.
ലീലാ മേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: