മുസ്ലിം ലീഗിന്റെ യുവ എംഎല്‍എമാരില്‍ മിടുക്കനാണ് അബ്ദുറഹ്മാന് രണ്ടത്താണി. ലീഗിനുവേണ്ടി നന്നായി വാദിക്കും. നേരത്തെ പി.കെ.കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫിലായിരുന്ന വ്യക്തി. അന്നുപഠിച്ച തന്ത്രങ്ങളും കുതന്ത്രങ്ങളും എംഎല്‍എ ആയി തിളങ്ങുന്നതിന് നന്നായി ഉപകരിച്ചു. വെളുക്കെ ചിരിക്കും. മാന്യമായി പെരുമാറും. ശുഭ്രവസ്ത്രമണിയും. ആട്ടിന്‍ തോലണിഞ്ഞതുകൊണ്ട് ആടിന്റെ സ്വഭാവം ലഭിക്കുമോ? രണ്ടത്താണി ഇപ്പോള്‍ ആഞ്ഞുവലിച്ചെഴുതുന്നത് കാണുമ്പോള്‍ ഈ സംശയം സ്വാഭാവികം. ഗുജറാത്തും നരേന്ദ്രമോദിയും തന്നെ വിഷയം. ‘കലിപ്പ് തീരണില്ലല്ല’ എന്നുപറഞ്ഞതുപോലെയാണ്. രണ്ടത്താണിയും ലീഗ് നേതാക്കളും പേന ഉന്തുകാരും ജമാഅത്ത് പത്രത്തെ തോല്‍പ്പിക്കാനുള്ള നെട്ടോട്ടമാണ്.
റോയിട്ടര്‍ റിപ്പോര്‍ട്ടറോട് മോദി പറഞ്ഞതിനെ പിടിച്ചാണ് വീണ്ടും കലിപ്പ് തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. റോയിട്ടറോട് പറഞ്ഞതല്ല ഇന്ത്യയിലെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്ന് മോദി മാത്രമല്ല റോയിട്ടറും പ്രസ്താവിച്ചു കഴിഞ്ഞു. റോയിട്ടര്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ ഉളുപ്പില്ലായ്മയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. അതൊന്നും കാണാതെ, വായിക്കാതെ, ‘നീയല്ലെങ്കില്‍ നിന്റെ തന്ത’ എന്ന ചെന്നായയുടെ സമീപനമാണ് ചിലര്‍ സ്വീകരിക്കുന്നത്. ഗുജറാത്തില്‍ നടക്കാത്ത കാര്യങ്ങള്‍ പോലും ഇപ്പോള്‍ നിറംപിടിപ്പിച്ച് എഴുതിയിടുന്നു.
പക്ഷേ സത്യം തിരിച്ചറിയാനും അനാവശ്യമായി ഒരു സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനെയും അപലപിക്കാന്‍ ചിലരെങ്കിലും മുന്നോട്ടുവരുന്നുണ്ട്.
ഗുജറാത്തില്‍ പന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന സംഘര്‍ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘നമ്മുടെ വാഹനം ഒരു പട്ടിക്കുട്ടിയെ ഇടിച്ചാല്‍പ്പോലും നമുക്ക് വേദന ഉണ്ടാകില്ലെ’ എന്ന പ്രതികരണമാണ് പത്രങ്ങളും പാര്‍ട്ടികളുമെല്ലാം മോദിയെ വീണ്ടും വിചാരണയ്ക്ക് കാരണമാക്കിയത്.
സമാജ് വാദി പാര്‍ട്ടി നേതാവും ലോകസഭാംഗവുമായ വിജയ് ബഹാദൂര്‍സിംഗ് നരേന്ദ്രമോദിയുടെ പ്രതികരണത്തിനെ തെറ്റായി വ്യാഖ്യാനിക്കുന്നതില്‍ അത്ഭുതം പ്രകടിപ്പിച്ചിരിക്കുന്നു. നിസ്സാരമെന്ന് കരുതുന്ന ജീവിക്ക് പരിക്കേറ്റാല്‍പ്പോലും ദുഃഖിക്കുന്ന മനസ്സാണ് തന്റേതെന്ന പ്രഖ്യാപനമാണ് മോദിയുടെ വാക്കുകളിലൂടെ തെളിഞ്ഞത്. വാസ്തവം അതായിരിക്കെ നരേന്ദ്രമോദി മുസ്ലീങ്ങളെ പട്ടികളോടുപമിച്ചു എന്ന് വരുത്തിത്തീര്‍ത്ത് പ്രശ്നം സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങളും കോണ്‍ഗ്രസും തയ്യാറായത്. ചില മാധ്യമങ്ങള്‍ ഭീകരന്മാരുടെ അച്ചാരം പറ്റുംവിധമാണ് പെരുമാറുന്നത്. അക്കൂട്ടത്തില്പ്പെടാനുള്ള വ്യഗ്രതയിലാണോ ലീഗും ലീഗ് പത്രവും? മുസ്ലീങ്ങളില്‍ അരക്ഷിതാവസ്ഥ കുത്തിവച്ച് തീവ്രവികാരത്തിലേക്ക് അവരെ തള്ളിവിട്ട് കലാപം സൃഷ്ടിക്കാന്‍ നോക്കുകയാണോ എന്ന സംശയം സ്വാഭാവികമാണ്.
കോണ്‍ഗ്രസിന് കുറേക്കാലമായി വോട്ടില്‍ മാത്രമാണ് ലക്ഷ്യം. ജനങ്ങള്‍ തമ്മിലടിച്ചാലും രാജ്യം ഛിന്നഭിന്നമായാലും അവര്‍ക്ക് പ്രശ്നമില്ല. മോദിയെ ശക്തിയായി വിമര്‍ശിച്ചാല്‍ കൂടുതല്‍ വോട്ടുനേടാമെന്നാണവര് വ്യാമോഹിക്കുന്നത്. എന്നാല്‍ എത്രമാത്രം മോദിയെ ശത്രുതയോടെ സമീപിക്കുന്നുവോ അതിന് തക്ക മറുപടി ജനങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ അത് കണ്ടതാണ്. മോദിക്ക് കൂടുതല്‍ വോട്ടും സീറ്റും നേടിക്കൊടുത്തതാണ് അവിടുത്തെ ചരിത്രം. ഏറ്റവും ഒടുവില്‍ ഗുജറാത്തില്‍ നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞു. ഒരു ലോകസഭാസീറ്റ് അടക്കം എല്ലാം കോണ്‍ഗ്രസ്സിന്റെ കയ്യിലുള്ളതാണ് ബിജെപി പിടിച്ചെടുത്തത്.
ഏതാനും നിയമസഭകളിലേക്കും ഒരു വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ലമെന്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുകയാണ്. കോണ്‍ഗ്രസ്സിന് ഒരു പ്രതീക്ഷയും ഇന്നത്തെ സാഹചര്യത്തിലില്ല. ലോക്സഭാംഗങ്ങളുടെ എണ്ണം രണ്ടക്കമെങ്കിലും എത്തിച്ച് പ്രതിപക്ഷ നേതൃസ്ഥാനമെങ്കിലും ഉറപ്പാക്കാനുള്ള ആലോചനയാണ് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ സജീവമായി നടക്കുന്നത്. നേരിയ പ്രതീക്ഷപോലും അവര്ക്കില്ലെന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടില്ല എന്ന പ്രസ്താവന. നരേന്ദ്രമോദിയെന്ന ഉമ്മാക്കികാട്ടി ചില രാഷ്ട്രീയപാര്‍ട്ടികളെയും വര്‍ഗ്ഗീയ ഭീകര സംഘടനകളെയും പാട്ടിലാക്കാനുള്ള ശ്രമത്തിന്റെ റിഹേഴ്സലാണ് റോയിട്ടേഴ്സിന്റെ തണലില്‍ നടത്താന്‍ നോക്കിയത്. അതിന് വീര്യം പകരാന്‍ രംഗത്തിറങ്ങിയ മാധ്യമങ്ങളും ഇപ്പോള്‍ വിഷണ്ണരായിരിക്കുകയാണ്. മലയാള ചാനലുകളും അഞ്ചാംപത്തി പത്രങ്ങളും എങ്ങനെ തിമിര്‍ത്താടിയാലും നരേന്ദ്രമോദിയുടെ ഒരു രോമത്തിനുപോലും പോറലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഒരു ദശാബ്ദക്കാലത്തെ ചരിത്രം പഠിച്ചാല്‍ മനസിലാകും. ‘സത്യം സമത്വം സ്വാതന്ത്ര്യം’ പ്രഖ്യാപിത മുദ്രാവാക്യമാക്കിയവര്പോലും അസത്യരചനയില് രമിക്കുകയാണ്.
ഒരു സംസ്ഥാനത്ത് കലാപമുണ്ടായാല്‍ മുഖ്യമന്ത്രിയെ നരഭോജിയെന്ന് വിളിക്കണമെങ്കില്‍ എന്തേ അസ്സം മുഖ്യമന്ത്രിക്ക് ആ പേര് വീഴുന്നില്ല. നാലായിരം സിക്കുകാരെ ദല്‍ഹിയിലും പരിസരത്തും വെട്ടിനുറുക്കി കൊന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴല്ലെ? ആയിരക്കണക്കിന് വ്യാപാരകേന്ദ്രങ്ങള്‍ കൊള്ളയടിച്ചില്ലെ? ഗുരുദ്വാരകള്‍ തല്ലിപ്പൊളിച്ചില്ലെ? രാജീവ് ഗാന്ധിയെ നരഭോജിയെന്ന് വിളിച്ചോ? നിഷ്ഠൂരമായ ആ സംഭവത്തെ ന്യായീകരിച്ച പ്രധാനമന്ത്രിയല്ലേ രാജീവ് ഗാന്ധി? രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണല്ലോ ലീഗ്. ബിജെപിയെയും മോദിയെയും ആക്ഷേപിക്കാന്‍ ലജ്ജ എന്നൊരു വാക്കറിയുന്നവര്ക്ക് സാധിക്കുമോ? ഗോധ്ര എന്നൊരു സംഭവം നടന്നില്ലെങ്കില്‍ തുടര്‍ന്നുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടാകുമായിരുന്നോ? 58 ശ്രീരാമഭക്തരെ സബര്‍മ്മതി എക്സ്പ്രസിലിട്ട് ചുട്ടുകൊന്നത് ഏത് നരഭോജിയായാലും അത് കണ്ടില്ലെന്ന് നടിച്ച് ഗുജറാത്ത് ജനതയെ അധിക്ഷേപിക്കുന്നത് എന്തിനുവേണ്ടി.
ഗുജറാത്തില്‍ പോകുന്നതിനു മുമ്പ് കേരളക്കാര്യം ഓര്‍ക്കണ്ടെ? 1921 ലെ മാപ്പിള ലഹളയിലേക്കൊന്നും പോകുന്നില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെ ആട്ടിയോടിക്കുകയോ മതംമാറ്റുകയോ ചെയ്തതായിരുന്നല്ലൊ ആ നിഷ്ഠൂര സംഭവം. എത്രയെത്ര യുവതികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ‘ഇമ്മൂര്ക്കമ്മ പെങ്ങമ്മാരില്ലേ’ എന്ന് മഹാകവി കുമാരനാശാനുപോലും ചോദിക്കേണ്ടി വന്നില്ലെ? അത് പഴങ്കഥയെന്ന് പറഞ്ഞ് തള്ളിയേക്കാം.
എന്താണ് മാറാട് നടന്നത്. എന്തായിരുന്നു പ്രകോപനം? ജോലികഴിഞ്ഞ് പതിവുപോലെ കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളെ സായുധരായെത്തിയ ഭീകരര്‍ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയായിരുന്നില്ലെ? കൃത്യം നിര്‍വഹിച്ചവര്‍ ആയുധം എടുത്ത സ്ഥലത്തുതന്നെ കൊണ്ടുവന്നുവച്ചു. ജില്ലാഭരണകൂടം പൂട്ടിയ ആ പള്ളി കുത്തിത്തുറന്ന് ചോരപുരണ്ട പള്ളിക്കകം കഴുകി തെളിവുനശിപ്പിച്ചതില്‍ ലീഗിന്റെ കേന്ദ്രമന്ത്രിക്കുള്ള പങ്ക് തള്ളിക്കളയാനാകുമോ? അന്ന് ആന്റണി മുഖ്യമന്ത്രിയായിരുന്നില്ലെ? ലീഗുകാരും മന്ത്രിമാരായിരുന്നല്ലൊ? നരഭോജികളാണ് ഞങ്ങളെന്ന് ആന്റണിയും കുഞ്ഞാലിക്കുട്ടിയും സമ്മതിക്കുമോ? ഇല്ലെങ്കില്‍ എന്തിന് നരേന്ദ്രമോദിയെ നരഭോജിയെന്ന് കുറ്റപ്പെടുത്തണം. ‘സമയം നന്നെന്ന് കരുതി വെളുക്കുവോളം കക്കരുത്’. പ്രതിയോഗികളുടെ അതേ വാക്കുകളുമായി മറുപടിക്ക് വരുന്നില്ലെന്ന് കരുതി നെഞ്ചില്‍ കയറി തുള്ളരുത്. ലീഗിന്റെ ശീലം ഐക്യത്തിന്റേതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഭിന്നിപ്പാണവരുടെ ശൈലി. കാലംമാറിയിട്ടും ശീലം മാറ്റില്ലെന്ന വാശി ലീഗിന് നല്ലതല്ല. സമൂഹത്തിനും നല്ലതല്ല. ലീഗ് ഭരിക്കുന്ന കേരളത്തിലുള്ളത്ര പ്രശ്നങ്ങളും പ്രയാസങ്ങളും മോദി ഭരിക്കുന്ന ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്കില്ല. അതെങ്കിലും രണ്ടത്താണിമാര്‍ മനസ്സിലാക്കിയാല്‍ അതാകും മുസ്ലീംങ്ങള്‍ക്ക് അത്താണി.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: