ബോഫോഴ്സ് അഴിമതിക്കേസിലെ മുഖ്യപ്രതിയും ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത ഇറ്റാലിയന്‍ പൗരന് ഒട്ടാവിയോ ക്വത്റോച്ചിയുടെ മരണത്തില്‍ ആ നാട്ടുകാരിയായ സോണിയാഗാന്ധിയ്ക്ക് ദുഃഖത്തേക്കാള്‍ ആശ്വാസമായിരിക്കും തോന്നുക. ചില മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടതുപോലെ ബോഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും ക്വത്റോച്ചിയുടെ മരണത്തോടൊപ്പം അന്തര്‍ധാനം ചെയ്തിരിക്കുന്നു എന്നതാണ് ഇതിന് കാരണം. തീര്‍ച്ചയായും നിയമത്തിന്റെ പിടിയില്‍നിന്ന് ക്വത്റോച്ചി എന്നന്നേക്കുമായി രക്ഷപ്പെട്ടിരിക്കുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും കേസില്‍ പ്രതിയായിട്ടില്ലെങ്കിലും ഇക്കാലമത്രയും ബോഫോഴ്സ് അഴിമതിയാരോപണങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന സോണിയാഗാന്ധി ഇനിയുള്ള കാലവും അങ്ങനെ തുടരും. ക്വത്റോച്ചി ജീവിച്ചിരിക്കുന്നുവോ ഇല്ലയോ എന്നത് ഇതില്‍ ഒരു ഘടകമല്ല.
ബോഫോഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ എല്ലാംതന്നെ സോണിയാഗാന്ധിയെ ചൂഴ്ന്നുനില്‍ക്കുന്നതാണ്. “താനോ തന്റെ കുടുംബാംഗങ്ങളോ കോഴപ്പണം കൈപ്പറ്റിയിട്ടില്ല” എന്ന ഒരു വിശദീകരണം കേസില്‍ പ്രതിയായില്ലെങ്കിലും ഇതുസംബന്ധിച്ച സിബിഐ അന്വേഷണറിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുള്ള രാജീവ് ഗാന്ധി പാര്‍ലമെന്റില്‍ പ്രസ്താവിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന രാജീവിന്റെ ഈ അവകാശവാദം അര്‍ദ്ധസത്യം മാത്രമേ ആകുന്നുള്ളൂ. കാരണം ബോഫോഴ്സ് അഴിമതിയുടെ പ്രഭവകേന്ദ്രം തന്നെ രാജീവിന്റെ ഭാര്യയും ഇപ്പോള്‍ വിധവയുമായ സോണിയാഗാന്ധിയായിരുന്നു എന്നത് നഗ്നസത്യമാണ്. ഇറ്റലിക്കാരിയായ ആന്റോണിയോ മെയ്നോ എന്ന സോണിയക്ക് രാജീവ് ഗാന്ധിയുടെ ഭാര്യയാവാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാണ് ഹോവിസ്റ്റര്‍ തോക്കുകള്‍ വാങ്ങാന്‍ സ്വീഡനിലെ ബോഫോഴ്സ് കമ്പനിയുമായി ഇന്ത്യ കരാറൊപ്പുവെക്കാന്‍ ഇടയായത്. ഇറ്റലിക്കാരനും ‘സ്നാം പ്രോഗെറ്റി’ എന്ന പെട്രോ കെമിക്കല്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രതിനിധിയുമായിരുന്ന ഒട്ടാവിയോ ക്വത്റോച്ചി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സോണിയയുടെ കുടുംബ സുഹൃത്ത് അല്ലായിരുന്നുവെങ്കില്‍ ഇന്ത്യ തോക്ക് വാങ്ങുക ബോഫോഴ്സ് കമ്പനിയില്‍ നിന്നായിരിക്കില്ല, മറ്റേതെങ്കിലും കമ്പനിയില്‍നിന്നായിരിക്കും.
“ബോഫോഴ്സുമായി കരാറുറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിയ്ക്ക് ചില്ലിക്കാശുപോലും നിങ്ങള്‍ തരേണ്ടതില്ല” എന്ന് ക്വത്റോച്ചി പ്രഖ്യാപിക്കുകയായിരുന്നു. ബോഫോഴ്സ് കമ്പനിയുമായുളള വ്യവസ്ഥകള്‍ അഭികാമ്യമല്ലെന്ന് കണ്ട് കരാറില്‍നിന്ന് ഇന്ത്യ പിന്മാറുമെന്ന ഘട്ടം വന്നപ്പോഴാണ് ക്വത്റോച്ചി ആധികാരികമായ ഈ പ്രഖ്യാപനം നടത്തിയത്. ക്വത്റോച്ചിക്ക് ഈ ധൈര്യവും സ്വാതന്ത്ര്യവും എവിടെ നിന്നുകിട്ടി എന്ന ചോദ്യം ബോഫോഴ്സ് കേസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഉയര്‍ത്തിയിട്ടുള്ളതാണെങ്കിലും ജീവിച്ചിരുന്ന കാലമത്രയും രാജീവ്ഗാന്ധിയോ രാജീവിന്റെ മരണശേഷം സോണിയാഗാന്ധിയോ മറുപടി നല്‍കിയിട്ടില്ല. ഇപ്പോള്‍ ക്വത്റോച്ചിയുടെ മരണശേഷവും സോണിയയ്ക്ക് അതിനാവില്ല എന്നതാണ് സത്യം.
ക്വത്റോച്ചി എന്നൊരു ഇടനിലക്കാരന്റെ അഭാവത്തില്‍ ബോഫോഴ്സ് കമ്പനിയുമായി ഇന്ത്യക്ക് കരാറുണ്ടാക്കാന്‍ കഴിയുമായിരുന്നു എന്ന് കരുതാനാവില്ല. അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. സ്വീഡനിലെ ബോഫോഴ്സ് കമ്പനി അധികൃതര്‍ക്ക് ആരാണ് ക്വത്റോച്ചിയെയും അയാളുടെ കമ്പനിയായ എ.ഇ സര്‍വീസസിനെയും പരിചയപ്പെടുത്തിയത്? എന്തുകൊണ്ട് ബോഫോഴ്സ് കമ്പനി ക്വത്റോച്ചിക്ക് കോഴ കൈമാറി? കരാറുറപ്പിക്കാന്‍ എന്ത് സേവനം നല്‍കാമെന്നാണ് ക്വത്റോച്ചിയുടെ കമ്പനിയായ എ.ഇ.സര്‍വീസസ് വാഗ്ദാനം ചെയ്തത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒരേയൊരു ഉത്തരമേയുള്ളൂ; സോണിയാഗാന്ധിയുടേയും ഭര്‍ത്താവായിരുന്ന രാജീവ്ഗാന്ധിയുടേയും വിശ്വസ്തനായിരുന്നു ക്വത്റോച്ചി. സോണിയയുടെ കുടുംബസുഹൃത്ത്. രാജീവിനൊപ്പം വിദേശയാത്രകള്‍ക്ക് പോകുമ്പോള്‍ മക്കളെ നോക്കാനേല്‍പ്പിച്ചിരുന്ന കുടുംബം.
1986 മാര്‍ച്ച് 26 നാണ് ഹോവിസ്റ്റര്‍ തോക്കു വാങ്ങാന്‍ ബോഫോഴ്സ് കമ്പനിയുമായി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കരാറൊപ്പുവെച്ചത്. ഒരുവര്‍ഷം പിന്നിട്ട് 1987 ഏപ്രില്‍ 16 നാണ് ഈ ഇടപാടില്‍ 63 കോടി രൂപ ഇന്ത്യയിലുള്ള ചിലര്‍ കോഴയായി കൈപ്പറ്റിയിട്ടുണ്ടെന്ന് സ്വീഡിഷ് റേഡിയോ വെളിപ്പടുത്തുന്നത്. ഈ കോഴപ്പണം താനോ തന്റെ കുടുംബാംഗങ്ങളോ കൈപ്പറ്റിയിട്ടില്ലന്ന് രാജീവ് ഗാന്ധി പറഞ്ഞത് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തുവരില്ല എന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ രാജീവ്ഗാന്ധി പാര്‍ലമെന്റംഗങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതുപോലെയായിരുന്നില്ല കാര്യങ്ങള്‍. യഥാര്‍ത്ഥത്തില്‍ കോഴപ്പണം കൈപ്പറ്റിയവര്‍ ആരൊക്കെയെന്ന് ബോഫോഴ്സ് കമ്പനിയുടെ പ്രതിനിധിയായിരുന്ന മാര്ട്ടിന് ആര്‍ഡ്ബോ രേഖപ്പെടുത്തിയിരുന്നു. ഇവര്‍ ‘ക്യൂ’ എന്ന ക്വത്റോച്ചിയും ‘ആര്’ എന്ന രാജീവ് ഗാന്ധിയുമാണ് എന്ന് ആര്‍ബോ രേഖപ്പെടുത്തിയിരുന്നു. കോഴപ്പണം സംബന്ധിച്ച സത്യം വെളിപ്പെടുത്തിയാല്‍ അത് തന്നെ കുഴിമാടത്തിലേയ്ക്ക് നയിക്കും എന്നാണ് ഇതിനെക്കുറിച്ച് ചോദിച്ച സ്വീഡിഷ് പോലീസ് ഉദ്യോഗസ്ഥനായ സ്റ്റെന്‍ ലിന്റ്സ്ട്രോമിനോട് ആര്‍ഡ്ബോ പറഞ്ഞിട്ടുള്ളത്. വധഭീഷണിക്ക് തുല്യമായ സമ്മര്‍ദ്ദമായിരുന്നു ഇക്കാര്യത്തില്‍ ആര്‍ഡ്ബോക്ക് മേലുണ്ടായിരുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തം. സ്വിസ് ബാങ്കുകള്‍ വഴി ക്വത്റോച്ചിയുടെ എ.ഇ.സര്‍വീസസിന് അന്നത്തെ നിലയ്ക്ക് 50 ദശലക്ഷം സ്വീഡിഷ് കറന്‍സിയാണ് ഒറ്റയടിയ്ക്ക് കോഴപ്പണമായി ലഭിച്ചത്. കണ്ടുപിടിക്കപ്പെട്ടേക്കുമെന്നതിനാല്‍ അതിവേഗത്തിലാണ് ഈ കോഴപ്പണം കടത്തിയതെന്നും ഈ നിക്ഷേപവുമായി ക്വത്റോച്ചിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും ലിന്റ്സ്ട്രോം പറയുന്നതിനെ യാതൊരു തരത്തിലും അവിശ്വസിക്കേണ്ട കാര്യമില്ല. നിര്‍ണായകമായ മറ്റൊരു കാര്യവും കൂടി ആര്‍ഡ്ബോ രേഖപ്പെടുത്തിയിട്ടുണ്ട്. കോഴപ്പണ നിക്ഷേപം കൈകാര്യം ചെയ്യുന്ന ബോബ് വില്‍സണ്‍ എന്നയാളുമായി രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ അഭിഭാഷകന് ജെയിനെവയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നതാണത്. 1987 ജൂലൈ രണ്ടിനായിരുന്നു ഇത്. ആരാണ് ഈ അഭിഭാഷകന്? പിന്നീട് ഒരുപക്ഷെ എന്തെങ്കിലും ദുരൂഹ സാഹചര്യത്തില്‍ അയാള്‍ കൊല്ലപ്പെട്ടിരിക്കാം. അല്ലെങ്കില്‍ അയാള്‍ ഇപ്പോഴും സോണിയാഗാന്ധിയുടെ സംരക്ഷണത്തില്‍ കഴിയുന്നുണ്ടാവാം. അതുമല്ലെങ്കില്‍ ഈ മഹാരഹസ്യം സൂക്ഷിക്കുന്നയാള്‍ യുപിഎ സര്‍ക്കാരിലെ ഏതെങ്കിലും കോണ്‍ഗ്രസ് മന്ത്രിയോ ഏതെങ്കിലും സംസ്ഥാനത്തെ ഗവര്‍ണറോ ആയിരിക്കാം.
രാജീവ്ഗാന്ധിയുടെ മരണശേഷം ക്വത്റോച്ചി നിയമത്തിന്റെ പിടിയില്‍ അകപ്പെടാതിരിക്കാനും കോഴ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാനുമുള്ള ചുമതല സോണിയാഗാന്ധി സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട നാല് സംഭവങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടാനാവും. സ്വീഡനില്‍ നടക്കുന്ന ബോഫോഴ്സ് കേസ് അന്വേഷണം വെച്ചുതാമസിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന മാധവ്സിംഗ് സോളങ്കിയുടെ പക്കല്‍ കത്ത് കൊടുത്തയച്ചത്. ഈ കത്ത് നല്‍കിയത് സോണിയാഗാന്ധിയാണെന്ന് പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ കത്ത് ആര് നല്‍കിയെന്ന കാര്യം തനിക്ക് ഓര്‍മ്മയില്ലെന്ന് പറഞ്ഞ സോണിയയെ രക്ഷപ്പെടുത്തുകയായിരുന്നു സോളങ്കി.
പി.വി.നരസിംഹറാവുവിന്റെ ഭരണകാലത്ത് 1993 ല്‍ ഇന്ത്യയില്‍നിന്ന് രഹസ്യമായി രക്ഷപ്പെടാന്‍ ക്വത്റോച്ചിയെ അനുവദിച്ചതാണ് മറ്റൊന്ന്. മലേഷ്യയിലേക്കാണ് ക്വത്റോച്ചി അന്ന് കടന്നുകളഞ്ഞത്. നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്ന മാര്‍ഗരറ്റ് ആല്‍വയുടെ സഹായത്തോടെയാണ് ക്വത്റോച്ചി രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്വത്റോച്ചിയെ മലേഷ്യയില്‍നിന്ന് വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
2003ല്‍ എന്‍ഡിഎ ഭരണകാലത്ത് ലണ്ടന്‍ ബാങ്കിലെ ക്വത്റോച്ചിയുടെ രഹസ്യനിക്ഷേപം ഇന്ത്യയുടെ ആവശ്യപ്രകാരം മരവിപ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാര്‍ 2006ല്‍ ഈ നടപടി പിന്‍വലിപ്പിച്ചു. ക്വത്റോച്ചിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ അഭിഭാഷകനായ അജയ് അഗര്‍വാള്‍ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ആ ദിവസംതന്നെ അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കുകയായിരുന്നു. നാല് ദിവസം കഴിഞ്ഞ് ക്വത്റോച്ചിയുടെ അക്കൗണ്ടിന്റെ കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ട ദിവസംതന്നെ പണം പിന്‍വലിക്കുകയായിരുന്നു.
ഇന്റര്‍പോളിന്റെ ജാഗ്രതാ നിര്‍ദ്ദേശമനുസരിച്ച് 2007ല്‍ അര്‍ജന്റീനയില്‍ ക്വത്റോച്ചി പിടിയിലാവുകയുണ്ടായി. ആ രാജ്യത്തെ മജിസ്ട്രേറ്റ് കോടതി ക്വത്റോച്ചിയെ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിച്ചതാണെങ്കിലും ഇന്ത്യയില്‍നിന്നുപോയ സിബിഐ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം ഉഴപ്പി ക്വത്റോച്ചിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ചു.
ബോഫോഴ്സ് കേസ് അന്വേഷിച്ച സ്വീഡിഷ് പോലീസ് ഉദ്യോഗസ്ഥനായ സ്റ്റെന്‍ ലിന്റ്സ്ട്രോം നീണ്ട പതിനെട്ട് വര്‍ഷക്കാലം ആ കേസ് പിന്തുടരുകയുണ്ടായി. “ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട സ്വീഡനിലെ ഓരോ ഉദ്യോഗസ്ഥനെയും കണ്ട ഏക വ്യക്തി ഒരു പക്ഷെ ഞാനായിരിക്കും. ബോഫോഴ്സിന്റെ അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിലുള്ളവര്‍ മുതല്‍ അതിന്റെ ബോര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ളവര്‍. ബോഫോഴ്സുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കണ്ട ചുരുക്കം ചിലരില്‍ ഒരാളായിരിക്കും ഞാന്‍ എന്ന് പറഞ്ഞാലും അത് തെറ്റായിരിക്കില്ല.” ഇത്രയും പറഞ്ഞശേഷം ലിന്റസ്ട്രോം തികഞ്ഞ ഉത്തരവാദിത്വത്തോടെ ആവശ്യപ്പെടുന്നത് ഇങ്ങനെയാണ്. “സോണിയാഗാന്ധിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഉത്തമബോധ്യത്തോടെയാണ് ഞാന്‍ ഇത് പറയുന്നത്”. നിരപരാധിയാണെന്ന് മറ്റ് ആരൊക്കെ പ്രഖ്യാപിച്ചാലും ലിന്റ് സ്ട്രോമിന്റെ ഈ വാക്കുകള്‍ക്ക് മുന്നില്‍ സോണിയയുടെ സ്ഥാനം പ്രതിക്കൂട്ടിലായിരിക്കും. ക്വത്റോച്ചിയുടെ മരണം ഇതിനൊരു മാറ്റവും വരുത്താന്‍ പോകുന്നില്ല.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: