ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫിന്റെ പ്രതിഛായ മാത്രമല്ല കേരളത്തിലെ സ്ത്രീകളുടെ പ്രതിഛായയെപ്പോലും കളങ്കപ്പെടുത്തുന്നതാണ് സരിതാ നായര്‍ നടത്തിയ കോടികളുടെ തട്ടിപ്പും രണ്ടാനമ്മ ഷെഫീക്ക് എന്ന അഞ്ച് വയസുകാരനേല്പ്പിച്ച മനുഷ്യത്വരഹിതവും ക്രൂരവുമായ ശാരീരിക പീഡനവും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യഥാര്‍ത്ഥത്തില്‍ ഭരണത്തില്‍ തുടരാന്‍ അര്‍ഹതയുണ്ടോ? തന്റെ സന്തത സഹചാരികളായി സ്വയം തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വഭാവവൈകല്യങ്ങളും ധനാര്‍ത്ഥിയും തിരിച്ചറിയാതെ ജോപ്പനെയും ജിക്കുവിനെയും പോലുള്ളവരെ സെക്രട്ടറിമാരായി നിയമിക്കുന്ന, അവരുടെ ചരടുവലികള്‍ക്കനുസരിച്ച് നീങ്ങുന്ന ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ കേരളത്തിന്റെ കത്തിനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനോ, തിരിച്ചറിയാനോ സാധിക്കും? ഒരു ദിവാസ്വപ്നാടകനെപ്പോലെ മുഖ്യമന്ത്രി ജോപ്പന്-ജിക്കുമാരാല് നിയന്ത്രിക്കപ്പെട്ട് സരിതാ നായര്‍ എന്ന വില്ലത്തിയോടൊപ്പം ശ്രീധരന് നായര്‍ വന്ന് കണ്ടത് തിരസ്കരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയല്ലേ തകരുന്നത്? അതോടൊപ്പം ശാലുമേനോനെ അറിയില്ല, കണ്ടിട്ടില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞ ആഭ്യന്തരമന്ത്രി ശാലുവിന്റെ വീട്ടില്‍ പോയതും കരിക്ക് കുടിച്ചതും ക്യാമറയ്ക്ക് മുന്നില്‍ ശാലുവിനോടൊപ്പം പോസ് ചെയ്തതും അദ്ദേഹത്തിനും തമസ്കരിക്കാനാകുകയില്ല.
കേരളഭരണം ഇത്രമേല്‍ അധഃപതിച്ച ഒരു കാലഘട്ടം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് കൂടുതല്‍ കളങ്കം ചാര്‍ത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാകാം ആഭ്യന്തരമന്ത്രി ശാലുവിനെ വിളിച്ചവരുടെയും സരിത വിളിച്ചവരുടെയും ഫോണ്‍ നമ്പറുകള്‍ പരസ്യമാക്കിയത്!
പ്രബുദ്ധ കേരളമെന്നവകാശപ്പെടുന്ന കേരളത്തിലെ രാഷ്ട്രീയ സാമൂഹികതലം ഇത്രമേല്‍ വഷളായ ഒരു കാലഘട്ടം മാധ്യമങ്ങള്‍ കണ്ടിട്ടില്ല. വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ട് നട്ടംതിരിയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് എങ്ങനെ പ്രശ്നഭരിതമായ ജീവിതം നയിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനോ പരിഹരിക്കാനോ ആകും? കേവലം രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ കൂട്ടുകക്ഷിയായ മുസ്ലീംലീഗിനും അതൃപ്തിയുണ്ട്. ഇത്ര ദുര്‍ബലനും പരിസരബോധമില്ലാത്തവനുമായ ഒരു മുഖ്യമന്ത്രി, തന്റെ സന്തതസഹചാരികളായ ജോപ്പന്-ജിക്കു ദ്വയത്തെ കൂടെനിര്‍ത്തി എങ്ങനെ ഭരിക്കും? ആശ്രിതരെ പുറത്താക്കിയതുകൊണ്ട് മാത്രം മുഖ്യമന്ത്രി അഗ്നിശുദ്ധി നേടുന്നില്ല.
സരിതയെയോ ശാലുമേനോനെയോ കണ്ടിട്ടില്ലെന്നും ഫോണ്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അവകാശവാദം. പക്ഷേ ശ്രീധരന് നായരെ കണ്ടു എന്നും കണ്ടത് ക്വാറി ഉടമ അസോസിയേഷന് മെമ്പര്‍മാരുടെ കൂടെയാണെന്നും പറഞ്ഞത് ശുദ്ധ നുണയാണെന്ന് ശ്രീധരന് നായരുടെ മൊഴി വ്യക്തമാക്കുന്നു. ശ്രീധരന് നായര്‍ പറയുന്നത് താന്‍ മുഖ്യമന്ത്രിയെ സരിതാ നായരോടൊപ്പമാണ് കണ്ടെതെന്നാണ്. സരിത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ചെക്ക് ടീം സോളാറിന്റെ കവറിംഗ് ലെറ്ററോടുകൂടി നല്‍കുകയും ചെയ്തു. താഴേക്ക് പോകാനിറങ്ങിയ മുഖ്യമന്ത്രിക്കൊപ്പം താനും സരിതയും ലിഫ്റ്റില്‍ ഉണ്ടായിരുന്നതായും ശ്രീധരന് നായര്‍ വെളിപ്പെടുത്തുന്നു. ഈ മൊഴി ശ്രീധരന് നായര്‍ മജിസ്ട്രേറ്റ് മുമ്പാകെയും നല്കിയിരിക്കുന്നു.
പക്ഷേ മുഖ്യമന്ത്രി അവകാശപ്പെടുന്നത് താന്‍ ശ്രീധരന് നായരെ രണ്ടുതവണ കണ്ടതും ക്വാറി അസോസിയേഷന് നേതാക്കളൊത്തായിരുന്നുവെന്നാണ്. ടീം സോളാറിനെപ്പറ്റി ചര്‍ച്ചയേ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെടുന്നു. മുഖ്യമന്ത്രിയെ കണ്ടശേഷമാണത്രെ ടീം സോളാറിന് ശ്രീധരന് നായര്‍ പണം നല്‍കിയതെന്നും ആവര്‍ത്തിക്കുന്നു.
‘കനകംമൂലം കാമിനിമൂലം’ കേരളഭരണം നിശ്ചലമായിരിക്കുകയാണ്. സ്വന്തം സ്റ്റാഫിന്റെ വിശ്വസ്തതയോ കഴിവോ പോലും അളക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ യുഡിഎഫിനെ നയിക്കും? സരിതയെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും ബന്ധപ്പെട്ടുവെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ ഇടപെടലിന് ന്യായീകരണമാകുന്നില്ല.
സരിതാ വിവാദത്തോടൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും പരസ്പര പാരയും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയടക്കം സരിതയെ ഫോണ്‍ ചെയ്തവരുടെ ലിസ്റ്റ് പുറത്തുവിട്ടത് ആഭ്യന്തരമന്ത്രിയാണ്. ഇപ്പോള്‍ കാമിനിയുടെ ഇടപെടല്‍ മൂലം ഗ്രൂപ്പ് വഴക്കും സജീവമായിരിക്കുകയാണ്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന് കോടാലിവച്ച എ ഗ്രൂപ്പുകാര്‍ക്ക് കിട്ടുന്ന പ്രഹരമാണ് സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍. സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെല്ലാം സരിതയുമായി പാതിരാത്രിയിലും ബന്ധപ്പെട്ടത് ഭാഗവതപാരായണം കേള്‍പ്പിക്കാനല്ല എന്ന മുരളീധരന്റെ പരിഹാസവും ശ്രദ്ധേയമാകുന്നു.
സരിതാ നായര്‍ അടിവരയിടുന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് സുന്ദരിയായ (അല്ലെങ്കിലും) സ്ത്രീകളോടുള്ള അഭിനിവേശമാണ്. രാഷ്ട്രീയ പദവി അവര്‍ക്ക് രക്ഷാകവചമാണെന്ന ധാരണയിലാണ് എവിടെയെങ്കിലും ഒരു സ്ത്രീ സാന്നിധ്യം കണ്ടാല്‍ കയറുപൊട്ടിക്കുന്നത്! സരിതാ വിവാദം വെളിപ്പെടുത്തുന്നത് രാഷ്ട്രീയ മൂല്യത്തകര്‍ച്ചതന്നെയാണ്. അല്ലെങ്കിലും സാക്ഷരകേരളം ഇന്ന് കേരള സ്ത്രീകള്‍ കാരണം തലകുനിക്കേണ്ട അവസ്ഥയിലാണ്. സരിത എന്ന സുന്ദരി വിലസി വെട്ടിച്ചത് കോടികളാണല്ലോ. ശാലു മേനോന്റെ നേട്ടം എത്രയെന്ന് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
രാഷ്ട്രീയത്തില്‍ മാത്രമല്ല സ്ത്രീയുടെ നിഷേധാത്മകമുഖം വെളിപ്പെടുന്നത്. ചൊവ്വാഴ്ച മാധ്യമങ്ങള്‍ പുറത്തുവിട്ടത് ഒരു രണ്ടാനമ്മ തന്റെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലുള്ള അഞ്ച് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വാര്‍ത്തയാണ്. അഞ്ച് വയസുള്ള കുട്ടിയുടെ ദേഹമാസകലം പൊള്ളലും തല്ലിയ പാടുകളുമായി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷെറീഫിന്റെ മകന് ആഷിമിനെ അയാളുടെ രണ്ടാംഭാര്യ മര്‍ദ്ദിക്കുകയും തലയിലും നെഞ്ചിലും മാരകമായ പരിക്കേല്‍പ്പിക്കുകയും ചെയ്താണ് അത്യാസന്ന നിലയിലാക്കിയത്. കുട്ടിക്ക് ശാരീരികപീഡനമേറ്റതായി പരിശോധനയില്‍ തെളിഞ്ഞു. കാലില്‍ അടിയേറ്റ പാടും നെഞ്ചില്‍ ഇടിയേറ്റ ചതവും തുടയില്‍ പൊള്ളലേറ്റതായും കണ്ടെത്തിയിരിക്കുകയാണ്. കുട്ടി അബോധാവസ്ഥയിലാണ്. മസ്തിഷ്കമരണം സംഭവിച്ചിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ അനുമാനം. ഷെറീഫിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയോട് കാണിച്ച ക്രൂരത കാണുമ്പോള്‍ ഇവര്‍ സ്ത്രീയോ രാക്ഷസിയോ എന്ന് തോന്നിപ്പോകും. അഞ്ച് വയസ്സായ കുട്ടി എന്ത് പ്രകോപനമാണ് സൃഷ്ടിച്ചിരിക്കുക? ഇത് രണ്ടാനമ്മയുടെ വികലമായ മനസ്സിന്റെ ക്രൂരതയുടെ തെളിവാണ്.
കേരളം അധഃപതിച്ചിരിക്കുന്നത് രാഷ്ട്രീയമായി മാത്രമല്ല. അധാര്‍മ്മികതയുടെ കുരുതിക്കളമായി ഈ നാട് മാറിയിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് അഞ്ച് വയസുകാരനേറ്റ ക്രൂരപീഡനവും മസ്തിഷ്ക്കമരണവും. ഇപ്പോള്‍ ഷെരീഫും ഭാര്യ അലിഷയും പോലീസ് കസ്റ്റഡിയിലാണ്.
മുമ്പ് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് കുട്ടിയെ കുമിളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരികെ വീട്ടില്‍ കൊണ്ടുചെന്ന ശേഷമാണ് അലിഷ ആഷിഖിന്റെ ഇടതുകണ്ണിന് മുകളിലായി നെറ്റിയില്‍ മുറിവേല്‍പ്പിച്ചത്. തന്റെ ആദ്യ വിവാഹത്തിലും ഒരു കുട്ടിയുണ്ടായ അലിഷ ഈ കുട്ടിയോട് ചെയ്ത കടുത്ത ക്രൂരത പൊറുക്കാന്‍ വയ്യാത്തതാണ്.
നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ സ്ത്രീക്ക് സമത്വമില്ല എന്നുപറഞ്ഞ് പ്രക്ഷോഭം സംഘടിപ്പിക്കുമ്പോഴും പുരുഷനെ വെല്ലുന്ന ക്രൂരതയ്ക്കും വെട്ടിപ്പിനും ശക്തയാണ് സ്ത്രീ എന്നാണ് സരിതാ നായരും അലിഷയും തെളിയിക്കുന്നത്. സ്ത്രീക്ക് തന്റേടം (തന്റെ ഇടം) വേണമെന്ന് വാദിക്കുന്ന സ്ത്രീവാദികളെ നാണംകെടുത്തുന്നതാണ് സരിതയുടെയും അലിഷയുടെയും പ്രവര്‍ത്തികള്‍. സാക്ഷരകേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സന്ദര്‍ഭം!
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: