ഞാനൊരു ഹിന്ദുവല്ല’ എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം എംഎല്‍എ പറയുന്നത്. ആരും അതിന് എതിര് പറയുന്നില്ലല്ലൊ. ബല്‍റാം ഹിന്ദുവാണെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല, പറയുകയുമില്ല.
പക്ഷെ ബല്‍റാം, താങ്കളുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റൊന്ന് പരിശോധിക്കുക. താങ്കളുടെ രക്ഷിതാക്കള്‍ പറഞ്ഞ പ്രകാരം അതില്‍ ജാതി, മതം കോളത്തില്‍ താങ്കള്‍ ഹിന്ദുവാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. കുരുത്തംകെട്ടവന് (ഗുരുത്വം ഇല്ലാത്തവനെന്ന് ശ്രേഷ്ഠ മലയാളം) സ്വന്തം തന്തയേയും തള്ളയേയും നേതാക്കളെയും തള്ളിപ്പറയുന്നത് സ്വാഭാവികം. പക്ഷെ, അതിന് മറ്റുള്ളവരുടെ തലയില്‍ കുതിരകയറുന്നതെന്തിന്? താങ്കള്‍ ഹിന്ദുവല്ല, ഹിന്ദുവല്ല ഹിന്ദുവല്ല….പോരെ. മൂന്നും ചൊല്ലിപ്പിരിഞ്ഞു. എന്നാല്‍ ഇനി നാളെ, ഞാന്‍ ഹിന്ദുവാണേ എന്ന് കരഞ്ഞ് പറഞ്ഞ് തിരിച്ചുവരാതിരുന്നാല്‍ മതി.
ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ഹിന്ദു സാമാജികര്‍ക്കും ദൈവവിശ്വാസികളായ ഹിന്ദു സാമാജികര്ക്കുമെല്ലാമാണ് പല പല സന്ദര്‍ഭങ്ങളില്‍ വോട്ടവകാശം പതിച്ചു നല്‍കുന്നത്. ആ തെരഞ്ഞെടുപ്പ് സമയത്താണല്ലൊ താങ്കളുടെ മതേതരത്വം കടുത്ത വര്‍ഗീയവാദികളേയും നന്നായി സുഖിപ്പിച്ചിട്ടുണ്ടാവും താങ്കളുടെ വാക്കുകള്‍ (താങ്കളുടെ ഉദ്ദേശ്യവും അതായിരുന്നെന്ന് അറിയാവുന്നവര്‍ ഇവിടെയുണ്ടെന്നറിയുക).
എന്നിട്ടോ? ശരീരത്തിനുള്ളില്‍ വെളുത്ത നിറത്തില്‍ കുത്തനെ നില്ക്കുന്ന ആ സാധനം-നട്ടെല്ല്-ഊരി അലമാരയില്‍ വച്ച്, അലക്കി തേച്ച് വച്ചപ്പോള്‍ കറുത്തുപോകുന്നതുമായ ഖദറിട്ട്, വളിച്ച ചിരിയോടെ ‘ഹിന്ദു എംഎല്‍എ’ ആയും ‘ഹിന്ദുമത വിശ്വാസികയായ എംഎല്‍എ’ ആയും താങ്കളും വോട്ടു ചെയ്തു. കഴിഞ്ഞ ദിവസത്തെ താങ്കളുടെ ഒരു പത്ര പ്രസ്താവനയില്‍ ഇന്ദിരാഗാന്ധിയെ പ്രതിപാദിച്ചു കണ്ടു. അതിനുമുമ്പ് ഒരു ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ ഗാന്ധി. ഗാന്ധിയെന്ന നാമം തട്ടിയെടുത്ത് പേരിനൊപ്പം ചേര്‍ത്ത് ജനങ്ങളെ പറ്റിക്കുന്ന അഭിനവ ഗാന്ധി കുടുംബത്തില്‍ പെടുന്നില്ല ഈ ഗാന്ധി. അതുകൊണ്ടുതന്നെ താങ്കള്ക്കറിയണമെന്നില്ല, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാഗാന്ധിയെ. അദ്ദേഹം പരിപാവനമായി പാലിച്ചിരുന്നൊരു കര്‍മമുണ്ടായിരുന്നു. സത്യസന്ധത. പറയുന്നത് പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിയ്ക്കുന്നത് പറയാനുമുള്ള ആര്‍ജ്ജവം. അതായിരുന്നു താങ്കള്‍ പിന്തുടരേണ്ട പാത. ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ അതായിരുന്നു താങ്കള്‍ പിന്തുടരേണ്ടിയിരുന്നത്. എങ്കില്‍ ജനങ്ങള്‍ താങ്കളുടെ വാക്കുകള്‍ക്ക് വില കല്പ്പിച്ചേനെ. പറയുന്നത് പ്രാവര്ത്തികമാക്കാനാവുന്നില്ലെങ്കില് പറയാതിരിക്കുന്നതല്ലെ ബുദ്ധി?
പ്രിയ ബല്‍റാം ജി, എംഎല്‍എ സാബ്, ഒരു സംശയം കൂടി-കേരളത്തിലെ ക്ഷേത്രങ്ങള്‍ മാത്രം സര്‍ക്കാര്‍ ഭരിച്ചാല്‍ മതിയോ? ക്രിസ്ത്യന്‍ മുസ്ലിം ആരാധനാലയങ്ങളെന്തേ സര്‍ക്കാര്‍ ഭരണത്തിന് കീഴിലാക്കുന്നില്ല? കേരളത്തിലെ ഹിന്ദുക്കളും അല്ലാത്തവരുമായ ഒരൊറ്റ എംഎല്‍എ പോലും ഇതില്‍ ന്യായമായ നിലപാടെടുക്കുന്നില്ല. താങ്കളിലെ ആദര്‍ശം വേറിട്ടതും വീറുറ്റതുമാണെങ്കില് ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കാന്‍ ധൈര്യമുണ്ടോ? വരുമാനമുള്ള ക്ഷേത്രങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ കൈപിടിയിലൊതുക്കിയിട്ടുള്ളത്. നിത്യപൂജയ്ക്ക് ഗതിയില്ലാത്തവ ഇപ്പോഴും അങ്ങനെ തന്നെ. നാട്ടുകാര്‍ പിരിവെടുത്തും പിടിയരി സ്വരൂപിച്ചും തട്ടിമുട്ടി നീങ്ങുന്നു. പൂജാരിമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മതിയായ ശമ്പളം പോലും നല്കാനാവാതെ. താങ്കളൊരു യഥാര്‍ത്ഥ മതേതരവാദിയാണെങ്കില്‍ ജാതിമത ഭേദമെന്യേ കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങള്‍ക്ക് ഒരേ അവസ്ഥ നടപ്പിലാക്കുന്നതിന് ശബ്ദമുയര്‍ത്തുമോ?
പള്ളികളിലേയും മദ്രസകളിലേയും പുരോഹിതര്‍ക്കും മൗലവിമാര്‍ക്കും പെന്ഷന് നല്കാന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം മുടക്കുന്നതിനെ താങ്കളെതിര്ത്തു കണ്ടില്ലല്ലോ?! ഹജ്ജിനുപോകുന്നവര്‍ക്ക് കോടിക്കണക്കിന് സബ്സിഡി നല്‍കുന്നതിനും താങ്കള്‍ക്കെതിര്‍പ്പ് കണ്ടില്ല?! എന്നാല്‍ സാമൂതിരി രാജകുടുംബാംഗങ്ങള്‍ക്ക് പെന്ഷന് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കേരളത്തിന് അപമാനകരമാണെന്നാണ് താങ്കളുടെ ഇപ്പോഴത്തെ പരാതി. ഹൊ…. എന്തൊരു മതേതരത്വം?!
പക്ഷേ, ബല്‍റാം… താങ്കള്‍ക്കറിയാമോ? സാമൂതിരി രാജവംശത്തിന്റേതായിരുന്ന കോടാനുകോടി രൂപയുടെ സ്വത്താണ് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമിരിക്കുന്നത്. അതങ്ങ് തിരിച്ചുകൊടുക്കാന്‍ താങ്കളുടെ മുകളിലും ജോപ്പന്റേയും സലീംരാജിന്റേയും സരിതയുടേയുമെല്ലാം താഴെയുമിരിക്കുന്ന മുഖ്യനോട് ആദ്യം ആവശ്യപ്പെട്ടാലും. അത് തിരിച്ചുകൊടുക്കുകയാണെങ്കില്‍ ഇവര്‍ക്ക് പെന്ഷന് നല്കേണ്ടതില്ലല്ലൊ. ഈ ന്യായമായ ആവശ്യമുയര്‍ത്താന്‍ ധൈര്യമുണ്ടോ താങ്കള്‍ക്ക്?
ദേവസ്വം ബോര്‍ഡ് പിടിച്ചടക്കിയ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് പുണ്യന് തുല്യമോ താഴെയോ ഉള്ള തസ്തികയും ശമ്പളവുമാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. ക്ഷേത്ര പൂജാരിമാര്‍ക്ക് ഹൈന്ദവ സമൂഹം നല്കുന്ന സ്ഥാനം എന്തെന്ന് താങ്കളൊരു ‘ഹിന്ദു’വല്ലാത്തതിനാല്‍ അറിയണമെന്നില്ല. പക്ഷേ, അറിവുള്ളവര്‍ ചിലരെങ്കിലും താങ്കള്ക്കൊപ്പമുണ്ടാവുമല്ലൊ. അവരോട് ചോദിച്ചു നോക്കുക. ഈ പൂജാരിമാര്‍ക്കും മറ്റ് ക്ഷേത്ര ജീവനക്കാര്‍ക്കും അവരര്‍ഹിക്കുന്ന സ്ഥാനവും ശമ്പളവും പെന്‍ഷനും നല്‍കണമെന്നാവശ്യപ്പെടാന്‍ താങ്കളുടെ നാവു വഴങ്ങുമോ? ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ചോദിക്കുകയാണ്.
താങ്കളുടെ മിക്ക നേതാക്കളും നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ വൃത്തികെട്ട ന്യൂനപക്ഷ പ്രീണന നയമുണ്ടല്ലൊ. അതേ നാണയത്തിന്റെ മറുപുറമാണ് താങ്കളെന്ന് താങ്കളുടെ ഈ രണ്ടു പ്രസ്താവനകളും അടിവരയിട്ടു പറയുന്നു. ന്യൂനപക്ഷങ്ങളെ സുഖിപ്പിച്ചും ഹിന്ദുക്കളെ ഇകഴ്ത്തിയും കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയക്കാരും നടത്തുന്ന ഒരു രാഷ്ട്രീയ അഭ്യാസമുണ്ടല്ലൊ അതാണ് താങ്കളും ചെയ്തിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഞങ്ങള്‍ വീണ്ടും പറയുന്നു. താങ്കള്‍ ഹിന്ദുവല്ലെന്ന്.
രാമചന്ദ്രന് പാണ്ടിക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: