എസ്.സജികുമാര്‍
ചങ്ങനാശേരി: തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ ചെറുമകളും നടിയും നര്‍ത്തകിയുമായ ശാലുമേനോന് അതിരുകവിഞ്ഞ ബന്ധങ്ങളാണ് നിയമക്കുരുക്കില്‍പ്പെടുത്തി ജയിലില്‍ കഴിയേണ്ടിവരാനിടയാക്കിയത്. രാവും പകലുമില്ലാതെ പരിചതരും അപരിചിതരും വന്നുപോകുന്ന ഒരു സത്രംപോലെയായിരുന്നു ശാലുമേനോന്റെ വീട്. ആദ്യം വീടിനോടു ചേര്‍ന്ന് ചെറിയ ഡാന്‍സ് സ്കൂള്‍ മാത്രമാണുണ്ടായിരുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ നൃത്തം പഠിക്കാന്‍ ഇവിടെ വരുന്നുമുണ്ട്. എന്നാല്‍ നൃത്തിവിദ്യാലയത്തിന്റെ വരുമാനം കൊണ്ടുമാത്രം ഇത്രയുംവലിയ ഒരു കൊട്ടാരം പണിയാനാവില്ല. അയല്‍വാസികള്‍ക്കും സംശയം ജനിച്ചു. ഇതിനിടയില്‍ സ്കൂള്‍ നടത്തിപ്പിലേക്കായി പലരും കടന്നുവരാറുണ്ട്. കുറച്ചുനാള്‍ നില്ക്കും പിന്നീട് പിണങ്ങിപ്പോകും. അങ്ങിനെയിരിക്കെയാണ് സോളാര്‍ തട്ടിപ്പ് വീരന് ബിജു രാധാകൃഷ്ണന്റെ കടന്നുവരവ്.
ടീം സോളാര്‍ കമ്പനിയുടെ കലണ്ടര്‍ പരസ്യ ചിത്രീകരണത്തിനാണ് പുഴവാത് അരവിന്ദത്തില്‍ ബിജു രാധാകൃഷ്ണന് ആദ്യമായി വരുന്നത്. പിന്നീട് ശാലുവിന്റെ വീട്ടിലെത്തിയ നിത്യസന്ദര്‍ശകനും കുടുംബാംഗവുമായി. തുടര്‍ന്ന് ജയകേരളനൃത്ത കലാലയത്തിന്റെയും ശാലുവിന്റെ കുടുംബത്തിലെ പ്രധാന പരിപാടികളുടെയും മേല്നോട്ടക്കാരനായി ബിജു രാധാകൃഷ്ണന് മാറി.
ചങ്ങനാശേരി: ബിജുരാധാകൃഷ്ണനെ ശാലുമേനോന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ വിശ്വസ്ഥനും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ പി.എന്‍.നൗഷാദ്. നൗഷാദിന് ബിജു രാധാകൃഷ്ണനുമായി നേരത്തെ മുതല്‍ നല്ല ബന്ധമാണുള്ളത്. സെന്‍സര്‍ ബോര്‍ഡിലേക്ക് ശാലുവിനെ കയറ്റിയതും ഈ നേതാവിന്റെ ശുപാര്‍ശപ്രകാരം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് നോമിനേറ്റു ചെയ്തതെന്നും ശാലുമേനോന് നേരത്തെ പറഞ്ഞിരുന്നു.
പൊലീസിനെയും മാദ്ധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു ശാലുമേനോന് കഥകള്‍ മെനഞ്ഞത്. സോളാര്‍ പാനലിനുവേണ്ടി ഇരുപതു ലക്ഷം രൂപ തന്നോട് ബിജു രാധാകൃഷ്ണന് വാങ്ങിയതായി ചങ്ങനാശേരി സിഐയ്ക്കു പരാതി നല്‍കിയിരുന്നു. ബിജു രാധാകൃഷ്ണന് ഒളിവില്‍ പോയതറിയാതെയാണ് തന്റെ കാറില്‍ തൃശൂരില്‍ വരെ പോയെന്നും ഭക്ഷണം കഴിക്കുന്നതിനിടെ തന്റെ മൊബൈല്‍ഫോണ്‍ ബിജു രാധാകൃഷ്ണന് വാങ്ങിയെന്നും പിന്നീട് തിരികെ വാങ്ങാന്‍ മറന്നുപോയെന്നും വാര്‍ത്താസമ്മളനത്തില്‍ ശാലു പറഞ്ഞത്.
യുഡിഎഫ് ഭരണകൂടത്തിനും പോലീസിനും അപമാനം വരുത്തിവച്ചതിനു ശേഷമാണ് പോലീസ് ശാലുമേനോനെ കസ്റ്റഡിയില്‍ എടുത്തതെന്ന് ചീഫ്വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞു. കേസന്വേഷണം സുതാര്യമായിരിക്കണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവാണ് ശാലുമേനോന്റെ അറസ്റ്റ് വൈകിച്ചതിലൂടെ എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അട്ടിമറിച്ചതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം മറികടന്ന് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്കിയ സൂപ്പര്‍ മുഖ്യമന്ത്രിയാരെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സോളാര്‍ അന്വേഷണ സംഘത്തിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കേസ് അന്വേഷണ സംഘത്തിനകത്ത് പ്രതിപക്ഷത്തിന് വേണ്ടി ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോയെന്ന സംശയവും ജനങ്ങള്‍ക്കിടയിലുണ്ട്. ഇതെല്ലാം ദൂരീകരിക്കണമെങ്കില്‍ സമഗ്രവും നിഷ്പക്ഷവുമായ രീതിയിലായിരിക്കണം അന്വേഷണസംഘം മുന്നോട്ടുപോകേണ്ടതെന്നും സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും വെളിച്ചത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: