കോട്ടയം: പത്തൊന്‍പതു ദിവസമായി നടന്നുവരുന്ന വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് സമരത്തിന് താത്കാലിക പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഇന്നലെ നഗരസഭയും പഞ്ചായത്തും തമ്മില്‍ ധാരണാപ്രത്രത്തില് ഒപ്പുവയ്ക്കാമെന്ന് തീരുമാനമായെങ്കിലും ഇതില്‍ നിന്നും നഗരസഭ പിന്മാറിയതോടെ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
വടവാതൂരില്‍ പതിനഞ്ചുകോടി രൂപ മുടക്കി ആധുനിക പ്ലാന്റ് സ്ഥാപിക്കുക, പ്ലാസ്റ്റിക് ഇതര ജൈവമാലിന്യങ്ങള്‍ മാത്രം സംസ്കരിക്കുക, സമരത്തെതുടര്‍ന്ന് നഗരത്തില്‍ കുമിഞ്ഞുകൂടിയ മാലിന്യം ഡമ്പിംഗ് യാര്‍ഡില്‍ നിക്ഷേപിക്കാതിരിക്കുക എന്നീ തീരുമാനങ്ങളാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്.
2014 ഡിസംബറോടെ നഗരാതിര്‍ത്തിയിലെ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനും തീരുമാനമായിട്ടുണ്ട്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജില്ലാ കളക്ടര്‍ അജിത്കുമാര്‍, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, ബിജെപി നേതാവ് കെ.പി.ഭുവനേശ്, പഞ്ചായത്തംഗം അപ്പുക്കുട്ടന് നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്.
1000 വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് വിതരണം ചെയ്യുന്നതോടെ മാലിന്യപ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. വിജയപുരം ഗ്രാമപഞ്ചായത്തിലെ നാലു കോണ്‍ഗ്രസ് അംഗങ്ങള്‍ സമരസമിതിയോട് ശക്തമായ വിയോജിപ്പോടെ സമരത്തിനെതിരായി നിലകൊള്ളുന്നു. ഡമ്പിംഗ് യാര്‍ഡ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ അംഗം ജേക്കബ് ജോണ്‍, സിസിബോബി, ജിയോകുമാര്, വിനോദ് പെരിഞ്ചേരി എന്നിവരാണ് നഗരസഭയ്ക്ക് അനുകൂലമായ നിലപാടെടുത്തത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകട്ടെ ഡമ്പിംഗ് യാര്‍ഡില്‍ മാലിന്യം തള്ളാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ്. ചര്‍ച്ചയുടെ തീരുമാനങ്ങളെ അട്ടിമറിക്കാനാണ് നഗരസഭാ അദ്ധ്യക്ഷന്‍ എം.പി.സന്തോഷ്കുമാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഡമ്പിംഗ് യാര്‍ഡിന്റെ പേരില്‍ ഓരോ വര്‍ഷവും ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: