കറുകച്ചാല്‍: കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി വിവിധ മൊബൈല്‍ ടവറുകളില്‍നിന്നും നിരവധി ബാറ്ററികള്‍ മോഷണം നടത്തിവന്ന ഏഴംഗസംഘത്തെ പൊലിസ് പിടികൂടി.
ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന ‘ഇന്‍ഡസ്’ എന്ന കമ്പനിയുടെ ബാറ്ററികളാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. മുണ്ടക്കയം പാലൂര്‍ക്കാവ് സ്വദേശി ഷിബു, പൊന്‍കുന്നം സ്വദേശി ജയകൃഷ്ണന്, പെരുവന്താനം സ്വദേശി അനീഷ്, കൂവപ്പള്ളി സ്വദേശി ജേക്കബ്, കറുകച്ചാല്‍ സ്വദേശികളായ ഷിനു സേവ്യര്‍, സിജോ എന്നിവരും കാഞ്ഞിരപ്പള്ളിയിലെ ആക്രിക്കടക്കാരനായ അജാസുമാണ് പൊലിസ് പിടിയിലായത്.
മൊബൈല്‍ ടവറിലെ ഒരു യൂണിറ്റില്‍ 24 ബാറ്ററികളാണുള്ളത്. ഇറക്കുമതി ചെയ്യുന്ന ഈ 24 ബാറ്ററികള്‍ക്ക് 185000 രൂപയോളം വിലവരും. 780 കിലോയോളം ഭാരമുള്ള ഒരു യൂണിറ്റ് ബാറ്ററിയാണ് ഇവര്‍ കടത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇവര്‍ 42 ലക്ഷത്തോളം രൂപ വിലവരുന്ന ബാറ്ററികള്‍ മോഷ്ടിച്ചതായി പൊലിസ് അറിയിച്ചു. ഷിബു, ജയകൃഷ്ണന്, അനീഷ് ജേക്കബ് എന്നീ 4 പേരും കമ്പനിയുടെ ടെക്നീഷ്യന്മാരാണ്. കറുകച്ചാല്‍ സ്വദേശി ഷിനു സേവ്യറിനെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ കമ്പനി പിരിച്ചുവിട്ടതാണ്. ഇവര്‍ മോഷ്ടിക്കുന്ന ബാറ്ററികള്‍ കാഞ്ഞിരപ്പള്ളിയിലെ ആക്രിക്കടക്കാരന് അജാസാണ് വാങ്ങിയിരുന്നത്.
കോട്ടയം എസ്പി എം.പി. ദിനേശിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ.എന്‍. രാജീവ്, വാകത്താനം സി.ഐ. അനീഷ് പി. കോര, എസ്ഐ കെ.വി. ബേബിച്ചന് എന്നിവര്‍ നേതൃത്വം കൊടുത്ത ഷാഡോപൊലിസിന്റെ വലയിലാണ് മോഷ്ടാക്കള്‍ കുടുങ്ങിയത്. ഷാഡോപൊലിസ് എസ്ഐമാരായ വിജയന്, നൗഷാദ്, നാരായണന്‍കുട്ടി, എഎസ്ഐമാരായ ടോം ജോസഫ്, പി.പി. കുര്യാക്കോസ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ കെ.കെ. റജി, പ്രദീപ് ലാല്‍, സിബിച്ചന് ജോസഫ്, കൃഷ്ണന്‍കുട്ടി, ബിജു എന്നിവരും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: