മുംബൈ: അബു സലീം ആക്രമണക്കേസിലെ ഒരാളെ മുംബൈ പോലീസ് പിടികൂടി. തലോജ ജയിലില്‍ അബു സലീമിനെ ആക്രമിക്കാന്‍ ആയുധം നല്‍കിയ സംഘത്തിലെ മനോജ് ലാമനെയാണ് പോലീസ് പിടികൂടിയത്.
ലാമന്‍ രണ്ടുലക്ഷം രൂപ വിലവരുന്ന തോക്ക് ആക്രമണകാരിയായ ദേവേന്ദ്ര ജാഗ്തപിന് നല്‍കിയെന്നാണ് ആരോപണം. ജൂണ്‍ 27നാണ് അബു സലീമിന് വെടിയേറ്റത്. വെടിവെപ്പില്‍ സലീമിന്റെ വലതുകൈയ്‌ക്ക് പരിക്കേറ്റിരുന്നു. ലാമനെ നവി മുംബൈ ക്രൈംബ്രാഞ്ചിന് മുംബൈ ക്രൈംബ്രാഞ്ച് കൈമാറി.
ദാവൂദ് സംഘത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് മനോജ് ലാമന്‍ ഈ കൃത്യം നിര്‍വഹിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം നടന്നതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ഉയര്‍ന്നതലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ജയിലില്‍ സൈനിക സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
2005 നവംബറില്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് പോര്‍ച്ചുഗല്‍ സലീമിനെ ഇന്ത്യയ്‌ക്ക് കൈമാറിയിരുന്നത്. അഭിഭാഷകന്‍ ഷാഹിദ് ആസ്മിയുടെ കൊലപാതകത്തിലെ പ്രതിയാണ് ജാഗ്തപ്. 26/11 ലെ മുംബൈ ആക്രമണക്കേസിലെ കൂട്ടുപ്രതിയായ ഇയാളെ ഈ കേസില്‍നിന്നും അവസാനം സ്വതന്ത്രനാക്കപ്പെടുകയാണുണ്ടായത്.
1993 ലെ മുംബൈ സ്ഫോടനക്കേസുള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണ് അബു സലീം. നാല് വര്‍ഷത്തിനുള്ളില്‍ രണ്ടാംതവണയാണ് ജയിലിനുള്ളില്‍ സലീം ആക്രമിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: