അതിവേഗം ബഹുദൂരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വന്തം മുദ്രാവാക്യമാണിത്. അച്ചട്ടായിരിക്കുന്നു ആ മുദ്രാവാക്യം. അതിവേഗം ബഹുദൂരമല്ല. ‘അതിവേഗം ദുര്‍ഗന്ധം’ എന്ന ഭേദഗതി വേണമെന്ന് മാത്രം. അണികളിലും ഘടകകക്ഷികളിലും സാമുദായിക സംഘടനകളിലുമെന്നുവേണ്ട സര്‍വ്വമാന ജനങ്ങളിലും ഇത്രമാത്രം അവമതിപ്പുണ്ടാക്കിയ ഒരു സര്‍ക്കാരും കേരളത്തിലുണ്ടായിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രിയടക്കം പത്തിരുപതുപേര്‍ ദേശീയ പതാകയേറ്റിയ കാറില്‍ തലങ്ങും വിലങ്ങും ഓടുകയാണ്. എന്തിനുവേണ്ടി ? ആര്‍ക്കുവേണ്ടി ? സരിതമാര്‍ക്കും ജോപ്പന്മാര്ക്കും വേണ്ടിയോ ? അവര്‍ക്ക് താങ്ങും തണലുമായിരുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദങ്ങള്ക്കുവേണ്ടിയോ ? ഉത്തരം പറയാന്‍ ബാധ്യതപ്പെട്ട ആരെങ്കിലുമുണ്ടോ കേരളത്തില്‍. എന്താണിവിടെ നടക്കുന്നത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ നോക്കുകുത്തിയായി കിടപ്പുണ്ട്. അവയ്ക്കറുതി വരുത്താനുള്ള ഒരു പ്രയത്നവും സംസ്ഥാനത്ത് നടക്കുന്നില്ല.
വിലക്കയറ്റം വാണംപോലെ കുതിച്ചുയരുന്നു. അരിയോട് അടുക്കാന്‍ പോലും ജനങ്ങള്ക്കാവാത്തവിധം വിലകൂടി. വിവാദങ്ങള്‍ക്കിടയില്‍ പെട്രോള്‍ വില കൂട്ടി. ഇപ്പോഴിതാ ഡീസല്‍വിലയും കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരിക്കുന്നു. പച്ചക്കറിയുടെ വിലയും മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ന്നിട്ടുണ്ട്. പൊതുവിതരണ സംവിധാനങ്ങളെല്ലാം വൃഥാവിലായിരിക്കുന്നു. കേരളത്തിനാവശ്യമായ പച്ചക്കറി ഉദ്പാദിപ്പിക്കാന്‍ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച കൃഷി മന്ത്രി ഇപ്പോള്‍ മിണ്ടുന്നില്ല.
പൊതുവിതരണ സംവിധാനം മികച്ചതെന്ന് അവകാശപ്പെടാറുള്ള ഭക്ഷ്യമന്ത്രിയേയും മഷിയിട്ട് നോക്കിയിട്ടും കാണുന്നില്ല. അതിനെല്ലാം പുറമെയാണ് വെള്ളപ്പൊക്കക്കെടുതി. വെള്ളപ്പൊക്കക്കെടുതി മുമ്പൊരുകാലത്തുമില്ലാത്തവിധം ദുരിതം വിതച്ചിരിക്കുകയാണ്. മഴ കുറഞ്ഞിട്ടും കുട്ടനാട് ഉള്‍പ്പെടെ പല സ്ഥലത്തും വെള്ളം ഇറങ്ങിയിട്ടില്ല. മുട്ടോളം വെള്ളം കയറിയ വീടുകളില്‍ ഇരിക്കാനും കിടക്കാനും കഴിയാതെ പിഞ്ചുകുട്ടികളടക്കം നേരം വെളുപ്പിക്കുന്ന ദയനീയ ചിത്രമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പകര്ച്ചപ്പനികളാണെങ്കില് വിടാതെ പിടികൂടുന്നു. ആശുപത്രികളിലാണെങ്കില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരില്ല. ഇവരൊക്കെ ഉള്ള സ്ഥലങ്ങളിലാകട്ടെ മരുന്നില്ല. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ പൊതുമുതലും വനമേഖലയുമെല്ലാം വെട്ടിപ്പിടിക്കാന്‍ മത്സരിക്കുകയാണ്. ഇടുക്കിയിലെ കണ്ണായസ്ഥലം ഒരു പ്രമുഖ മന്ത്രിയുടെ ബന്ധുവിന് പതിച്ചുനല്‍കി. എന്നിട്ടും ബന്ധപ്പെട്ട മന്ത്രിമാരുടെ സാന്നിധ്യം കാണാനേയില്ല. പിന്നെ എന്തിനുവേണ്ടിയാണ് ഇക്കൂട്ടര്‍ കൊടിവച്ചകാറില്‍ ജനങ്ങളെ വിറപ്പിച്ച് ഓടുന്നത്. മുഖ്യമന്ത്രിക്കാണെങ്കില്‍ നാട്ടിലിറങ്ങിയാല്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് കരിങ്കൊടികളെയാണ്.
ജനക്കൂട്ടത്തെ കണ്ടില്ലെങ്കില്‍ അവരുടെ ഇടയില്‍ നിന്നില്ലെങ്കില്‍ അസ്വസ്ഥനാകുന്ന ഉമ്മന്‍ചാണ്ടിക്ക് ജനങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ഇപ്പോള്‍ താല്‍പ്പര്യം. നാണക്കേടും മാനക്കേടും വേണ്ടുവോളം സമ്പാദിച്ചുകഴിഞ്ഞു. സ്വന്തം പാര്‍ട്ടി അധ്യക്ഷന്‍ ഭരണം വേണ്ട. ഘടകകക്ഷികളെ പിണക്കിയയ്ക്കാനുള്ള ബദ്ധപ്പാടിലാണദ്ദേഹം. മിക്ക ഐക്യകക്ഷികളും മാസങ്ങളായി പിണക്കത്തിലാണ്. സിഎംപിക്ക് ഭരണം മടുത്തിട്ട് ഏറെക്കാലമായി. ജെഎസ്എസ് മുന്നണി വിട്ടുവിട്ടില്ല എന്ന മട്ടിലാണ്. കേരളാ കോണ്‍ഗ്രസ് (ബി) അന്ത്യശാസനം നല്കി മുഖംവീര്‍പ്പിച്ച് നില്‍ക്കുകയാണ്. യുഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നേരിയ ഭൂരിപക്ഷം മാത്രമേ നല്‍കിയിട്ടുള്ളൂ. ആ വിഭാഗം തന്നെ മുന്നണിയെ വെറുത്തു. ഭരണം മടുത്തു. സദാചാരാ വിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും മുച്ചൂടും മൂടിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസാണ് വിവാദക്കുരുക്കിലായത്. സ്വന്തം സ്റ്റാഫില്‍ ചിലര്‍ ജയിലിലും മറ്റു ചിലര്‍ നിഴലിലുമാണ്. ഏത് സമയത്തും പ്രമാണികളെന്ന് കരുതിയവരെ പോലീസ് ചോദ്യം ചെയ്യുമെന്ന ഭീഷണിയിലാണ്. മുഖ്യമന്ത്രി തന്നെ പോലീസിന് മുന്നില്‍ കൈകെട്ടി നില്‍ക്കേണ്ട അവസ്ഥ. ഇനിയും കെട്ടുനാറുന്നതിന് ഉമ്മന്‍ചാണ്ടി സാഹചര്യമൊരുക്കണോ ? ജനങ്ങളുടെ ഉത്തരം വേണ്ടെന്നു തന്നെയാണ്. അതുകൊണ്ടാണ് അതിവേഗം ഈ സര്‍ക്കാര്‍ രാജിവച്ച് പോകണമെന്ന ആവശ്യം ഉയരുന്നത്. ഈ ആവശ്യം ശക്തമായി ഉന്നയിക്കേണ്ട പ്രതിപക്ഷവും പ്രതിക്കൂട്ടിലാണ്. അതുകൊണ്ടുതന്നെ ഇരു മുന്നണികളും ഒത്തുകളിനാടകമാടുകയാണ്. ഇത് സഹിക്കാന്‍ പ്രബുദ്ധകേരളം തയ്യാറാവുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: