പേമാരി, പകര്‍ച്ചപ്പനി, പ്രളയക്കെടുതി, അരിപ്പയില്‍ ഭൂസമരം, അട്ടപ്പാടിയില്‍ ശിശുമരണം, സെക്രട്ടറിയേറ്റ് നടയില്‍ സന്യാസി സമരം….. എന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുടുംബക്കോടതി ചമയുകയാണ്. കേള്‍ക്കാനും കാണാനും കൊള്ളാത്ത കുടുംബപ്രശ്നങ്ങളെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് ഒരു ഹരമായി മാറിയിട്ടുണ്ട് മറിയാമ്മാകാന്തന്. കൂട്ടത്തില്‍ ഒടുക്കം കിട്ടിയ നിവേദനം വിത്ത് സിഡി ആണ്. ഉമ്മന്കുടുംബത്തിന്റെ നല്ല വര്‍ത്തമാനങ്ങള്‍ വി.എസ്. അച്യുതാനന്ദന് നിയമസഭാമന്ദിരത്തിനുള്ളില്‍ വിളിച്ചുകൂവുന്ന ഘട്ടത്തിലാണ് അങ്കമാലിയിലെ അങ്കത്തട്ടിന്റെ പ്രദര്‍ശനം ഒളിവും മറവുമില്ലാതെ ചാനല്‍സ്ക്രീനില്‍ തെളിയുന്നത്.
പണ്ടേ സിനിമാഅഭിനയം ഒരു ദൗര്‍ബല്യമായിരുന്നു അങ്കമാലിയിലെ ഈ പ്രധാനമന്ത്രിക്ക്. പല തവണ ബിഗ്സ്ക്രീനില്‍ മുഖം കാണിച്ചെങ്കിലും ആരുമത്ര ശ്രദ്ധിച്ചിരുന്നില്ല. മന്ത്രിയായതിന്റെ ബലത്തില്‍ അല്പം ചില വാര്‍ത്തകളൊക്കെ തരപ്പെട്ടുകിട്ടിയെന്നല്ലാതെ വലിയ മെച്ചമൊന്നും ഉണ്ടായിട്ടില്ല. ഒടുവില്‍ തെറ്റയില്‍ ജോസും ഹീറോ ആയി. അതും നീലപ്പടത്തില്‍. അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു ജോസ്. ഇപ്പോള്‍ നിയമസഭാമന്ദിരം ഇത്തരക്കാരെക്കൊണ്ട് നിറഞ്ഞ മട്ടാണ്.
മോശക്കാരനല്ല തെറ്റയില്‍ ജോസെന്ന് ഇപ്പോള്‍ അങ്കമാലിക്ക് പുറത്തുള്ളവരും അറിഞ്ഞെന്നേയുള്ളൂ. ആളൊരു സംഭവമാണെന്ന് പണ്ടേ എല്ലാവര്ക്കും അറിയാം. അതിപ്പോള്‍ പൊന്തിവന്നതിന്റെ പിന്നാമ്പുറകഥകള്‍ വേറെയും കേള്‍ക്കുന്നുണ്ട്. വയസ് അറുപത്തിമൂന്നായെങ്കിലും പഴയ കെഎസ്യുക്കാലത്തെ പ്രസരിപ്പാണ് ഇപ്പോഴും അച്ചായന്. അതിനുവേണ്ടിയാണ് തെറ്റയില്‍ തോമസിന്റെ മകന് ജോസ് തെറ്റയില്‍ സൈക്കിള്‍സവാരി ഒരു ശീലമാക്കിയത്.
കെഎസ്യു, യൂത്ത്കോണ്‍ഗ്രസ് വഴി കോണ്‍ഗ്രസ് കുപ്പായത്തില്‍ തന്റെ കൃഷി മെച്ചമായി നടത്തിയിട്ടും എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് വിളവെടുപ്പിനുള്ള വഴിയൊരുങ്ങിയിരുന്നില്ല. ഏറ്റവും ചെറിയ പാര്‍ട്ടിയില്‍ ചേക്കാറാനുള്ള ഗവേഷണമായിരുന്നു പിന്നീട്. അതാവുമ്പോള്‍ ഒറ്റയടിക്ക് സംസ്ഥാന നേതാവാകാം. വേണ്ടിവന്നാല്‍ അങ്കമാലിക്കുമാകാം ഒരു പ്രധാനമന്ത്രിയൊക്കെ. അങ്ങനെയാണല്ലോ ഭാവത്തിലും രൂപത്തിലും പതിനാറിന്റെ തിളപ്പ് മാറാത്ത ജോസച്ചായനെ മതേതര ജനതാദളുകാരന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കയ്യാളാന്‍ നിയോഗിച്ചത്.
ജോസ് തെറ്റയില്‍ അതും മോശമാക്കിയില്ല. ക്വാളിറ്റി ടെസ്റ്റ് അന്ന് പുള്ളിക്കാരന്റെ ഒരു തത്വാധിഷ്ഠിത നിലപാടായിരുന്നു. പ്രയോഗിച്ച് നോക്കിയതിന് ശേഷം കൊള്ളാമെങ്കില്‍ മാത്രം ഉപയോഗിക്കുന്ന കലാവിദ്യ. കെഎസ്ആര്‍ടിസിയുടെ അമരത്തിരുന്നപ്പോള്‍ നമ്മള് ഇത് ഏറെ കണ്ടതാണ്. വണ്ടി നിരത്തിലിറങ്ങുംമുമ്പ് തെറ്റയിലാശാന് ഒന്ന് കൈവെക്കണം. കണ്ടക്ടറായും ഡ്രൈവറായുമൊക്കെ ചെറിയ ചെറിയ പരീക്ഷണങ്ങള്‍. അച്ചായന് എല്ലാ കാര്യത്തിലും അങ്ങനെയാണെന്ന് അങ്കമാലിക്ക് പുറത്തുള്ളവര്‍ക്ക് ഇപ്പോഴാണ് തിരിഞ്ഞത്. ക്വാളിറ്റി ടെസ്റ്റ് നടത്തുന്നത് ഇന്നലെവരെ ആര്‍ക്കും അത്ര വലിയ അപരാധമായി തോന്നിയിട്ടില്ല. സാങ്കേതികവിദ്യ വളര്‍ന്നതോടെ എല്ലാം തകരാറിലാവുകയാണ്. ഫോണും ക്യാമറയുമെല്ലാം വില്ലന്‍വേഷത്തിലാണ്.
ഒളിക്യാമറയില്‍ കുടുങ്ങി പണിപോയ ജില്ലാസെക്രട്ടറിമാര്‍ ഉള്ള പാര്‍ട്ടിയുടെ കാരണവരാണ് തെറ്റയിലിനെ ഇപ്പോള്‍ ധാര്‍മ്മികതയുടെ പേര് പറഞ്ഞ് ഭയപ്പെടുത്തുന്നത്. ഇതിനേക്കാള്‍ വലിയ പീഡനങ്ങള്‍ കണ്ടുവളര്‍ന്ന മുന്നണിയാണ് തങ്ങളുടേതെന്ന് പിണറായി സഖാവ് പറഞ്ഞത് വിഎസ് കേട്ടിട്ടുണ്ടാവില്ല. തെറ്റയില്പ്രശ്നം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരെ പിണറായി പരിഹസിച്ചത് ‘എന്താ ഇതൊരു പുതിയ കാര്യമാണോ’ എന്ന മറുചോദ്യം കൊണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ താത്വിക വിശദീകരണം ‘ധാര്‍മ്മികതയെക്കുറിച്ച് ആര്‍ക്കും ആരെയും പഠിപ്പിക്കാനാവില്ല’ എന്നതായിരുന്നു. അപ്പോള്‍ പിന്നെ തെറ്റയിലിന്റെ പാര്‍ട്ടിക്ക് ധാര്‍മ്മികത അങ്കമാലി സീറ്റിനോളം വലുതാകാന്‍ തരമില്ല. തെറ്റയില്‍ വിട്ടാല്‍ പാര്‍ട്ടിയുടെ ഗതി തന്നെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാന്‍’ എന്ന മട്ടാകും. അപ്പോള്‍പിന്നെ പെണ്ണുപിടുത്തത്തിന്റെ പേരില്‍ ആരും എംഎല്‍എസ്ഥാനം രാജിവെച്ചിട്ടില്ലെന്ന് തെറ്റയില്ജനതാദളിന്റെ നിലയവിദ്വാന്മാര് തട്ടിമൂളിക്കുമ്പോള്‍ അതിനര്‍ത്ഥം മറ്റൊന്നല്ലതന്നെ. ആ തെറ്റയിലിനെയാണ് ധാര്‍മ്മികത കാട്ടി വിരട്ടാന്‍ വിഎസ് നോക്കുന്നത്. കരണത്തടി എന്ന കലാവിദ്യ സ്വന്തം കുടുംബത്തില്‍നിന്ന് തുടങ്ങിയിരുന്നെങ്കില്‍ ഈ കുഴപ്പമൊന്നും ഉണ്ടാവുമായിരുന്നില്ലെന്ന് തിരുവഞ്ചൂര്‍ വിളിച്ചുപറഞ്ഞത് ഈ കാരണവരെ ചൂണ്ടിയാണല്ലോ.
അല്ലെങ്കില്‍ത്തന്നെ നമ്മുടെ നിയമസഭാമന്ദിരം നോക്കി ധാര്‍മ്മികത എന്ന് വിളിച്ചുപറയാന്‍ ആര്‍ക്കാണ് ധൈര്യം. അതിനുള്ളില്‍ കുടുംബവേഴ്ചയുടെ അശ്ലീലകഥകള്‍ അരങ്ങേറുകയാണ്. മലയാളിഹൗസിനേക്കാള് റേറ്റിംഗ് കൂടുതലാണ് നിയമസഭാവാര്ത്തകള്ക്കെന്നുകേള്ക്കുന്നു. ഇപ്പോഴാരും കേരളത്തെക്കുറിച്ച് ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയില്ല. ദൈവത്തിന് ഇതായിരുന്നില്ലല്ലോ പണി. ഒരു ഏദന്‍തോട്ടത്തിന്റെ പരുവത്തിലാണ് നാട്. ആദവും ഹവ്വയും കളിയല്ലാതെ ഒന്നും കേല്ക്കാനില്ല. ചാനലായ ചാനലൊക്കെ ബെസ്റ്റ് ഫാമിലിയെ കണ്ടെത്താനുള്ള റിയാലിറ്റിഷോയ്ക്ക് പിന്നാലെയാണ്. മുഖ്യമന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഒരുവിധം കുടുംബപ്രശനങ്ങളൊക്കെ തീരേണ്ടതാണ്. ടെനിജോപ്പനും ജിക്കുമോനും ബിജുരാധാകൃഷ്ണനും സരിതയും ശാലുമേനോനും സലിംരാജും പിള്ളയും പിള്ളമകന്‍ ഗണേശനും യാമിനി തങ്കച്ചിയുമടക്കം കുടുംബപ്രശ്നവുമായി മുഖ്യമന്ത്രിയെ സമീപിച്ചവരെല്ലാം ഒരുവിധം വഴിയാധാരമായിട്ടുണ്ട്. തെറ്റയിലിന്റെ പ്രശ്നത്തില്‍ മുഖ്യനല്ല മന്ത്രി ബാബുവാണ് മധ്യസ്ഥനായതെന്ന് സത്യവാന് ജോര്‍ജിന്റെ വെളിപാടും വന്നു കഴിഞ്ഞു.
ബെസ്റ്റ് ഫാമിലി പട്ടത്തിന് കൊട്ടാരക്കര പിള്ളയുടെയും മകന് ഗണേശന്റെയും കുടുംഹമഹിമയെ കവച്ചുവെക്കാന്‍ ആരുമില്ലെന്നായിരുന്നു പൊതുവേ മലയാളികളുടെ ധാരണ. കൂടുതല്‍ കാശിന് കൂടുതല്‍ കെട്ടിപ്പിടുത്തം എന്നത് മകന്റെ തൊഴിലാണെന്ന് അഭിമാന പുരസ്സരം ആ അച്ഛന് പരസ്യമായി പ്രഖ്യാപിച്ചതോടെ എസ്എംഎസ് വോട്ടിംഗിലും മുന്നിലെത്തിയതാണ്. ആ വിജയപ്രതീക്ഷകളെയാണ് ഒറ്റ സിഡി ഷോ കൊണ്ട് ജോസ് തെറ്റയില്‍ അട്ടിമറിച്ചത്.
തെറ്റയിലിന്റെയും മകന് ആദര്‍ശിന്റെയും സ്വന്തം കക്ഷി പ്രയോഗിച്ച ക്യാമറ ടെക്ക്നിക്ക് ഇനി പല വമ്പത്തികളും പ്രയോഗിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇപ്പണിക്ക് ഇറങ്ങിത്തിരിക്കുംമുമ്പ് നാലുപാടും ഒരു കണ്ണുള്ളത് നല്ലതാണ്. ഐസ്ക്രീമിന്റെ രുചി മാറും മുമ്പേ പതിനാറിലെ പെണ്‍കുട്ട്യോളെ കെട്ടാന്‍ മുട്ടിനില്ക്കുന്നവര്ക്കും ഇത് ബാധകമാണ്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: