ന്യൂദല്‍ഹി: ജൂലൈ 11 മുതല്‍ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടത്തണമെന്ന് സുപ്രീംകോടതി. ജൂലൈ 11, 15, 19, 22, 25 തീയതികളിലായി നടത്തണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷനോടും മുഖ്യമന്ത്രി മമത ബാനര്‍ജിയോടും സുരക്ഷാസേനയുടെ ലഭ്യതയെക്കുറിച്ച് ചര്‍ച്ച നടത്താനും കോടതി ആവശ്യപ്പെട്ടു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും പശ്ചിമബംഗാള്‍ സര്‍ക്കാരിനും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വേണ്ട സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച വിശദീകരണം സുപ്രീംകോടതി ബുധനാഴ്ച തേടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ചിരുന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നതിനാലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് സമതി ജൂണ്‍ 26ന് സുപ്രീംകോടതിയെ സമീപിക്കാന്‍ നിശ്ചയിച്ചത്.
കേസിന്റെ രണ്ടാംഘട്ട വിചാരണയ്ക്കിടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ബുധനാഴ്ച സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനെതിരെ മമത സര്‍ക്കാരിന്റെ അഭിഭാഷകര്‍ രൂക്ഷമായ ശകാരവുമായി രംഗത്തെത്തിയിരുന്നു. കോടതിയെ ഇരുട്ടിലാക്കുന്ന ഈ നടപടി കടുത്ത വഞ്ചനയാണെന്നും അവര്‍ കുറ്റപ്പെടുത്തി. അവസാനം ശകാരം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് കോടതി ഈ കേസ് നിമിത്തം ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് വ്യക്തമാക്കി.
കേസ് സുപ്രീംകോടതിയിലേക്ക് മാറ്റിയതില്‍ ഹൈക്കോടതി സന്തുഷ്ടി പ്രകടിപ്പിച്ചു. അവിടെ നിന്നും എന്തെങ്കിലും വിധി ഉണ്ടാകും. തങ്ങള്‍ ഈ കേസ് മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്, ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി 800 കമ്പനി കേന്ദ്രസേനയെ അയയ്ക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് മെയ് 14 കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താമെന്നും ജൂലൈ 15ന് മുമ്പ് പൂര്‍ത്തിയാക്കാമെന്നുമായിരുന്നു കമ്മീഷന് പറഞ്ഞിരുന്നത്.
എന്നാല്‍ മെയ് 14ലെ ഉത്തരവില്‍ വ്യക്തത വരുത്തി ആവശ്യത്തിന് സേനയെ വിന്യസിക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്നും തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങള്‍ സംസ്ഥാനം നിര്‍വഹിക്കണമെന്നും ജൂണ്‍ 13ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്രസേന വേണമോ അന്യസംസ്ഥാനങ്ങളില്‍ നിന്നും പോലീസിനെ വിന്യസിക്കണമോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെടുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: