ന്യൂദല്‍ഹി: കള്ളപ്പണ ഇടപാടും ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതും സംബന്ധിച്ചുള്ള കേസുകളില്‍ രാജ്യത്ത് ഫലപ്രദമായ ശിക്ഷാനടപടികള്‍ സ്വീകരിക്കപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട 1,704 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ കേസുകളുടെ എണ്ണം ഉയരുന്നുവെങ്കിലും ശിക്ഷാവിധിയുടെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധനവില്ലെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക്ക് ഫോഴ്സ്(എഫ്എടിഎഫ്) ചൂണ്ടിക്കാണിക്കുന്നു.
കള്ളപ്പണവും അനധികൃത ധനസഹായവും തടയാന്‍ ലോകവ്യാപകമായി നയങ്ങള്‍ ആവിഷ്ക്കരിക്കുന്ന എഫ്എടിഎഫ് ഇതിനായുള്ള ഇന്ത്യയുടെ പ്രയത്നം തൃപ്തികരമാണെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍ കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷാവിധിയില്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഇവര്‍ വ്യക്തമാക്കി. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഇന്ത്യയില്‍ കാര്യമായി വര്‍ദ്ധിക്കുന്നുണ്ട്.
2009ല്‍ 798 കേസുകളായിരുന്നിടത്ത് 2013 ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് ഇത് 1,561 ആയി വര്‍ദ്ധിച്ചതായും പുരോഗതി റിപ്പോര്‍ട്ട് ഉദ്ധരിച്ച് എഫ്എടിഎഫ് വിശദീകരിച്ചു. 2013 മാര്‍ച്ച് 31 വരെയുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ഭീകരസംഘടനകള്‍ക്കുള്ള ധനസഹായം സംബന്ധിച്ച് 143 കേസുകളാണുള്ളത്.
ഇത്തരം കേസുകളില്‍ 470 പേര് കുറ്റവാളികളാണെന്നും എഫ്എടിഎഫ് തയ്യാറാക്കിയ ഇന്ത്യയെക്കുറിച്ചുള്ള 46 പേജുവരുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കള്ളപ്പണവിരുദ്ധ നിയമം ഫലപ്രദമായി നടപ്പിലാക്കാനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഫലമായി ഇത്തരം കേസുകളുടെ എണ്ണം കൂടുകയാണെന്നും എന്നാല്‍ ഇത്തരത്തിലുള്ള കേസുകളില്‍ ശിക്ഷ നടപ്പാക്കാത്തത് ഗുരുതരമായ പ്രശ്നമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന കേസില്‍ വളരെ കുറച്ച് വ്യക്തികള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്.
2006 നും 2013 നും ഇടയില്‍ നാല് പേര് മാത്രമാണ് ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടത്. ഏപ്രില്‍ 2011 ന് ശേഷം ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട് അടുത്ത കാലങ്ങളില്‍ വിചാരണ നടക്കാത്ത കാര്യവും എഫ്എടിഎഫ് എടുത്തുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: