ചങ്ങനാശേരി: സിനിമാ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്റെ സെന്‍സര്‍ ബോര്‍ഡംഗത്വം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ കലാപം രൂക്ഷമാകുന്നു. ശാലുമേനോന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സംസ്ഥാന സര്‍ക്കാരിന്റെ സെന്‍സര്‍ ബോര്‍ഡിലേക്ക് അംഗത്വം നല്കിയതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് ഭിന്നതയും കലാപവും അരങ്ങേറിയത്.
കോണ്‍ഗ്രസ് അംഗത്വവും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്ത്തകയുമല്ലാത്തയാളിന് സെന്‍സര്‍ ബോര്‍ഡംഗത്വം നല്‍കിയത് ഏതുമുഖേനയാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംശയം.
ഈ വിഷയത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി ബ്ലോക്ക് ഈസ്റ്റ് പ്രസിഡന്റ് പി.എച്ച്.നാസര്‍ സര്‍ക്കാര്‍ കമ്മറ്റികളില്‍ നിന്നും രാജിവച്ചു. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പി.എച്ച്.നാസര്‍, ജില്ലാ ടെലികോം ഉപദേശക സമിതിയില്‍ നിന്നും ചങ്ങനാശേരി താലൂക്ക് വികസന സമിതിയില്‍ നിന്നുമാണ് രാജിവച്ചത്.
കഴിഞ്ഞദിവസങ്ങളില്‍ നടന്ന ശാലുമേനോന്റെ സെന്‍സര്‍ ബോര്ഡംഗത്വ വിഷയവും കെ.ജെ.ജയിംസ് ചെയര്‍മാനായുള്ള ആപ്പിള്‍ട്രീ ചിട്ടിഫണ്ട് സംബന്ധിച്ചുള്ള വിവാദവും പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസവുമാണ് പി.എച്ച്.നാസര്‍ പൊടുന്നനെ കമ്മറ്റികളില്‍ നിന്നും രാജി വെക്കാനിടയായതെന്നറിയുന്നു.
ശാലുമേനോന് സെന്‍ സര് ബോര്‍ഡംഗത്വം നല്‍കിയതില്‍ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നിലിന്റെ പ്രസ്താവനയാണ് അഭിപ്രായഭിന്നത ഉടലെടുക്കാന്‍ കാരണം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചകളും നടക്കാറുണ്ട്.
ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുന്ന എ ഗ്രൂപ്പിനുള്ളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാന്‍ പോകുന്നതിന്റെ നീക്കമാണ് നാസറിന്റെ രാജികൊണ്ട് വെളിവാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: