രൂപയുടെയും കോണ്‍ഗ്രസിന്റെയും വില ഒരേസമയം ഇടിയുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വിലയും ഒരേസമയം ഇടിയുകയാണ്. പ്രതിപക്ഷ അംഗങ്ങള്‍ നേരിടുന്ന ലൈംഗിക വിവാദം മാത്രമല്ല, പ്രതിപക്ഷ നേതാവിന്റെ സംസ്കാരശൂന്യമായ ഭാഷ ശ്രേഷ്ഠമലയാളത്തിനേല്പ്പിക്കുന്ന പരിക്കും വിവാദത്തിന് ആക്കം വര്‍ധിപ്പിക്കുന്നു. സരിത സൃഷ്ടിച്ച വിവാദകൊടുങ്കാറ്റില്‍ ആടിയുലയുന്ന യുഡിഎഫ് ഭരണത്തില്‍ ഇപ്പോള്‍ വെളിപ്പെടുന്നത് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മാത്രമല്ല, അവരെ യാതൊരു മാനദണ്ഡവുമില്ലാതെ തെരഞ്ഞെടുത്തവര്കൂടിയാണ്. സ്വന്തമായി മൊബെയില്‍ ഫോണില്ലാത്ത മുഖ്യമന്ത്രി സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടതിന് കാരണം പേഴ്സണല്‍ സ്റ്റാഫാണ്. ഇപ്പോള്‍ ആരോപണവിധേയരായ രണ്ടുപേരെ പുറത്താക്കി എന്നതുകൊണ്ടുമാത്രം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം തീരുന്നില്ല. യാതൊരു യോഗ്യതാ പരിഗണനയുമില്ലാതെ പ്രീണനംകൊണ്ട് മാത്രം അധികാരസ്ഥാനങ്ങളില്‍ എത്തുന്ന പിഎമാര്‍ക്ക് യാതൊരു പെരുമാറ്റച്ചട്ടങ്ങളും ഇല്ലെന്നിരിക്കെ രാഷ്ട്രീയ സുതാര്യതയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. മറ്റൊരു പ്രധാന വസ്തുത ഈ പിഎമാര്‍ക്ക് മുഖ്യമന്ത്രിയും സര്‍ക്കാരും വാരിക്കോരി നല്കുന്ന ശമ്പളമാണ്.
എസ്എസ്എല്‍സി പോലുമില്ലാത്ത പിഎമാര്‍ക്ക് ശമ്പളവും ബത്തയുമായി കോടികള്‍ ചെലവിടുന്നത് ജീവിക്കാന്‍ ക്ലേശിക്കുന്ന ജനങ്ങളെ ഊറ്റിയെടുത്താണ്. പണ്ടൊക്കെ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പിഎ സര്‍ക്കാര്‍ സര്വീസിലുള്ളവരായിരുന്നുവെങ്കില് ഇന്ന് കൈമണി അടിയ്ക്കുന്നവരും വീട്ടുജോലി സഹായികളും പിഎ സ്ഥാനം വഹിക്കുന്നു.
നികുതിപ്പണത്തിന് വിലയില്ല എന്ന് തെളിയിക്കുന്നതാണല്ലോ ചീഫ് വിപ്പായ പി.സി. ജോര്‍ജിനും സ്റ്റാഫിനും സര്‍ക്കാര്‍ നല്കുന്ന കോടികള്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.സി. ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് 1,64,65,500 രൂപ വേതനമായിട്ടും യാത്രാബത്ത വേറെയും നല്കിയിരിക്കുന്നു. മുന്‍സര്‍ക്കാരുകളൊന്നും ചീഫ്വിപ്പിന് യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്നിരിക്കെ ഖജനാവ് ചോര്‍ച്ചക്ക് മറ്റൊരു കീഴ്നടപ്പുകൂടി ഉമ്മന്‍ചാണ്ടി സംഭാവന ചെയ്തിരിക്കുന്നു. ചീഫ്വിപ്പ് പദവി വെറും ആലങ്കാരികം മാത്രമാണ്. ഭരണപരമായി യാതൊരു അധികാരവുമില്ലാത്ത ചീഫ് വിപ്പിന് നോണ്‍ ഗസറ്റഡ് വിഭാഗത്തിലെ 13 ജീവനക്കാര്‍ക്ക് 2,74,25 രൂപ ശമ്പളവും നല്കുന്നു. ഇത്ര ഉത്തരവാദിത്വരഹിത ഭരണം കാഴ്ചവെച്ച മറ്റൊരു സര്‍ക്കാരും കേരളം ഭരിച്ചിട്ടില്ല. ഉത്തരാഖണ്ഡില്‍ കുടുങ്ങിയിരിക്കുന്ന ഗുജറാത്തികളെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി രക്ഷിച്ച് നാട്ടിലെത്തിച്ചു. പക്ഷെ കേരളത്തില്‍നിന്നെത്തി ദുരിതബാധിതരായ മലയാളികളെ ഉമ്മന്‍ചാണ്ടി മറന്നു. കേരളത്തില്‍ അവരുടെ സഹായത്തിനായി ഒരു കണ്ട്രോള്റൂംപോലുമില്ല. അപകടത്തില്‍പ്പെട്ട മലയാളികളെക്കുറിച്ച് കണക്കുകളുമില്ല. മറ്റ് സംസ്ഥാനങ്ങള്‍ ഊര്‍ജസ്വലമായി ഇടപെടുമ്പോള്‍ ഉമ്മന്‍ചാണ്ടി നിസ്സംഗനാണെന്ന് ബദരിനാഥില്‍ അകപ്പെട്ട ശിവഗിരിമഠത്തിലെ സന്യാസി പരാതിപ്പെടുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിയമങ്ങള്‍ ബാധകമല്ലെന്ന് തെളിയുന്നത് പിഎമാരുടെ യോഗ്യതാ പരിശോധനയില്ലാത്ത ജോലി നല്കലോ അവരുടെ എണ്ണത്തിലുള്ള വര്‍ധനവോ മാത്രമല്ല. അവര്‍ മൂലം സര്‍ക്കാരിന്റെ പ്രതിഛായാ നഷ്ടവും നികുതിപ്പണ നഷ്ടവും ഉണ്ടായിരുന്നു.
മന്ത്രിമാരോടൊപ്പം അവരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും തങ്ങളുടെ പേരിലുള്ള സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ചട്ടം. പക്ഷെ മുഖ്യമന്ത്രിയുടെ പിഎമാരില്‍ ചിലര്‍ അത് വെളിപ്പെടുത്തിയിട്ടില്ല. ഫോണ്‍ ഉപയോഗിക്കുന്നില്ല എന്ന വാദത്തില്‍ ഉത്തരവാദിത്വത്തില്‍നിന്നൊഴിയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തത് തന്റെ ഉത്തരവാദിത്വം മറ്റുള്ളവരില്‍ കെട്ടിവെക്കാന്‍ അവരുടെ ഫോണ്‍ ഉപയോഗിക്കുന്നതിനാലാണ്. സരിത തട്ടിപ്പ് കേസിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതിസെല്ലിലേക്ക് സ്ഥലംമാറ്റ അപേക്ഷയുമായി വിളിച്ച അധ്യാപികയോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനും പ്രതിയായിരിക്കുന്നു. മുഖ്യമന്ത്രിയുടെ പരാതി സെല്ലില്‍ ഇയാളും അംഗമാണ്. പരാതിക്കാരിക്ക് പരിഹാരം കിട്ടിയുമില്ല, മാനം പോകുകയും ചെയ്തു. ഇതെല്ലാം പ്രതിപക്ഷത്തിന് ആയുധമാകേണ്ടതാണ്. ആയതുമാണ്. “മുഖ്യമന്ത്രി രാജിവെക്കുക” എന്ന മുദ്രാവാക്യത്തോടെ അവസാനമില്ലാത്ത പ്രക്ഷോഭത്തിന് ഇറങ്ങിത്തിരിച്ച പ്രതിപക്ഷത്തിന് കിട്ടിയ ‘കരണത്തടി’യായി മുന്‍മന്ത്രി ജോസ് തെറ്റയിലിന്റെ ലൈംഗിക പീഡനാരോപണം. ലൈംഗികമായി പീഡിപ്പിച്ചെന്ന മുപ്പതുകാരിയുടെ പരാതിയെത്തുടര്‍ന്ന് ജോസ് തെറ്റയിലിനും മകനുമെതിരെ പോലീസ് ജാമ്യമില്ലാ കേസ് എടുത്തിരിക്കുകയാണ്. മകനെ കാണിച്ച് മകളെ പീഡിപ്പിച്ച മാന്യന്റെ വീഡിയോദൃശ്യങ്ങളും ബുദ്ധിമതിയായ യുവതി പരാതിക്കൊപ്പം പോലീസിന് നല്കി. മകന് പലതവണ ലൈംഗികബന്ധം നടത്തിയശേഷം മുംബൈയിലേക്ക് താമസം മാറ്റിയപ്പോള്‍ അച്ഛന് ലൈംഗികചൂഷണം തുടങ്ങിയത്രേ. പരസ്പര സമ്മതത്തോടെ നടത്തിയ ലൈംഗികബന്ധം ബലാല്‍സംഗമല്ലെങ്കിലും മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചത് ശിക്ഷ അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: