ബംഗളൂരു: കര്‍ണാടക ജനതാപാര്‍ട്ടി നേതാവ് ബി.എസ്. യെദ്യൂരപ്പയ്ക്ക് ബിജെപിയുമായി സഹകരിക്കാന്‍ താത്പര്യം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ 2014ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചതോടെയാണ് യെദ്യൂരപ്പയ്ക്കും പാര്‍ട്ടിയോട് സഹകരിക്കാന്‍ താത്പര്യം ജനിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യെദ്യൂരപ്പ നരേന്ദ്ര മോദിയെ നേരില്‍ കാണുമെന്ന് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.
പാര്‍ട്ടിയുടെ അവസാനം നടന്ന യോഗത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അതിലാണ് ബിജെപിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് നേരിടുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടായത്. തുടര്‍ന്ന് മുന്നണിയെക്കുറിച്ചും തങ്ങള്‍ ആലോചിച്ചു. ബിജെപിയിലെ ഇപ്പോഴത്തെ മാറിയ സാഹചര്യങ്ങള്‍ വച്ചു നോക്കിയാല്‍ സഹകരിക്കാമെന്ന് പാര്‍ട്ടി തീരുമാനിച്ചതായും കെജെപി ജനറല്‍ സെക്രട്ടറി ധനഞ്ജയ്കുമാര്‍ പറഞ്ഞു.
കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകാരനാണ് ബി.എസ്. യെദ്യൂരപ്പ. അദ്ദേഹത്തിന്റെ സാന്നിധ്യവും സഹകരണവും ബിജെപിക്കുണ്ടായാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്ന് തീര്‍ച്ചയാണ്. മോദിയെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ നേതാവായി നിശ്ചയിച്ചതിനെ യെദ്യൂരപ്പ നേരത്തെ സ്വാഗതം ചെയ്തിരുന്നു.
ബിജെപി കേന്ദ്രനേതാക്കളടക്കം യെദ്യൂരപ്പയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. പൊതു തെരഞ്ഞെടുപ്പിന് മുമ്പ് യെദ്യൂരപ്പയെ ബിജെപി ക്യാമ്പിലെത്തിക്കാമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനെതിരെ കെജെപി-ബിജെപിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേതാക്കള്‍ അറിയിച്ചു.
അടുത്തമാസം മോദി കര്‍ണാടക സന്ദര്‍ശിക്കുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയസമവാക്യങ്ങള്‍ മാറുമെന്നാണ് കെജെപിയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: