മനുഷ്യന്റെ ഓര്‍മ്മ ഹ്രസ്വമാണെന്ന പഴഞ്ചൊല്ല് നമ്മെ അനുദിനം ഓര്‍മ്മിപ്പിക്കുകയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളോരോന്നും. ഹിമാലയത്തെ പിടിച്ചുകുലുക്കുകയും ഉത്തരാഖണ്ഡിനെ ദുരിതക്കയത്തിലാഴ്ത്തുകയും ചെയ്ത പ്രളയക്കെടുതികള്‍ നാമെത്രനാള്‍ ഓര്‍മ്മിക്കും എന്ന് കണ്ടുതന്നെയറിയണം. പത്രങ്ങളുടെയും ചാനലുകളുടെയും തലക്കെട്ടുകള്‍ മാറിമാറി വരുമ്പോള്‍ എത്ര വലിയ പ്രകൃതികോപവും അതുമൂലമുണ്ടാകുന്ന വന്‍കെടുതികളും മനസ്സില്‍ നിന്ന് മായുകയും പുത്തന്‍ വിഭ്രമങ്ങളുടെ മായാലോകത്തിലേയ്ക്ക് നാം തിരിച്ചുപോകുകയും ചെയ്യും. പക്ഷെ, പ്രാണാപായമടക്കം സംഭവിച്ച അപരിഹാര്യമായ നഷ്ടങ്ങള്‍ തലമുറകളെ വേട്ടയാടിക്കൊണ്ടേയിരിക്കും. തെറ്റുകള്‍ തിരുത്തുകയും പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്യാത്തപക്ഷം നാം കൂപ്പുകുത്തുന്നത് നിത്യനാശത്തിലേയ്ക്കായിക്കൂടായ്കയില്ല.
?ദേവതാത്മാവെന്ന് കാളിദാസന് വിശേഷിപ്പിച്ചതും ചരിത്രാതീതകാലം മുതല്‍ ഭാരതത്തിന്റെയും അയല്‍രാജ്യങ്ങളുടെയും തീര്ത്ഥാടനഭൂമിയുമായ ഹിമവാനാണ് ഈ പ്രളയക്കെടുതിയില്‍ ദുരിതഭൂമിയായി മാറിയത്. ഹിമാലയത്തെയും ദിവ്യമായ അതിന്റെ സംസ്കാരത്തെയും നാമെന്നേ കൈവിട്ടുകഴിഞ്ഞു! ശ്രീപരമേശ്വരന്റെ ആവാസഭൂമിയായ കൈലാസം നാം ചൈനയ്ക്ക് തീറെഴുതിക്കൊടുത്തു! മോക്ഷദായകമായ നിരവധി ക്ഷേത്രങ്ങളും പുണ്യനദികളും ഋഷിമാരുടെ തപോവാടങ്ങളും നിരന്തരം നിലനിന്നിരുന്ന ഹിമവത്ശൃംഗങ്ങളെ ആരാധനാമനോഭാവത്തോടെ നോക്കിക്കാണുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തിരുന്ന ഭാരതീയപാരമ്പര്യത്തിന്റെ സ്ഥാനത്ത് ഇന്ന് മലകയറ്റം വിനോദമാക്കിയ പല മത്സരബുദ്ധികള്‍ ഹിമാലയത്തിന്റെ മുകളില്‍ കയറി കൊടികുത്തി തങ്ങള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പര്വ്വതശൃംഗത്തെ കീഴടക്കി എന്ന് അവകാശപ്പെടുകയാണ്! മനോഭാവത്തില്‍ വരുന്ന മാറ്റം പെരുമാറ്റത്തിലും വരുന്നു.
പ്രകൃതിയെ, പൊതുവെയും ഹിമവാനെയും അതില്‍ നിന്ന് ഉത്ഭവിക്കുന്ന പുണ്യപ്രവാഹങ്ങളെയും നാം കേട് വരുത്താനും മലിനപ്പെടുത്താനും തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. തീര്‍ത്ഥാടനം ?ടൂറിസ?മായി മാറുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന കെടുതികള്‍ ഓരോന്നായി അവിടെ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഫലമായി ഹിമാലയം ക്രമേണ മഞ്ഞുരുകിയുരുകി നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിവരവും വിവേകവുമുള്ളവര്‍ മാത്രമല്ല, പ്രകൃതിനിരീക്ഷണപടുക്കളായ ശാസ്ത്രജ്ഞന്മാരും ഈ പോക്കുപോയാലത്തെ ഭവിക്ഷ്യത്തുകളെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നല്കിക്കൊണ്ടിരുന്നു. പക്ഷെ, അതൊക്കെ ആര് ശ്രദ്ധിക്കാന്‍? നാളെയെക്കുറിച്ചുപോലും ചിന്തിക്കാന്‍ കഴിവില്ലാത്ത ഭരണകര്‍ത്താക്കളും വികസനവാദികളും അമിതമായ ഭോഗാസക്തികൊണ്ട് ഈ നശീകരണപ്രക്രിയക്ക് ആക്കം കൂട്ടിക്കൊണ്ടേയിരുന്നു. ഇപ്പോള്‍ സംഭവിച്ച പ്രളയക്കെടുതികളുടെ സാധ്യതയെക്കുറിച്ച് കൃത്യമായ വിവരങ്ങളും താക്കീതുകളും പരിഹാരമാര്‍ഗ്ഗങ്ങളും വിദഗ്ദ്ധര്‍ കൃത്യമായി നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ, അധികാരോന്മത്തരായ ഭരണകര്ത്താക്കളുണ്ടോ അതെല്ലാം ചെവിക്കൊള്ളാനും നടപടികള്‍ കൈക്കൊള്ളാനും തയ്യാറാവുന്നു?
പ്രകൃതിയും മനുഷ്യനുമായുള്ള പാരസ്പര്യം നമ്മുടെ പൂര്‍വ്വികരെപ്പോലെ ലോകത്തില്‍ മറ്റാരും മനസ്സിലാക്കിയിരുന്നില്ല. പ്രകൃതിയെ ചൂഷണോപാധിയായിട്ടല്ല ആരാധ്യയായ മാതൃദേവതയായിട്ടാണ് അവര്‍ കണ്ടിരുന്നത്. യജ്ഞത്തിലൂടെ ദേവന്മാരെ സന്തോഷിപ്പിക്കുക, അങ്ങനെ സന്തോഷിപ്പിക്കപ്പെടുന്ന ദേവതകള്‍ നമ്മെയും സന്തോഷിപ്പിക്കും. അങ്ങനെ പരസ്പരം സന്തോഷിപ്പിച്ചും പരിപോഷിപ്പിച്ചും പരമമായ ശ്രേയസ്സിനെ പ്രാപിക്കുക എന്നാണ് ഭഗവാന് ഗീതയില്‍ പറയുന്നത്. പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ എന്ന ഗീതോപദേശം നാം തിരുത്തിയെഴുതി പരസ്പരം ദ്വേഷയന്തഃ നാശഃ പരമവാപ്സ്യഥ എന്നാക്കി നമ്മുടെ മുദ്രാവാക്യം. ആ നാശമാണ് ദേവതാത്മാവായ ഹിമവാനിലെ സംഹാരതാണ്ഡവത്തിലൂടെ നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതും.
പുണ്യാല്‍ പുണ്യതരമായ കേദാര്‍നാഥക്ഷേത്രം മലവെള്ളപ്പാച്ചിലില്‍ തകര്ന്നടിഞ്ഞിരിക്കുകയാണത്രേ. പുണ്യദര്ശനത്തിനുവേണ്ടി ബദരിയിലേയ്ക്കും കേദാര്‍നാഥിലേയ്ക്കും കൈലാസത്തിലേയ്ക്കും തീര്‍ത്ഥാടനത്തിന് പോയിരുന്ന, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ മരണപ്പെട്ടിരിക്കുന്നുവത്രേ. പതിനായിരങ്ങളെപ്പറ്റി ഒരു വിവരവുമില്ല. അഭയസ്ഥാനങ്ങളായ ധര്‍മ്മശാലകള്‍ ഒന്നാകെ ഒലിച്ചുപോയി. അപരിഹാര്യങ്ങളായ നാശനഷ്ടങ്ങളാണ് നമ്മുടെ ദൂരക്കാഴ്ചയില്ലായ്മയും അമിതഭോഗാസക്തിയുംമൂലം ഒരുപക്ഷെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയിരിക്കുന്നത്.
ഈ നാശനഷ്ടങ്ങള്‍ കേവലം ഭൗതികമാനദണ്ഡങ്ങള് കൊണ്ട് അളക്കാനാവുന്നവയല്ല. ആസേതുഹിമാചലം ഭാരതത്തെ കൂട്ടിയിണക്കി നിര്‍ത്തിയിരുന്ന തീര്‍ത്ഥാടന പദ്ധതിയുടെ മര്മ്മസ്ഥാനങ്ങള്ക്കാണ് ആഘാതമേറ്റിരിക്കുന്നത്. കേദാര്‍നാഥ് ഇതിന്റെ മകുടോദാഹരണമാണ്. കേദാര്‍നാഥില്‍ പൂജനടത്തുന്ന പൂജാരി ദക്ഷിണഭാരതത്തില്നിന്നു നിയോഗിക്കപ്പെടുന്നയാളാണ്. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഈ പാരമ്പര്യം പ്രതീകാത്മകമാണ്. അദ്വൈതാചാര്യന്‍ നടത്തിയ ദിഗ്വിജയത്തിന്റെ പുണ്യപ്രതീകമായി ശ്രീശങ്കരന്റെ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം കൂടിയാണത്. ശ്രീ ശങ്കരന്റെ പ്രതിമ അവിടെ തല ഉയര്‍ത്തി നില്ക്കുന്നു. പ്രകൃതികോപം കൊണ്ട് നശിച്ചത് കേദാരത്തെയും ദക്ഷിണഭാരതത്തെയും കൂട്ടിയിണക്കുന്ന ആത്മീയചൈതന്യത്തിന്റെ ലോലമായ പട്ടുനൂലാണ്. പുണ്യഭൂമിയായ ഭാരതത്തെ കേവലം ഭോഗഭൂമിയായി മാത്രം കാണുന്ന പാശ്ചാത്യവത്ക്കരിക്കപ്പെട്ട വര്‍ത്തമാനരാഷ്ട്രീയ നേതൃത്വത്തിനുണ്ടോ ഇതേക്കുറിച്ചെല്ലാം ചിന്തിക്കുവാന്‍ സമയവും സംസ്കാരവും! ഋഷിപരമ്പരയുടെ നിരന്തരതപസ്സുകൊണ്ട് സംരക്ഷിക്കപ്പെട്ട ഭാരതത്തിന്റെ പുണ്യം സംരക്ഷിക്കാന്‍ ഇന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത് പതിനായിരക്കണക്കിന് പട്ടാളക്കാരെയാണ്. എന്തൊരു വൈപരീത്യം!
ഹിമാലയവും ഗംഗയുമില്ലെങ്കില് ഭാരതം നിലനില്‍ക്കുമോ? മഹാപുരുഷന്മാരുടെ വംശം കണ്ണിയറ്റുപോകുകയില്ലേ?
ഗംഗയാറൊഴുകുന്ന നാട്ടിലെ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരു.
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ-
ശമമേശീലിച്ചിടും ഇത്തരം സിംഹത്തിനെ.
എന്ന ക്രാന്തദര്‍ശിയായ കവിയുടെ വാക്യം നാം വിസ്മൃതിയുടെ ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചാലത്തെ ഫലമെന്തായിരിക്കും? ഗംഗാനദിയുടെ അപ്രതീക്ഷിതമായ പ്രവാഹത്തെ തടയാനും തിരിച്ചുവിടാനും അസംഖ്യം അണക്കെട്ടുകളും തുരങ്കങ്ങളുമാണത്രേ ഉത്തരാഖണ്ഡില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഭഗീരഥനുപോലും തടയാനാവാത്തതും ഒടുവില്‍ ശ്രീപരമേശ്വരന് ശിരസ്സിലേറ്റുവാങ്ങിയതുമായ ഗംഗ മനുഷ്യനിര്‍മ്മിതമായ അണക്കെട്ടുകള്‍കൊണ്ട് തടഞ്ഞു നിര്‍ത്തി വികസനത്തിന് വിനിയോഗിക്കുവാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ച വിനാശങ്ങള്‍. ഇനിയെങ്കിലും നാം വിവേകപൂര്‍വ്വം പ്രകൃതിദേവതയെ ആരാധനാഭാവത്തോടെ സംരക്ഷിക്കാന്‍ തയ്യാറാകുമോ? അതോ ഇതെല്ലാം ചാനലുകളില്‍ നിന്നും മായുന്നതോടോപ്പം നമ്മുടെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോകുമോ?
ഉത്തരാഖണ്ഡില്‍നിന്ന് കേരളത്തിനും പാഠങ്ങള്‍ പഠിക്കാനുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അവഗണിച്ച് പ്രകൃതികെട്ടിയ കോട്ട പോലെ നമ്മെ സംരക്ഷിക്കുന്ന പശ്ചിമഘട്ടങ്ങളെ കൊള്ളയടിക്കാനും നശിപ്പിക്കാനും നടന്നു വരുന്ന പ്രക്രിയ തുടരുകയും പൈതൃകഗ്രാമമായ ആറന്മുള വിമാനകമ്പനികള്‍ക്ക് തീറെഴുതാന്‍ തയ്യാറാവുകയും ചെയ്യുകയാണെങ്കില്‍ കേരളത്തിലും ഉത്തരാഖണ്ഡ് ആവര്‍ത്തിക്കും. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള വിവേകബുദ്ധി ബന്ധപ്പെട്ട എല്ലാവര്‍ക്കുമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: