ചെന്നൈ: ഒരു രൂപയ്ക്കുള്ള ചൂട് ഇഡ്ഡലി പദ്ധതിക്കു ശേഷം ഫ്രഷ് പച്ചക്കറികള്‍ മിതമായ വിലയ്ക്ക് ലഭിക്കുന്ന ഔട്ട്ലെറ്റുമായി ജയലളിത സര്‍ക്കാര്‍. കൃഷിയിടങ്ങളില്‍ നിന്നും നേരിട്ടെത്തുന്ന പച്ചക്കറികള്‍ പാവപ്പെട്ടവര്‍ക്ക് മിതമായ വിലയ്ക്ക് ലഭിക്കുന്ന 31 കേന്ദ്രങ്ങളാണ് ചെന്നൈയില്‍ ആരംഭിച്ചിരിക്കുന്നത്.
പൊതുവിപണിയേക്കാള്‍ താരതമ്യേന 50 ശതമാനം കുറഞ്ഞ നിരക്കിലാണ് ഇവിടെ പച്ചക്കറികള്‍ ലഭ്യമാകുകയെന്ന് ഭക്ഷ്യ-സഹകരണ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ ഔട്ട്ലെറ്റുകളും ശീതികരിച്ചിട്ടുള്ളതിനാല് പച്ചകറികള്‍ക്ക് വേഗം കേടുണ്ടാകില്ല. കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് ഈ കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ ശേഖരിക്കുക. ഇടനിലക്കാരെ ഒഴിവാക്കുന്നതു കൊണ്ട് അന്യായമായി വില കൂട്ടുന്നത് നിയന്ത്രിക്കാനും കര്‍ഷകര്‍ക്ക് ഗുണംഫലങ്ങള് ലഭിക്കാനും ഇടയാക്കുമെന്നും അധികൃതര്‍ പറയുന്നു.
പൊതുവിപണിയില്‍ 49 രൂപയുള്ള തക്കാളിക്ക് സര്‍ക്കാറിന്റെ പച്ചക്കറി കടകളില്‍ 30 രൂപയാണ് വില. സര്‍ക്കാറിന്റെ പച്ചക്കറി കടകളില്‍ 20 രൂപയുള്ള ഉള്ളിക്ക് പുറത്ത് 27 രൂപയാണ്. 48 രൂപ വിലയുള്ള മുളകിന് ഇവിടെ 30 രൂപ കൊടുത്താല്‍ മതി. ബീന്‍സിന് 50 രൂപയാണ് ഔട്ട്ലെറ്റിലെ വില. പൊതുവിപണിയില്‍ ഇതിന് 90 രൂപയാണ്. ഒരുകിലോ വഴുതനങ്ങ പൊതുവിപണിയില്‍ നിന്നും വാങ്ങിയാല്‍ 33 രൂപ കൊടുക്കണ. ഇവിടെ 20 രൂപയ്ക്ക് കിട്ടും. ഇത്തരത്തില്‍ എല്ലാ പച്ചക്കറിക്കും വലിയ വിലവ്യത്യാസമാണ് സര്‍ക്കാര്‍ പച്ചക്കറി കേന്ദ്രവും പുറത്തുള്ള കടകളും തമ്മിലുള്ളത്.
ആദ്യദിവസം തന്നെ അഞ്ച് ലക്ഷം രൂപയുടെ പച്ചക്കറിയാണ് ഇവിടെ വിറ്റഴിഞ്ഞത്. കളര്‍ ടെലിവിഷന്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്ടോപ്പ് എന്നിവ സൗജന്യമായി ജനങ്ങള്‍ക്ക് നല്കി കൊണ്ട് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനമാണ് തമിഴ്നാട്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റവും വൈദ്യുതി ദൗര്‍ബല്യവും മൂലം പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികളാണ് എഐഎഡിഎംകെ തലൈവി ജയലളിത നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: