ഡെറാഡൂണ്‍: ഉത്തരേന്ത്യയിലെ പ്രളയക്കെടുതി മനുഷ്യദുരന്തമാകാന് ഇടയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. ആയിരത്തിലധികം പേര് മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ആയിരങ്ങളെ കാണാതായിട്ടുണ്ട്. പ്രളയത്തില്‍ ചില ഗ്രാമങ്ങള്‍ പാടെ തുടച്ചു നീക്കപ്പെട്ടു. കേദാര്‍നാഥില്‍ കുടുങ്ങികിടക്കുന്ന 63,000 തീര്‍ഥാടകരില്‍ 22,400 പേരെ സൈന്യം രക്ഷപ്പെടുത്തി.
ഉത്തരേന്ത്യ കണ്ട ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിയാണ് ഉത്തരാഖണ്ഡിലേത്. വ്യോമസേനയുടെയും കരസേനയുടെയും നാല്‍പ്പത്തിയഞ്ചോളം ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. കരസേനയുടെ 8,500 സൈനികരും ഇന്തോ-ടിബറ്റന്‍ സെക്യൂരിറ്റി പോലീസിന്റെ 4500 സൈനികരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. ചമേലിയിലെ എട്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയി. തീര്‍ഥാടകര്‍ താമസിച്ചിരുന്ന 90 ധര്‍മശാലകളും ഒലിച്ചുപോയി. ഇവിടെ ഉണ്ടായിരുന്ന തീര്‍ഥാടകര്‍ എവിടെയാണെന്ന് ഇതുവരെയും അറിയാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഈ മേഖലയിലുള്ള മലയാളികള്‍ സുരക്ഷിതരാണ്. ഇന്നലെ ഒരു സംഘം മലയാളികളെ ദല്‍ഹിയിലെത്തിച്ചിരുന്നു.
ശിവഗിരിയില്‍ നിന്നുള്ള നാല്പതോളം സന്യാസിമാരും സുരക്ഷിതരാണ്. പാലക്കാട്ട് നിന്നുള്ള മലയാളി സംഘത്തെ ഇന്ന് ദല്‍ഹിയിലെത്തിച്ചിട്ടുണ്ട്. മുംബൈയിലുള്ള മലയാളി സംഘം ചമേലിയിലെ ഒരു ഹോട്ടലില്‍ താമസിക്കുകയാണ്. കേദാര്‍നാഥ് ക്ഷേത്രവും മുന്നൂറോളം കെട്ടിടങ്ങളും ഇപ്പോഴും ചെളിക്കടിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: