അഹമ്മദാബാദ്: ഗുജറാത്ത് കലാപ കാലത്ത് എന്തു ചെയ്യുകയായിരുന്നെന്ന് ഐപിഎസ് ഓഫീസര്‍ സഞ്ജയ് ഭട്ടിനോട് പ്രത്യേക അന്വേഷണ സംഘം. 2002 ഫെബ്രുവരി 28ന് കലാപം നടക്കുന്ന സമയത്ത് ഭട്ട് എവിടെ, എന്ത് ചെയ്യുകയായിരുന്നെന്നാണ് എസ്ഐടി അന്വേഷിച്ചത്.
കലാപത്തിനിടെ കൊല്ലപ്പെട്ട ജെഫ്രിയുടെ ഭാര്യ സാകിയ ജെഫ്രിയുടെ പരാതിയിന്മേല് അന്വേഷണം നടത്തിയ എസ്ഐടി മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. തുടരന്വേഷണം നടത്തിയ എസ്ഐടി ഉദ്യോഗസ്ഥന് ആര്.എസ്. ജാമുവര് ആണ് സഞ്ജയ് ഭട്ടിന്റെ ഗുജറാത്ത് സര്‍ക്കാരിനെതിരായ നിലപാടില്‍ സംശയം പ്രകടിപ്പിച്ചത്. ഫെബ്രുവരി 28നാണ് കലാപം നടന്നത്. ഫെബ്രുവരി 27ന് വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ നരേന്ദ്രമോദി കലാപകാരികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടു എന്നാണ് ഭട്ട് വാദിക്കുന്നത്. അങ്ങനെയെങ്കില്‍ ഇക്കാര്യം എന്തുകൊണ്ട് ഭട്ട് തന്റെ കീഴുദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് എസ്ഐടി ചോദിച്ചു. തന്റെ കീഴിലുള്ള പോലീസുദ്യോഗസ്ഥരെ നിയോഗിച്ച് കുഴപ്പക്കാരായ ഹിന്ദുക്കളെ അറസ്റ്റ് ചെയ്യാന്‍ ഭട്ടിന് സാധിക്കുമായിരുന്നില്ലേ ? കൂടാതെ കലാപം നടന്ന് നീണ്ട ഒമ്പത് വര്‍ഷം ഇക്കാര്യത്തെക്കുറിച്ച് ഭട്ട് എന്തുകൊണ്ട് മൗനം പാലിച്ചെന്നും ജാമുവര് ചോദിച്ചു.
കലാപം നടന്ന ദിവസം ഭട്ട് എന്തു ചെയ്യുകയായിരുന്നെന്ന് അഭിഭാഷകനും ചോദിച്ചു. ആ ദിവസം ഭട്ട് എവിടെയായിരുന്നു എന്ന് വെളിപ്പെടുത്തണം. കുറഞ്ഞപക്ഷം അദ്ദേഹം വിവരം സര്ക്കാരിനെയെങ്കിലും അറിയിക്കേണ്ടതായിരുന്നു. ഗാന്ധിനഗറിലെ തന്റെ സാന്നിധ്യം അറിയിക്കാനായി സാക്ഷികളെ കണ്ടെത്തുകയെങ്കിലും ചെയ്യേണ്ടതായിരുന്നു.
അതുപോലെ റിട്ടയേര്‍ഡ് ഡിജിപി ആര്.ബി. ശ്രീകുമാര്‍ ഹാജരാക്കിയ രേഖകളെയും എസ്ഐടി ചോദ്യം ചെയ്തു. ഔദ്യോഗിക പദവിയില്‍ തുടരുന്ന കാലത്ത് ശ്രീകുമാര്‍ ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. റിട്ടയര്‍ ചെയ്ത ശേഷം ഔദ്യോഗിക ജീവിതത്തില്‍ ലഭിക്കേണ്ട സ്ഥാനലബ്ധി ഇല്ലാതായതോടെയാണ് ശ്രീകുമാര്‍ ഇത്തരം വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്. ഒരു തെളിവു പോലും ഹാജരാക്കാത്ത അദ്ദേഹത്തെ കുഴലൂത്തുകാരനെന്നാണ് വിളിക്കേണ്ടത്. അദ്ദേഹം പറഞ്ഞത് മുഴുവന്‍ കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണെന്നും എസ്ഐടി ചൂണ്ടിക്കാട്ടി. ഒരു സാക്ഷിയെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ജി.സി. മുര്‍മു ശ്രമിച്ചെന്ന ശ്രീകുമാറിന്റെ ആരോപണം എസ്ഐടി തള്ളിക്കളഞ്ഞു.
അന്വേഷണപരിധിക്കുള്ളില്‍ നിന്നു മാത്രമല്ലാതെ ലഭിച്ച വിവരങ്ങള്‍ വെളിപ്പെടുത്തി ഗുജറാത്ത് സര്‍ക്കാരിന്റെയും നരേന്ദ്രമോദിയുടെയും നിരപരാധിത്വം തെളിയിക്കാനാവശ്യമായ വാദങ്ങളും എസ്ഐടി നിരത്തി. ഗുജറാത്ത് സര്‍ക്കാരിനെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന ടീസ്റ്റ സെതല്‍വാദിനെയും എസ്ഐടി വിമര്‍ശിച്ചു.
പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി മോദി നടത്തിയ പ്രഭാഷണത്തില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് എസ്ഐടി വ്യക്തമാക്കി. നിയമസഭയില്‍ കോണ്‍ഗ്രസ് വിഷയം ഉന്നയിച്ചതിന് മോദി മറുപടി നല്‍കുക മാത്രമാണ് ചെയ്തത്. സാകിയയുടെ പരാതിയെക്കുറിച്ച് മോദി പ്രസംഗത്തില്‍ സൂചിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. കലാപം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ശക്തമായ നടപടികള്‍ സ്വീകരിച്ചെന്നാണ് എസ്ഐടി വാദിച്ചത്.
കേസില്‍ വാദംകേട്ട മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ബി.ജെ. ഗാനത്ര ജൂണ്‍ 26ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. അന്ന് സാകിയയുടെ അഭിഭാഷകന് വാദം തുടരാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: