സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനുള്ള ബില്‍ ലോക്സഭയുടെ ശീതീകരണശാലയില് ഭദ്രമായിരിക്കുമ്പോഴും സ്ത്രീകള്‍ സമത്വം നേടുക മാത്രമല്ല, പുരുഷന്മാരേക്കാള് ഒരുപടി മുകളിലാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. പക്ഷേ അത് ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട നിഷേധാത്മകമായ ശാക്തീകരണമായേ കണക്കാക്കാനാകുകയുള്ളൂ, എന്നാലും ഒരു കാര്യം വ്യക്തം. ക്രിമിനലുകളില്‍ സ്ത്രീകള്‍ക്ക് സമത്വം മാത്രമല്ല മേധാവിത്വവും ഉണ്ടെന്ന് കേരളത്തിന്റെ സ്വന്തം സരിത നായര്‍ തെളിയിച്ചുകഴിഞ്ഞു.
“പെണ്ണൊരുമ്പെട്ടാല്‍” എന്നൊരു പഴയ ചൊല്ലുണ്ട്. പെണ്ണൊരുമ്പെട്ടാല്‍ ഒന്നും അസാധ്യമല്ല എന്ന് വ്യംഗ്യം. ഇപ്പോള്‍ സരിത നായരും തെളിയിക്കുന്നത് മലയാളിയുടെ പണത്തിനോടുള്ള ആര്‍ത്തിയും തട്ടിപ്പില്‍നിന്നും തട്ടിപ്പിലേക്കുള്ള പ്രയാണവുമാണ്. വിവിധതരം തട്ടിപ്പിന് മലയാളി ഇരയാകുന്നത് പണം മുടക്കുന്ന സ്ഥാപനത്തിനെപ്പറ്റി വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ ഒരു സ്ത്രീ, അവള് സുന്ദരിയാണെങ്കില്‍ പറയുകയും വേണ്ട, പറഞ്ഞാല്‍ കീശയില്‍ കൈയിടുന്ന സ്വഭാവമുള്ളതിനാലാണ്. സരിത ഒരു നൂതന ആശയം തെരഞ്ഞെടുത്തത് തട്ടിപ്പ് സുഗമമാക്കി. സൗരോര്‍ജ പദ്ധതിയിലൂടെ കോടികളാണ് സരിതയും ഭര്‍ത്താവെന്ന് പറയപ്പെടുന്ന ബിജു രാധാകൃഷ്ണനും തട്ടിയെടുത്തത്.
സരിതയുടെ രാഷ്ട്രീയ സ്വാധീനമാണത്രെ അവരുമായി പങ്കുചേരാന്‍ ബിജുവിന് പ്രേരണയായത്. രാഷ്ട്രീയ നേതാക്കള്‍ എന്നും സുന്ദരികളാല് വഞ്ചിക്കപ്പെട്ടിരുന്നുവെന്ന് മാതാഹരി മുതല്‍ ചരിത്രം രേഖപ്പെടുത്തിയതാണ്. സരിത എങ്ങനെ രാഷ്ട്രീയ സ്വാധീനം നേടി എന്നതിന് മറുപടി ആവശ്യമില്ലല്ലോ! പക്ഷേ രാഷ്ട്രീയക്കാര്‍ സുന്ദരികളില്‍ മയങ്ങുന്നവരാണ്. പണ്ട് ഏതോ രാഷ്ട്രീയ നേതാവിനെ തന്റെ കൂടാരത്തിലേക്ക് നയിക്കാന്‍ ‘മലമ്പുഴയക്ഷി’ എന്ന് കരുണാകരന് വിശേഷിപ്പിച്ചിരുന്ന രാഷ്ട്രീയക്കാരിയെ അയക്കാന്‍ കൂര്‍മ്മബുദ്ധിയായ ലീഡര്‍ നിര്‍ദ്ദേശിച്ചുവെന്ന് പത്രക്കാര് കേട്ടിരുന്നു.
ഇന്ന് സ്ത്രീകള്‍ എല്ലാവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പണ്ട് വിതുര കേസില്‍ അയല്‍വാസി സ്ത്രീയാണ് വിതുര പെണ്‍കുട്ടിയെ മറുനാടന്‍ പുരുഷന്റെ മുമ്പില്‍ എത്തിച്ചത്. ജോലി വാഗ്ദാനം ചെയ്ത് സൂര്യനെല്ലി പെണ്‍കുട്ടിയെ ധര്‍മ്മരാജന്റെ അടുത്തെത്തിച്ചതും ആ പെണ്‍കുട്ടി വിശ്വസിച്ച സ്ത്രീയാണ്. പെണ്‍വാണിഭത്തില്‍ സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളെ ചതിക്കുന്നത്. വിദേശ മനുഷ്യക്കടത്ത് കേസിലും സ്ത്രീ തന്നെയായിരുന്നല്ലോ പ്രതി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് ഈ ചതി. കോളിളക്കമുണ്ടാക്കിയ ഐസ്ക്രീം കേസിലും പ്രധാന ഐസ്ക്രീം പാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവിയായിരുന്നല്ലോ.
അന്വേഷിയിലെ അജിത കേസ് തെളിയിക്കാന്‍ 51 സാക്ഷികളെ കൊണ്ടുവന്നിട്ടും അവര്‍ കൂറുമാറി. റജീന എന്ന ഇരയ്ക്ക് അത് കാരണം വലിയ വീടും കാറുമെല്ലാം സ്വന്തം. സിസ്റ്റര്‍ അഭയ കൊലചെയ്യപ്പെട്ട (ആത്മഹത്യ എന്ന് പള്ളി പറയുന്ന) കേസിലും മറ്റൊരു കന്യാസ്ത്രീ പ്രതിയായിരുന്നല്ലോ.
ഇരകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകള്‍തന്നെ വേട്ടക്കിറങ്ങിക്കഴിഞ്ഞു; ഫൂലന്ദേവിമാര്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ സ്ത്രീകളുടെ കുറ്റകൃത്യങ്ങള്‍ 2.7 ശതമാനത്തില്‍ നിന്ന് 2011ല്‍ 3.8 ശതമാനമായാണ് ഉയര്‍ന്നത്. പണ്ട് വേശ്യാവൃത്തിയായിരുന്നെങ്കില് ഇന്ന് അവര്‍ പണാപഹരണത്തിനും ബാങ്ക് കൊള്ളയ്ക്കും ആഭരണം മോഷ്ടിക്കുന്നതിലും മാത്രമല്ല കൊലപാതകത്തിലും കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കുന്നതിലും വരെ എത്തിനില്‍ക്കുന്നു. അവര്‍ പണ്ടെല്ലാം പുരുഷന്റെ സഹായിയായിരുന്നെങ്കില്‍ ഇന്ന് എന്തും ആസൂത്രണം ചെയ്ത് നടപ്പിലാക്കാനുള്ള കഴിവ് നേടിയെടുത്തിരിക്കുന്നു. മനശാസ്ത്രജ്ഞനായ ആഞ്ചന് ഭഗത്ത് പറയുന്നത് സ്ത്രീകള്‍ ക്രിമിനലുകളാകുന്നത് പുരുഷപ്രേരണയിലാണ് എന്നാണ്. കടയില്‍ കയറി ചില്ലറ മോഷണവും വീടുകളില്‍ മോഷണവും മറ്റും ഇന്ന് സ്ത്രീ ക്രിമിനലുകള്‍ക്ക് പഴങ്കഥയാണ്.
സ്ത്രീകള്‍ തുല്യത നേടി ഔദ്യോഗികരംഗത്ത് ഇറങ്ങുകയും സ്ത്രീകള്‍ക്ക് കൂടുതല്‍ ദൃശ്യത കൈവരുകയും ചെയ്തതോടെ പുരുഷന്മാര് അവരെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാക്കാന്‍ തുടങ്ങി. സ്ത്രീകളുടെ മുഖത്ത് നിഷ്കളങ്കത്വവും മൃദുസ്മേരവുമെല്ലാം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് അവര്‍ക്ക് സഹായകരവുമായി. “ഈ സ്ത്രീ കുറ്റമൊന്നും ചെയ്യില്ല” എന്ന ഒരു മതിപ്പ് സ്ത്രീകള്‍ നല്കുന്നു.
എഡിജിപി ശ്രീലേഖയും പറയുന്നത് സ്ത്രീക്കുറ്റവാളികള് പെരുകുന്നുണ്ട് എന്നാണ്. നിഷ്കളങ്കതയുടെ മുഖംമൂടി അണിഞ്ഞ് അവര്‍ ഭീകര കൊലപാതകംവരെ ചെയ്യുന്നു. പണ്ട് ഒരു ഡോക്ടര്‍ ഓമന തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷണങ്ങളായി നുറുക്കി സ്യൂട്ട്ക്കേസിലാക്കി കൊണ്ടുവന്ന കേസും ശ്രീലേഖ ഓര്‍മ്മിപ്പിച്ചു. അവര്‍ ഇന്നും പിടികിട്ടാപ്പുള്ളിയാണ്. പണത്തിനുവേണ്ടി സ്ത്രീകള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോഴും നിഷ്കളങ്കതാ നാട്യം അവര്‍ക്ക് കവചമാകുന്നു. തീവ്രവാദികളുടെ ഇടയിലും മാവോവാദികളുടെ ഇടയിലും സ്ത്രീസാന്നിധ്യം കാണാം.
പക്ഷേ സരിതാ നായര്‍ ഒറിജിനലാണ്. സൗരോര്‍ജപ്ലാന്റ് സ്ഥാപിച്ച് കൊടുക്കാമെന്ന് വാഗ്ദാനം നല്കി ലക്ഷങ്ങളും കോടികളും അവര്‍ കൈക്കലാക്കിയപ്പോള്‍ അഭ്യസ്തവിദ്യരെന്ന് അഭിമാനിക്കുന്ന ഒരു മലയാളിക്ക് അവരുടെ സോളാര്‍ കമ്പനി അനര്‍ട്ടിന്റെ ലിസ്റ്റില്‍ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ തോന്നിയില്ല. കേരളത്തില്‍ സൗരോര്‍ജപ്ലാന്റ് സ്ഥാപിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരം അനര്‍ട്ട് ആണ്. അതിന് സബ്സിഡിയുണ്ട്. ഇതെല്ലാം അവര്‍ സരിതയുടെ സുന്ദരമുഖം കണ്ടപ്പോള്‍ മറന്നു.
സരിത വിളഞ്ഞ വിത്താണ്. ഇതിന് മുമ്പും തട്ടിപ്പ് നടത്തി അറസ്റ്റിലായി ജയിലില്‍വെച്ച് പ്രസവിച്ചവള്‍. ഇവര്‍ ബിജു രാധാകൃഷ്ണനുമായി കൈകോര്‍ത്താണ് സൗരോര്‍ജം തട്ടിപ്പ് ആസൂത്രണം ചെയ്തത്. ആര് ആരെ പ്രലോഭിപ്പിച്ചു എന്ന ചോദ്യം നിരര്‍ത്ഥകമാണ്. ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിയുടെ ഓഫീസില്‍വരെ തന്റെ ഭാവഹാവാദികള്‍കൊണ്ട് കയറിപ്പറ്റി. ഓഫീസിലെ അസിസ്റ്റന്റുമാരായ ടെന്നി ജോപ്പനെയും സലീം രാജിനെയും വലയിലാക്കി. മാത്രമല്ല, മുഖ്യമന്ത്രിയെപ്പോലും സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരാനും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരണം നല്‍കാനും അവര്‍ ഇടവരുത്തി. മൂന്ന് മന്ത്രിമാരും ഒരു എംപിയും സംശയനിഴലില്‍ വന്നു. സരിത എന്ന തട്ടിപ്പുകാരി അര്‍ധരാത്രിക്ക് ഒരു രാഷ്ട്രീയക്കാരനെ ഫോണ്‍ ചെയ്യുമ്പോള്‍ ആ കിളിനാദം കേള്‍ക്കാന്‍ എന്തിനവര്‍ വെമ്പുന്നു?
യഥാര്‍ത്ഥത്തില്‍ സരിത മുതലെടുത്തത് മലയാളിയുടെ അടങ്ങാത്ത ലൈംഗിക തൃഷ്ണയാണ്. അവരുടെ സ്കീമില്‍ അവര്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോനെയും ബിജു രാധാകൃഷ്ണന് വഴി വീഴ്ത്തി. കേരളത്തിനകത്ത് മാത്രമല്ല പുറത്തും സരിത തട്ടിപ്പ് നടത്തി. തട്ടിപ്പിനുവേണ്ടി മാത്രം ടീം സോളാര്‍ റിന്യുവബിള്‍ എനര്‍ജി സൊലൂഷന് ലിമിറ്റഡ് എന്ന സ്ഥാപനവും തുടങ്ങി. അതിന് മുമ്പ് തിരുവനന്തപുരത്ത് ക്രെഡിറ്റ് ഇന്ത്യ എന്ന സ്ഥാപനം നടത്തിയും സരിത വെട്ടിപ്പ് നടത്തി. സരിതയോടൊപ്പം ജീവിക്കുവാന്‍ സ്വന്തം ഭാര്യയെ വരെ ബിജു കൊന്നതായാണ് റിപ്പോര്‍ട്ട്.
അധ്വാനിക്കാതെ ചുളുവില്‍ കിട്ടുന്ന പണത്തിനോടുള്ള മലയാളിയുടെ ആര്‍ത്തിയാണ് സരിത മുതലെടുത്തത്. ഒപ്പം സ്ത്രീകളോടുള്ള അവന്റെ ഒടുങ്ങാത്ത ആര്‍ത്തിയും. സ്ത്രീപീഡനം, സ്ത്രീ എന്നാല്‍ ലൈംഗിക ഉപഭോഗവസ്തു മുതലായ ധാരണകള്‍ നെഞ്ചോട് ചേര്‍ക്കുന്ന മലയാളിക്ക് സ്ത്രീ ഒരുമ്പെട്ടാല്‍ മുട്ടുകുത്തുകയല്ലേ വഴിയുള്ളൂ. സ്ത്രീയായത് കാരണം കുറ്റവാളിയാകാന്‍ സാധ്യതയില്ല എന്ന പൊതുധാരണ തിരുത്തേണ്ട കാലം വന്നിരിക്കുന്നു. ഭാരതസ്ത്രീകള്‍ തന് ഭാവശുദ്ധി കവികളുടെ കൃതികളില്‍ ഒതുങ്ങുന്നു. ഇന്ന് ഭാവഹാവാദികള്‍കൊണ്ട് ആരെ വീഴ്ത്താം എന്നന്വേഷിക്കുന്ന നല്ലൊരു വിഭാഗം സ്ത്രീക്രിമിനലുകള്‍ കേരളത്തില്‍ സജീവമാണ്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത്, വിമാനത്താവളത്തില്‍ വേണ്ടപ്പെട്ടവരെ മയക്കിയെടുത്ത് മനുഷ്യക്കടത്തിലും സ്ത്രീകള്‍ സജീവമാണ്.
പുരുഷന്മാര് തങ്ങളെ ശരീരമായി കാണുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് സരിതയെപ്പോലുള്ള സ്ത്രീകള്‍ വലയില്‍ വീഴ്ത്തി കോടികള്‍ കൊയ്യുന്നത്. ഇതില്‍ രാഷ്ട്രീയക്കാരും പെടുന്നു. സ്ത്രീയുടെ ആകര്‍ഷണശക്തിക്ക് രാഷ്ട്രീയപദവിയും കവചമാകുന്നില്ല എന്നര്‍ത്ഥം. ഇപ്പോള്‍ സോളാര്‍ പ്രകാശം പതിയുന്നത് ഇക്കിളിക്കഥകളിലേക്ക് കൂടിയാണ്. ബിജു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ഒരു മന്ത്രി തന്റെ കുടുംബബന്ധം തകര്‍ക്കുന്നുവെന്ന് പറയാനായിരുന്നെങ്കിലും അതേപ്പറ്റി മുഖ്യമന്ത്രി മൗനം അവലംബിക്കുന്നു.
സുതാര്യ കേരളം സരിത കേരളമായപ്പോള്‍ പെണ്മലയാളം ഇന്ന് പെണ്‍ക്രിമിനല്‍ മലയാളമായി മാറുകയാണ്. ഏതുപ്രകാരം സ്ത്രീകള്‍ പ്രായഭേദമന്യേ പീഡിപ്പിക്കപ്പെടുന്നുവോ, അതിന്റെ മറുവശമെന്ന നിലയില്‍ സ്ത്രീകള്‍ ക്രിമിനല്വല്ക്കരിക്കപ്പെട്ട് പുരുഷന്മാരെയും പീഡിപ്പിക്കുന്നു. കോടികള്‍ നഷ്ടമായവര്‍ അധികവും പുരുഷന്മാരാണ്. നടി ശാലുമേനോന് ഇപ്പോള്‍ താന്‍ വഞ്ചിതയായി എന്ന് അവകാശപ്പെടുമ്പോഴും അത് ആരും മുഖവിലക്കെടുക്കുന്നില്ല.
“ഓസിന് കിട്ടിയാല്‍ ആസിഡും കുടിക്കും” എന്ന ചൊല്ലില്‍നിന്ന് സാക്ഷരമലയാളിയെ ആര് രക്ഷിക്കും? മാറേണ്ടത് വ്യവസ്ഥിതി മാത്രമല്ല, മനസ്ഥിതിയും കുടിയാണ്. ‘പെണ്ണൊരുമ്പെട്ടാല്‍’ എന്ന പഴഞ്ചൊല്ല് പുതിയ ചൊല്ലായി മാറേണ്ട കാലമാണിത്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: