മരുഭൂമിയിലെ മരീചികയാല്‍ കുറച്ചുനാള്‍ വഞ്ചിതനായ ഒരുവന് ആ ഭ്രാന്തിയില്നിന്ന് മുക്തനായശേഷം അടുത്തദിവസമോ, പിന്നെപ്പോഴെങ്കിലുമോ അത് വീണ്ടും കാണുമ്പോള്‍ വ്യാമോഹിതനാകുന്നില്ല. ആദ്യമായി മരീചിക ഭഞ്ജിക്കപ്പെടുന്നതിനുമുന്പ് ആ മനുഷ്യന് സത്യവും മിഥ്യയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ ആ ഭ്രാന്തി ഭഞ്ജിക്കപ്പെട്ടതിനുശേഷമാകട്ടേ അയാള്‍ക്ക് ഇന്ദ്രിയങ്ങളും ബാഹ്യദൃഷ്ടികളും ഉള്ളിടത്തോളം കാലം, അയാള്‍ മരീചിക കാണുമെങ്കിലും ഒരിക്കലും വ്യാമോഹിതനാകുന്നില്ല. അയാള്‍ക്ക് യഥാര്‍ത്ഥ ലോകവും മരീചികയും തമ്മിലുള്ള വ്യത്യാസം മനസ്സിലായിക്കഴിഞ്ഞു. അതിനാല്‍ മിഥ്യാദര്ശനത്തിന് മേലാല്‍ അയാളെ കബളിപ്പിക്കുക സാധ്യമല്ല. അതുപോലെ വേദാന്തി സ്വസ്വരൂപം സാക്ഷാത്കരിക്കുമ്പോള്‍ സമസ്തപ്രപഞ്ചവും അയാളെസംബന്ധിച്ച് അപ്രത്യക്ഷമാകുന്നു. അത് വീണ്ടും പ്രത്യക്ഷപ്പെടും. എന്നാല്‍ പഴയ ദുഃഖമയമായ പ്രപഞ്ചമാകയില്ല. ദുഃഖനികേതനമായ കാരാഗൃഹം സച്ചിദാനന്ദമായി, കേവലസത്തയും കേവലജ്ഞാനവും കേവലാനന്ദവുമായി മാറിയിരിക്കുന്നു – ഈ അവസ്ഥാപ്രാപ്തിയാണ് അദ്വൈതദര്‍ശനത്തിന്റെ ലക്ഷ്യവും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: