ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ലിയാണ്ടര്‍ പേസിന് ഇന്നലെ 40 തികഞ്ഞു. 1973 ജൂണ്‍ 17 ന് ഇന്ത്യന്‍ ഹോക്കിതാരം വേസ് പേസിന്റെയും ജെന്നിഫറിന്റെയും മകനായാണ് ലിയാണ്ടര്‍ പേസിന്റെ ജനനം.
1990-ല്‍ ജൂനിയര്‍ വിംബിള്‍ഡണും 1991-ല്‍ ജൂനിയര്‍ യുഎസ് ഓപ്പണും നേടിയാണ് പേസ് തന്റെ വരവ് അറിയിച്ചത്. ഇക്കാലത്ത് പേസ് ജൂനിയര്‍ തലത്തില്‍ ലോക ഒന്നാം നമ്പറായിരുന്നു. തൊട്ടുപിന്നാലെ പ്രൊഫഷണല്‍ ടെന്നീസിലും പേസ് എത്തിയ പേസ് 1992ലെ ബാഴ്സലോണ ഒളിമ്പിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
നാല് വര്‍ഷത്തിനുശേഷം 1996 അറ്റ്ലാന്റ ഒളിമ്പിക്സില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വെങ്കലമെഡല്‍ നേടിയതോടെയാണ് പേസ് ഇന്ത്യയുടെ ഹീറോയായിത്തീറന്നത്. 1952 ഹെല്‍സിങ്കി ഒളിമ്പിക്സില്‍ കെ.ഡി. യാദവ് ഗുസ്തിയില്‍ വെങ്കലം നേടിയ ശേഷം ആദ്യ വ്യക്തിഗത മെഡലായിരുന്നു പേസിലൂടെ ഇന്ത്യക്ക് സ്വന്തമായത്. പിന്നീട് പരിക്കുകള്‍ അലട്ടിയ പേസ് പതുക്കെ വ്യക്തിഗത ഇനങ്ങളില്‍ നിന്നും പിന്‍വാങ്ങി ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
ഇതോടെ 1996-ല്‍ രാജ്യത്തെ ഏറ്റവും ഉന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം പേസിന് സമ്മാനിച്ചു. 1999-ല്‍ ടെന്നീസ് ഇതിഹാസം അമേരിക്കയുടെ പീറ്റ് സംപ്രാസിനെ ന്യൂ ഹാവന് എടിപി ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പേസ് അട്ടിമറിച്ചു. 2001-ല്‍ പത്മശ്രീ പുരസ്കാരത്തിനും പേസ് അര്‍ഹനായി. 1998-2002 വര്‍ഷങ്ങളിലാണ് ലിയാണ്ടറിന്റെ എറ്റവും മികച്ച കാലം. മഹേഷ് ഭൂപതി-ലിയണ്ടര്‍ പേസ് സഖ്യം ലോകത്തെ ഏറ്റവും മികച്ച കൂട്ടുകെട്ടായി മാറി. വനിതാ ടെന്നീസ് ഇതിഹാസം അമേരിക്കയുടെ മാര്‍ട്ടിന നവരത്ലോവയോടൊപ്പം മിക്സഡ് ഡബിള്‍സിലും ലിയാണ്ടര്‍ വിജയങ്ങള്‍ കൊയ്തു. 2003-ല്‍ മാര്‍ട്ടിന നവരത്ലോവയുമായി ചേര്‍ന്ന് മിക്സഡ് ഡബിള്‍സില്‍ ഓസ്ട്രേലിയന്‍, വിംബിള്‍ഡണ്‍ കിരീടവും സ്വന്തമാക്കി. വിംബിള്‍ഡണ്‍ കിരീടം നേടി ഒരാഴ്ചക്കുശേഷമാണ് പേസ് ബ്രയിന്‍ ട്യൂമറിന്റെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.
1999, 2001, 2009 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍, 1999ല്‍ വിംമ്പിള്‍ഡണ്‍ 1999, 2006, 2009 വര്‍ഷങ്ങളില്‍ യുഎസ് ഓപ്പണ്‍, 2012ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നീ നാല് ഗ്രാന്റ്സ്ലാം കിരീടങ്ങളിലും ഡബിള്‍സ് കിരീടം എന്ന അപൂര്‍വ്വ റെക്കോര്‍ഡും പേസ് കരസ്ഥമാക്കിയിട്ടുണ്ട്. മിക്സഡ് ഡബിള്‍സില്‍ 2003, 2010-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും, 1999, 2003, 2010 വര്‍ഷങ്ങളില്‍ വിംബിള്‍ഡണും 2008-ല്‍ യുഎസ് ഒാപ്പണും പേസ് സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണ്‍ മാത്രമാണ് പേസിന് കിട്ടാക്കനിയായി ബാക്കിയുള്ളത്. 2005-ല്‍ നവരത്ലോവയോടൊപ്പം ഫൈനലില്‍ കളിച്ചെങ്കിലും പരാജയപ്പെട്ടു.
ഡേവിസ് കപ്പ് ക്യാപ്റ്റന്‍ എന്ന നിലയിലും കളിച്ച പേസ് മികച്ച നേട്ടങ്ങളാണ് കൊയ്തത്. ഇടക്കാലത്ത് ചലച്ചിത്രരംഗത്തും ഒരു കൈനോക്കിയ പേസ് അടുത്തിറങ്ങിയ രാജഥാനി എക്സ്പ്രസ് എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തു. 40-ാം വയസ്സിലും ടെന്നീസില്‍ സജീവമായി നില്ക്കുന്ന പേസ് സച്ചിനും വിശ്വനാഥന് ആനന്ദിനുമൊപ്പം ഇന്ത്യന്‍ കായികരംഗത്തിന്റെ യശസ്സുയര്‍ത്തിയ താരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: