ന്യൂദല്‍ഹി: കോണ്‍ഗ്രസിനും എന്‍ഡിഎയ്ക്കും ബദലായി മൂന്നാംമുന്നണിയെന്നോ മറ്റൊരു മുന്നണിയെന്നോ ഉള്ള പദ്ധതിക്ക് നിതീഷിന്റെ അപ്രതീക്ഷിത പ്രവേശനം കുഴപ്പമുണ്ടാക്കുന്നു. ഈ മുന്‍ കേന്ദ്ര റയില്‍വേ മന്ത്രിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വരവ് പലരുടെയും പദ്ധതികള്‍ പാളം തെറ്റിച്ചുകൊണ്ടാണ്.
മൂന്നാം മുന്നണിയെന്ന ആശയത്തിലെ മുഖ്യ തടസ്സം അതിന്റെ നേതൃത്വം ആരായിരിക്കും എന്ന പ്രശ്നം തന്നെയാണ്. അതില്‍ ചേരാനോ പിന്തുണ പ്രഖ്യാപിക്കാനോ നില്ക്കുന്ന എല്ലാ പാര്‍ട്ടികളുടെയും നേതാക്കന്മാര് ലക്ഷ്യമിടുന്നത് പ്രധാനമന്ത്രിക്കസേരതന്നെയാണ്. അവിടെ പൊതു നേതാവായി സ്വയം അവരോധിക്കപ്പെടാന്‍ നിതീഷ് നടത്തുന്ന നീക്കം മുന്നണിയുടെ സാധ്യതയില്തന്നെ കരിനിഴല്‍ വീഴിച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം.
അതിനിടെ ശരദ്യാദവിന്റെ മനസ്സില്ലാ മനസ്സോടെയുള്ള സമ്മതമേ മുന്നണി വിടാനുള്ള നിതീഷിന്റെ തീരുമാനത്തിനു കിട്ടിയിരുന്നുള്ളുവെന്ന വിഷയം നിതീഷിനു പുതിയ പ്രശ്നങ്ങളുണ്ടാക്കും. ബീഹാറില്‍ നിതീഷിന് സൈ്വരമായി ഭരിക്കാന്‍ കഴിഞ്ഞത് ശരദ് യാദവിന് ദല്‍ഹിയില്‍ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ഉണ്ടായിരുന്നതുകൂടിക്കൊണ്ടാണ്. എന്നാല്‍ അത്തരത്തിലൊരു പദവികൂടിയില്ലാത്ത യാദവിന്റെ ദല്‍ഹിയിലെ റോള്‍ നിതീഷിനു പുതിയ തലവേദനകള്‍ ഉണ്ടാക്കും.
ദേശീയ രാഷ്ട്രീയത്തില്‍ ബീഹാറിലെ പ്രാദേശിക പാര്‍ട്ടിയായ യാദവിന് വേണ്ടത്ര മുന്‍ ഗണന മറ്റു പ്രാദേശിക പാര്‍ട്ടികള്‍ക്കിടയില്‍ കിട്ടില്ല. അതിനാല്‍ത്തന്നെ ശരദ് യാദവിന് നിതീഷ് കനത്ത വില നല്‍കേണ്ടിവരും. മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലെ നിതീഷിന്റെ സാധ്യതയിലെ തടസങ്ങള്‍ കണ്ട് ഒരുകൂട്ടം ഐക്യജനതാദള്‍ എംഎല്‍എമാരെ ശരദ് യാദവു വഴി മനംമാറ്റിക്കാന് മറ്റു പലര്‍ക്കും കഴിഞ്ഞേക്കുമെന്ന ആശങ്കയും നിതീഷിനൊപ്പം നില്ക്കുന്ന ചിലര്‍ക്കെങ്കിലുമുണ്ട്. കടുത്ത അഹംഭാവിയായ ശരദ് യാദവ് ഒന്നാമത്തെ ഐക്യമുന്നണി സര്‍ക്കാരില്‍ കാട്ടിക്കൂട്ടിയ അധികാരക്കളികള്‍ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകര്‍ അതിന് ഉദാഹരിക്കുന്നു.
ബിജെപി നയിച്ച മുന്നണിയിലായിരിക്കെ കേന്ദ്ര റെയില്‍ മന്ത്രാലയത്തില്‍ അഞ്ചുവര്‍ഷം ഇരുന്ന നിതീഷിന് പ്രധാനമന്ത്രിയുടെ ഓഫീസിരിക്കുന്ന റയ്സാനാ കുന്നിലേക്കാണ് കണ്ണ്. ബീഹാര്‍ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് പിഎംഒയിലേക്കു കടന്നിരിക്കാന്‍ മോദിയെ തളച്ചയാളെന്ന മതേതര ബഹുമതിയുടെ അകമ്പടി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഒരിക്കല്‍തന്റെ ഗുരുവും നേതാവും ആയിരുന്ന ബീഹാറിലെ സുദീര്‍ഘകാല നേതാവ് ലല്ലുപ്രസാദ് യാദവിന്റെ അനുഭവ പാഠം ഓര്‍മ്മിച്ചിരുന്നെങ്കില്‍ നിതീഷ് ഇപ്പോഴത്തെ ഈ ദുസ്സാഹസം കാണിക്കില്ലായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
നരേന്ദ്ര മോദിക്കെതിരേ ഇപ്പോള്‍ പലരും പറയുന്ന, ‘ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ’ തലതൊട്ടപ്പനെന്ന എതിരാളികളുടെ ആരോപണം, ഒരുകാലത്ത് എല്‍.കെ.അദ്വാനിക്കെതിരേ ആയിരുന്നു. അന്ന് ബീഹാറില്‍ കൂടി കടന്നുപോയ അദ്വാനിയുടെ രഥയാത്ര തടയാന്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ലല്ലുപ്രസാദ് യാദവ് തയ്യാറായി. മതേതര ചാമ്പ്യനെന്ന ബഹുമതി നേടാനായിരുന്നു അത്. കുറച്ചുനാളത്തേക്ക് അങ്ങനെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു.
എന്നാല്അവിടെ തുടങ്ങിയതാണ് ലോഹ്യാ സോഷ്യലിസ്റ്റായ ലല്ലുവിന്റെ പതനം. ലോഹ്യയുടെ രാഷ്ട്രീയ ആദര്‍ശത്തിന്റെ അടിത്തറയായ കോണ്‍ഗ്രസ് വിരോധം മറന്ന്, കോണ്‍ഗ്രസിന് അടിയറവു പറഞ്ഞ്, ആശ്രിതനായിത്തീരേണ്ട സ്ഥിതിവന്നു ലല്ലുവിന്.
ബീഹാറിലെ ബിജെപി വളര്‍ച്ചയുടെ മികച്ച മുന്നേറ്റവും അവിടെ തുടങ്ങിയിരുന്നുവെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ബീഹാര്‍ ജനത കോണ്‍ഗ്രസിനെ ഒരിക്കലും അംഗീകരിക്കില്ല. ലല്ലു പ്രസാദ് യാദവിനെ പിന്തുണക്കുന്നവരാണ് ഇപ്പോഴും നല്ലൊരുപങ്കു മുസ്ലിം വോട്ടര്‍മാരും.
വോട്ടര്‍മാരില്‍ ഭൂരിപക്ഷമായ ഹിന്ദുക്കളില്‍ ബിജെപിയെയും ഹിന്ദുത്വത്തെയും പിന്തുണക്കുന്ന മനസ്ഥിതി അനുദിനം ശക്തമാകുന്നുമുണ്ട്. ഇപ്പോള്‍ ബിജെപിയെ ജനതാദള്‍ വഞ്ചിച്ചുവെന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് പൊതുവെ വിലയിരുത്തല്‍.
കര്‍ണാടകത്തില്‍ ബിജെപിയെ ചതിച്ച ദേവെഗൗഡയുടെ ജനതാദളിനെതിരെ ഉണ്ടായ വിരുദ്ധ വികാരമാണ് അവിടെ ബിജെപിക്ക് വലിയ നേട്ടങ്ങള്‍ക്ക് അന്നു കാരണമായത്. സമാനമായ മുന്നേറ്റം ബീഹാറില്‍ ബിജെപിക്കുണ്ടാക്കാന്‍ സുശീല്‍ മോദിയുടെ നേതൃത്വത്തിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതായത് എന്‍ഡിഎയില്‍നിന്നുള്ള ഐക്യ ജനതാദളിന്റെ ഇറങ്ങിപ്പോക്ക് ബിജെപിക്കും സ്വാഭാവിക കൂട്ടുകക്ഷികള്‍ക്കും കൂടുതല്‍ ഗുണകരമാകുമെന്നാണ് കാണുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: