അദ്വൈതശാസ്ത്രപ്രകാരം, ദ്രവ്യത്തിലെ ഈ ദേവകല്പന, ഈ പ്രാപഞ്ചികദൃശ്യങ്ങള്‍, കുറച്ചുകാലത്തേക്ക് മനുഷ്യന്റെ യഥാര്‍ത്ഥസ്വരൂപത്തെ മറച്ചുവയ്ക്കുംപോലെ തോന്നിക്കുന്നു. എന്നാല്‍ ആ യഥാര്ത്ഥസ്വരൂപത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഏറ്റവും നികൃഷ്ടമായ കീടത്തിലും ഏറ്റവും ഉത്കൃഷ്ടനായ മനുഷ്യനിലും ഒരേ ഈശ്വരചൈതന്യം സ്ഥിതിചെയ്യുന്നു. അധമമായ കീടരൂപത്തില്‍ ഈശ്വരചൈതന്യത്തെ മറയ്ക്കുന്ന മായയുടെ ആവരണം കൂടുതല്‍ നിബിഡമാണ്, ഈ ആവരണം ഏറ്റവും നേര്‍ത്തിരിക്കുന്ന രൂപമത്രേ ഉത്കൃഷ്ടതമം. എല്ലാറ്റിന്റെയും പിന്നില്‍ ഒരേ ഈശ്വരസത്ത കുടികൊള്ളുന്നു. ഇതില്‍നിന്നാണ് സദാചാരത്തിന്റെ അടിസ്ഥാനം സിദ്ധിക്കുന്നത്. മറ്റൊന്നിനേയും ഉപദ്രവിക്കരുത്, നിങ്ങളെ എന്നപോലെതന്നെ സകലരേയും സ്നേഹിക്കുക. എന്തെന്നാല്‍ പ്രപഞ്ചം മുഴുവന്‍ ഒന്നാണ്. മറ്റൊരുവനെ ദ്രോഹിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ദ്രോഹിക്കുന്നു, മറ്റൊരുവനെ ദ്രോഹിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ സ്നേഹിക്കുന്നു. ‘സ്വാര്‍ത്ഥപരിത്യാഗം’ എന്ന ഒറ്റവാക്കില്‍ സംക്ഷേപിക്കപ്പെട്ടിരിക്കുന്ന, അദ്വൈതസദാചാരത്തിലെ ആ വലിയ തത്ത്വവും ഇതില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. ഈ ക്ഷുദ്രമായ വ്യക്തിഭാവമാണ് എന്റെ സകല ദുഃഖങ്ങള്‍ക്കും നിദാനമെന്ന് അദ്വൈതി പറയുന്നു. എന്നെ മറ്റുസകല ജീവികളില്‍ നന്നും വേറിട്ട് നിര്‍ത്തുന്ന ഈ വൃഷ്ട്യഹംബുദ്ധിയാണ് വേഷവും അസൂയയും കഷ്ടപ്പാടും മത്സരങ്ങളും മേറ്റ്ല്ലാ തിന്മകളും വരുത്തുന്നത്. ഈ അഹന്താബോധം നശിപ്പിക്കപ്പെടുമ്പോള്‍ എല്ലാ ക്ലേശങ്ങളും എല്ലാ കഷ്ടതകളും അസ്തമിക്കും. അതിനാല്‍ ഇതുപേക്ഷിക്കപ്പെടുകതന്നെ വേണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: